യുഎഇയില്‍നിന്ന് കേരളത്തിലെത്തിയ ഈന്തപ്പഴത്തിൽ സ്വർണ്ണക്കുരു; കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഈന്തപ്പഴത്തില്‍ സ്വര്‍ണം കടത്തിയത്, 17,000 കിലോ ഈന്തപ്പഴത്തിനു പിന്നിലെ 'ജീവകാരുണ്യം' കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണത്തിനും വിധേയമാക്കാന്‍ അടിയന്തര നടപടിയുമായി കസ്റ്റംസ്
തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ നിരവധി പ്രവാസികൾക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനുപിന്നാലെ പുറത്തുവരുന്നത് നിർണായക വിവരങ്ങളാണ്. ഇതിനോടകം തന്നെ കസ്റ്റംസ് രണ്ട് പ്രവാസികളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ യുഎഇയില്‍ നിന്ന് കൊണ്ടുവന്ന ഈന്തപ്പഴത്തില്‍ 'സ്വര്‍ണക്കുരു' കണ്ടെത്തിയതോടെ 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത് വിതരണം നടത്തിയ കേസില്‍ കസ്റ്റംസ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തുകയാണ്. യുഎഇയില്‍നിന്ന് കേരളത്തിലെത്തിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പു വഴിയാണ് ഈന്തപ്പഴം വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തിരുന്നത്.
ഈ ജനുവരി രണ്ടിന് കോഴിക്കോട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഈന്തപ്പഴത്തില്‍ സ്വര്‍ണം കടത്തിയതായി കണ്ടെത്തിയത്. കസ്റ്റംസ് കയ്യോടെ പിടികൂടുകയാണ്. ദുബായിയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് ഈന്തപ്പഴത്തില്‍ കുരുവിന്റെ രൂപത്തില്‍ സൂക്ഷിച്ച സ്വര്‍ണം പിടിയ്ക്കുകയയിരുന്നു. ആദ്യം സ്‌കാനിങ് വേളയില്‍ ഇത് കണ്ടെത്തിയില്ല. എന്നാല്‍ സ്വര്‍ണം ഉണ്ടെന്ന കാര്യം ബോധ്യപ്പെടുകയുണ്ടായി. തുടര്‍ന്നുള്ള പരിശോധനയില്‍ ആദ്യം ചോക്ലേറ്റ് പാക്കറ്റിലെ സ്വര്‍ണം കണ്ടെത്തി. ആവര്‍ത്തിച്ച പരിശോധനകളിലും സ്‌കാനിങ്ങിലുമാണ് ഈന്തപ്പഴത്തിൽ അധികൃതർ സ്വര്‍ണക്കുരു കണ്ടെത്തിയത് തന്നെ. ഇതോടെ 17,000 കിലോ ഈന്തപ്പഴത്തിനു പിന്നിലെ 'ജീവകാരുണ്യം' കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണത്തിനും വിധേയമാക്കാന്‍ അടിയന്തരമായി കസ്റ്റംസ് തീരുമാനിക്കുകയുണ്ടായി.
അതേസമയം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടിയത് 90 ഗ്രാം സ്വര്‍ണക്കുരു മാത്രമായിരുന്നു. ഇങ്ങനെ സ്വര്‍ണം കടത്താന്‍ സാധിക്കുമോ എന്ന് ചെറിയതോതില്‍, സ്വര്‍ണക്കാരിയര്‍മാര്‍ വഴി കൊടുത്തുവിടുന്നവര്‍ നടത്തിയ പരീക്ഷണമായിരുന്നു ഇതെന്നാണ് കസ്റ്റംസിന്റെ നിരീക്ഷണം. 17,000 കിലോ ഈന്തപ്പഴത്തില്‍ ഇത് നടപ്പാക്കിയിട്ടുണ്ടാവുമെന്നാണ് അവര്‍ കരുതുന്നത് തന്നെ.
ഇതേതുടർന്ന് യുഎഇ കോണ്‍സുലേറ്റിലെ ആവശ്യങ്ങള്‍ക്കായി 2017ല്‍ ഈന്തപ്പഴം കൊണ്ടുവന്നുവെന്നാണ് രേഖകൾ ചൂണ്ടിക്കാണിക്കുന്നത്. കപ്പല്‍ മാര്‍ഗം കൊച്ചിയിലെത്തിച്ച്, അവിടന്ന് കോണ്‍സുലേറ്റിലെത്തിക്കുകയാണ് ചെയ്തത്. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ പേരില്‍ ഇതില്‍ ഒരു ഭാഗം സ്വകാര്യ സ്ഥാപനങ്ങളിലും വ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരുന്നു. ഈ കാര്യങ്ങള്‍ സാമൂഹ്യക്ഷേമ മന്ത്രി കെ.ടി. ജലീലും വകുപ്പിലെ ചില ഉദ്യോഗസ്ഥരും സ്ഥിരീകരിക്കുകയും ചെയ്തു. കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്ന, സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്‌ന സുരേഷിന്റെ നെയ്യാറ്റിന്‍കരയിലെ വീട് സന്ദര്‍ശിച്ച മറ്റൊരു മന്ത്രിയും ഈന്തപ്പഴം കൈപ്പറ്റിയിട്ടുള്ളതായാണ് വിവരം.
https://www.facebook.com/Malayalivartha