പ്രതിസന്ധിയ്ക്കിടയിലും പ്രതാപം കൈവിടാതെ ചരിത്രം സൃഷ്ടിച്ച് ദുബായ്; ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 17 ദശലക്ഷത്തിലേറെ പേരാണെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്
കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും പ്രതാപം കൈവിടാതെ ദുബായ് തലയുയർത്തുന്നു. ദുബായ് എമിഗ്രേഷന്‍ അധികൃതര്‍ (ജിഡിആര്‍എഫ്എ) പുറത്തുവിട്ട കണക്കുകൾ ഏവരെയും ഞെട്ടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനത്തിനിടയിലും ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 17 ദശലക്ഷത്തിലേറെ പേരാണെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വ്യക്തമാക്കി.
ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട്ട് കൗണ്ടര്‍ വഴി 17,889,183 ജനങ്ങളും സ്മാര്‍ട് ഗേറ്റിലൂടെ 1,706,619 പേരുമാണ് യാത്ര നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കൊവിഡ് മൂലമുണ്ടായ അസാധാരണ സാഹചര്യങ്ങളെ നേരിടാനും എയര്‍പോര്‍ട്ടിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്കും ജിആര്‍എഫ്എ പ്രത്യേക സ്മാര്‍ട്ട് പദ്ധതി തന്നെ ആവിഷ്‌കരിക്കുകയുണ്ടായിരുന്നു.
അതോടൊപ്പം തന്നെ ആഗോളതലത്തിലുള്ള നൂതനമായ മാര്‍ഗങ്ങള്‍ യാത്രാ നടപടികളില്‍ കൈകൊണ്ടു. കൊവിഡ് യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം 2020 ജൂലൈയിലാണ് വിമാന ഗതാഗതം വീണ്ടും ഏറെ മാറ്റങ്ങൾ കൈകൊണ്ട് പുനഃരാരംഭിച്ചത്. അതിനുശേഷം യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ദിനംപ്രതി രേഖപ്പെടുത്തി കൊണ്ടിരിക്കുന്നതെന്ന് അല്‍ മര്‍റി വിശദമാക്കി. കര്‍ശനമായ ആരോഗ്യ- സുരക്ഷാ നടപടികള്‍ക്കിടയില്‍ ലോകമെമ്പാടുമുള്ള യാത്രക്കാരെ സ്വീകരിക്കാന്‍ ദുബായ് സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha