കുവൈത്തിൽ സ്വദേശികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാകുന്ന നിമിഷം വിമാനത്താവളം തുറക്കുമെന്ന് റിപ്പോര്‍ട്ട്
സ്വദേശികള്‍ക്കുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാകുന്ന നിമിഷം വിമാനത്താവളം തുറക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തിൽ ചെയ്തുതീർക്കാൻ ആണ് പദ്ധതി. സ്വദേശികളുടെ വാക്സിനേഷൻ പൂർത്തിയാകുന്നതോടെ വിമാനത്താവളം തുറന്നു പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത്.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വദേശികൾക്ക് പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിന പത്രമാണ് റിപ്പോർട്ട് ചെയ്തത്. ജൂലായ് മാസത്തോടെ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ കൂടുതൽ വാക്സിനേഷൻ സെന്ററുകൾ ആരംഭിച്ചതോടെ കുത്തിവെപ്പ് അതിവേഗം പൂർത്തിയാക്കാൻ കഴിയുമെന്നും ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു.
കൂടാതെ വിവിധ വാക്സിൻ നിർമ്മാണ കമ്പനികൾ രാജ്യത്തേക്ക് കൂടുതൽ അളവിൽ വാക്സിൻ എത്തിക്കുന്നതോടെ പ്രതിരോധ കുത്തിവെപ്പ് കൂടുതൽ വേഗത കൈവരിക്കും. റമദാൻ ആരംഭിക്കുന്നതിന് മുമ്പ് പത്ത് ലക്ഷം പേർക്ക് വാക്സിൻ നൽകാനാകും.
അതേസമയം സ്വദേശികളും വിദേശികളും വാക്സിനേഷന് എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം കുവൈത്തിൽ 60 കഴിഞ്ഞ വിദേശികൾക്കായി ആർട്ടിക്കിൾ 19 വിസ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗം ആലോചിക്കുന്നു.
ഇതനുസരിച്ചു 60 വയസ്സ് കഴിഞ്ഞവരും കുവൈത്തിൽ സാമ്പത്തിക നിക്ഷേപമുള്ളവരും സ്വദേശികൾക്കൊപ്പം സ്വകാര്യ മേഖലയിൽ സ്ഥാപനത്തിലെ പാർട്ണറോ, വ്യവസായ സംരംഭത്തിൽ പങ്കാളിയോ ആയിട്ടുള്ള വിദേശികൾക്ക് ആർട്ടിക്കിൾ 19 താമസ രേഖ ലഭ്യമാകും.
അതേസമയം 100,000 കുവൈത്ത് ദിനാറിൽ കുറയാത്ത സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുള്ള വിദേശികളെ മാത്രമേ പരിഗണിക്കുകയുള്ളു. കൂടാതെ വാണിജ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായിട്ടായിരിക്കും വിദേശികളുടെ താമസരേഖ പുതുക്കുന്നതിന് അനുവദിക്കുക.
60 കഴിഞ്ഞ വിദേശികൾ പ്രത്യേകിച്ചും ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ളവർക്ക്, കുടുംബ വിസയിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങി പോകാൻ നിർബന്ധിതരാകുന്നവർക്കാണ് ഇത്തരത്തിൽ താമസ രേഖ പുതുക്കുന്നതിന് അവസരം നൽകുന്നതിനെ കുറിച്ച് കുടിയേറ്റ വിഭാഗം ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha