ബാഗേജുകളുടെ കാര്യത്തിൽ ഇനി കൂടുതൽ ജാഗ്രത; യുഎഇയിലേയ്ക്ക് വരുന്നവർ 60,000 രൂപയിൽ കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങൾ കൊണ്ടുവരാൻ പാടില്ല, പുതിയ നിബന്ധനകളുമായി ഫെഡറൽ കസ്റ്റംസ് അതോറിറ്റി
പ്രവാസികളുടെ ശ്രദ്ധയ്ക്ക്. ഇനിമുതൽ ബാഗേജുകളുടെ കാര്യത്തിൽ ഇനി കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരും. ഇന്നലെ മുതൽ കർശന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ അധികൃതർ. യു.എ.ഇയിലേക്കും തിരിച്ചുമുള്ള യാത്ര സുരക്ഷിതമാക്കാൻ വേണ്ടിയാണ് ഫെഡറൽ കസ്റ്റംസ് അതോറിറ്റി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഗൾഫ് ഏകീകൃത കസ്റ്റംസ് നയങ്ങളും ഇതിന്‍റെ ഭാഗമാണ്.
യുഎഇയിലേയ്ക്ക് വരുന്നവർ 60,000 രൂപ( 3,000 ദിർഹം)യിൽ കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നു ഫെഡറൽ കസ്റ്റംസ് അതോറിറ്റി(എഫ് സിഎ) അറിയിക്കുകയുണ്ടായി. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗഗമായ യാത്രയ്ക്കും വേണ്ടി കസ്റ്റംസ് നിയമം എല്ലാവരും കൃത്യമായി പാലിക്കണമെന്നു നിർദേശിച്ചു.
ഇതുകൂടാതെ സിനിമാ നിർമാണ സാമഗ്രികൾ, റേഡിയോ, സിഡി പ്ലയർ, ഡിജിറ്റൽ ക്യാമറ, ടെലിവിഷൻ, റിസീവർ, കായിക ഉപകരണങ്ങൾ, ലാപ് ടോപ്, പ്രിൻ്റർ, സ്വന്തം ആവശ്യത്തിനുള്ള മരുന്ന് എന്നിവയടക്കം അനുവദനീയമായ സാധനങ്ങൾ കൊണ്ടുവരുമ്പോൾ ഇതുസംബന്ധമായ നിബന്ധനകൾ പാലിക്കണം. 200 സിഗററ്റുകളിൽ കൂടുതൽ ഒരാൾ കൊണ്ടുവരാൻ പാടില്ല. 18 വയസിൽ താഴെയുള്ളവർ മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവ കൊണ്ടുവരരുത്.
നിശ്ചിത സംഖ്യ സൂക്ഷിക്കാമെങ്കിലും തങ്ങളുടെ കൈവശമുള്ള കറൻസികൾ വെളിപ്പെടുത്തണം. സ്വന്തമായി ഉപയോഗിക്കുന്ന വിലകൂടിയ രത്നക്കല്ലുകളും മറ്റും 60,000 ദിർഹത്തിൽ കൂടുതൽ വിലമതിക്കുന്നവ കൈയിൽ വയ്ക്കരുതെന്നും നിർദേശിച്ചു. ഇതുസംബന്ധമായി നടക്കുന്ന ക്യാംപെയിനിന്റെ ഭാഗമായി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ വിഡിയോ പുറത്തിറക്കിയിട്ടുണ്ട്.
നിയമലംഘകർക്കു തടവോ പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ. അനധികൃതമായി രാജ്യത്ത് എത്തിക്കുന്ന വസ്തുക്കൾ കണ്ടുകെട്ടും. നിയമം സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ അറബിക്, ഇംഗ്ലിഷ്, ഉർദു എന്നീ ഭാഷകളിൽ ദൃശ്യങ്ങൾ പുറത്തിറക്കി. വിവരങ്ങൾക്ക് www.fca.gov.ae. അപരിചിതരുടെയും ഉള്ളടക്കം എന്തെന്നു വെളിപ്പെടുത്താത്തവരുടെയും ലഗേജ് സ്വീകരിക്കുന്നതും കൈമാറുന്നതും സുരക്ഷിത യാത്രയ്ക്കു തടസ്സമാകും.മരുന്ന് കൈവശം വയ്ക്കുന്നവർ ഡോക്ടറുടെ കുറിപ്പടി കരുതണം. മരുന്ന് ബന്ധപ്പെട്ട രാജ്യം നിരോധിച്ചിട്ടില്ലെന്ന ഉറപ്പാക്കണം.
https://www.facebook.com/Malayalivartha