കുവൈത്തിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്താൻ സാധ്യത; വെളിപ്പെടുത്തലുമായി ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്, കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് അധികൃതർ
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ വാർത്ത ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിനു പിന്നാലെ രാജ്യാന്തര യാത്രകൾ നിർത്തി നിരവധി രാജ്യങ്ങൾ രംഗത്ത് എത്തുകയായിരുന്നു. എന്നാൽ പ്രവാസികൾക് ഏറെ ആശങ്ക നൽകിയത് കുവൈറ്റിന്റെയും സൗദിയുടെയും നടപടി തന്നെയാണ്. ഭാഗികമായി വിലക്കുകൾ നീക്കുന്ന എന്ന വാർത്തകൾക്ക് പിന്നാലെ ഇതാ കുവൈത്തിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്താൻ സാധ്യതയെന്ന് വെളിപ്പെടുത്തി ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്. രാജ്യത്തെ വിദേശികളും സ്വദേശികളും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും അനാവശ്യ ഒത്തുചേരലുകൾ, യാത്ര എന്നിവ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു
ഒമാൻ, യു.എ.ഇ അടക്കം അറബ് രാജ്യങ്ങളിൽ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് കുവൈത്തിലും പുതിയ വൈറസ് സ്ഥിരീകരണത്തിന് സാധ്യതയുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാൻ ആരോഗ്യ മന്ത്രാലയം തയാറെടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കികൊണ്ട് രംഗത്ത് എത്തിയത്. കോവിഡ് 19നുമായി താരതമ്യം ചെയ്യുമ്പോൾ ജനിതക മാറ്റം സംഭവിച്ച വൈറസിന് വ്യാപന ശേഷി കൂടുതലാണ് എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ രാജ്യങ്ങളിൽനിന്ന് വിമാന സർവീസ് വിലക്കിയും വിമാനത്താവളത്തിൽ എല്ലാവർക്കും പി.സി.ആർ പരിശോധന സൗജന്യമായി നടത്തിയും കുവൈത്ത് ഭരണകൂടം സാധ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുകയുണ്ടായി. എന്നാലും ഏതെങ്കിലും വഴി പുതിയ വൈറസ് രാജ്യത്ത് എത്താനുള്ള സാധ്യത ആണ് ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടിയത് എന്നാണ് മാധ്യമങ്ങൾ വ്യക്തമാക്കിയിരിക്കുന്നത് . കുവൈത്തിൽ രണ്ടാം ബാച്ച് കോവിഡ് പ്രതിരോധ മരുന്ന് ഈ ആഴ്ച എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha