താല്‍ക്കാലിക യാത്രാവിലക്കുകള്‍ നീക്കാന്‍ തീരുമാനം; പിന്നാലെ നടപടികൾ കടുപ്പിച്ചു, നിയമലംഘകരായി സൗദി നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ 580 ഇന്ത്യാക്കാരെ നാടുകടത്തി, കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയിൽ ശക്തമാക്കി
കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട പ്രവാസലോകം നടപടികൾ കടുപ്പിക്കുകയാണ്. അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിക്കുന്നതായുള്ള വാർത്തകൾ പ്രവാസികൾക്ക് ആശ്വാസമാകുന്നെങ്കിലും ഇളവുകൾ എല്ലാം തന്നെ അവസാനിപ്പിക്കുന്നത് ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി നിയമലംഘകരായി സൗദി നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ 580 ഇന്ത്യാക്കാരെ നാടുകടത്തിയാതായി റിപ്പോർട്ട്. തൊഴിൽ, വിസാനിയമ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിലെത്തിയ ഇവർ ബുധൻ, വെള്ളി ദിവസങ്ങളിലാണ് സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്ക് എത്തിച്ചേർന്നത് തന്നെ. രണ്ടുദിവസങ്ങളിലായി 290 പേരെ വീതമാണ് നാട്ടിലെത്തിച്ചത്. 15 മലയാളികളും 37 തമിഴ്നാട്ടുകാരും 27 തെലങ്കാന, ആന്ധ്ര സ്വദേശികളും 49 ബിഹാറികളും 219 ഉത്തർപ്രദേശുകാരും 202 പശ്ചിമ ബംഗാൾ സ്വദേശികളും 31 രാജസ്ഥാനികളുമാണ് ഇത്തരത്തിൽ നാട്ടിലെത്തിയത്.
ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധികൃതർ ഇവരെ പിടികൂടിയത്. ദമ്മാമിൽ നിന്നും പിടിയിലായവരെ റിയാദിലെത്തിച്ചാണ് കയറ്റിവിട്ടത്. അൽഖർജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലാണ് ഇവരെ പാർപ്പിച്ചത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, അബ്ദുൽ സമദ്, തുഷാർ എന്നിവരാണ് നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ എല്ലാം പൂർത്തിയാക്കിയത്.
അതേസമയം കോവിഡ് തുടങ്ങിയ ശേഷം എട്ട് മാസത്തിനിടെ സൗദിയിൽ നിന്ന് വിവിധ കരണനകളാൽ നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം ഇതോടെ 4323 ആയി ഉയർന്നിരിക്കുകയാണെന്ന് റിപ്പോർട്ട്. കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയിൽ ശക്തമായിരിക്കുകയാണ്. ഇന്ത്യക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക് കയറ്റിവിടാൻ റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിലാണ് എത്തിക്കുന്നത്.
https://www.facebook.com/Malayalivartha