കുവൈത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു കടുത്ത നിയന്ത്രണങ്ങൾ വരുത്താനൊരുങ്ങി ആരോഗ്യ മന്ത്രാലയം ; കോവിഡ് അത്യാഹിത സമിതിക്ക് മുമ്പാകെ പുതിയ നിർദേശങ്ങൾ സമർപ്പിക്കും
കുവൈത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾക്ക് ആരോഗ്യ മന്ത്രാലയം പദ്ധതിയിടുകയാണ്. പ്രതിദിനം പുതിയ കോവിഡ് രോഗികൾ 1500-ന് മുകളിലാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം കോവിഡ് അത്യാഹിത സമിതിക്ക് മുമ്പാകെ പുതിയ നിർദേശങ്ങൾ സമർപ്പിക്കും .
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഭാഗിക കർഫ്യൂ നടപ്പിലാക്കിയെങ്കിലും, രോഗ പ്രതിരോധത്തിന് കാര്യമായ ഫലം ഉണ്ടായിട്ടില്ലെന്നാണ് കണക്കാക്കുന്നത്.
കർഫ്യൂ പ്രഖ്യാപിച്ച് ഇരുപത് ദിവസങ്ങൾക്കുള്ളിൽ 25,408 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 143 മരണവും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുതിയതായി കോവിഡ് രോഗികളും മരണനിരക്കും ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാഹ് ആവശ്യപ്പെട്ടു.
അതേ സമയം കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയ മൂന്നു വിഭാഗങ്ങളെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കുവൈത്തിൽ അംഗീകരിച്ചിട്ടുള്ള വാക്സിൻ വിദേശ രാജ്യങ്ങളിൽ വെച്ച് എടുത്തവരെയും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുന്നതിനാണ് തീരുമാനമെന്നും സർക്കാർ വക്താവ് അറിയിച്ചു.
ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ കണക്കിലെടുത്താണ് കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത മൂന്ന് വിഭാഗങ്ങളെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽനിന്ന് ഒഴിവാക്കുന്നതിന് മന്ത്രിസഭ അനുമതി നൽകിയത്.
രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതലായവർ, വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് അഞ്ച് ആഴ്ചയിലധികം കഴിഞ്ഞവർ, കൊറോണ വൈറസ് ബാധയിൽനിന്ന് മുക്തരായ ശേഷം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയിൽ കൂടുതലായവർ എന്നിവരെയാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. എന്നാൽ ഇത്തരത്തിൽ രാജ്യത്ത് എത്തുന്നവർ ഏഴു ദിവസത്തേക്ക് ഹോം ക്വാറൻറീനിൽ കഴിയണം.
https://www.facebook.com/Malayalivartha