കുവൈത്തിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ നീട്ടി; വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശ വിലക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും
കുവൈറ്റിൽ ഭാഗിക കർഫ്യൂ സമയം വീണ്ടും നീട്ടി. കുവൈത്തിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെയാണ് നീട്ടിയത്. വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശ വിലക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചു.
രാജ്യത്ത് തുടരുന്ന ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ തുടരുമെന്നും കർഫ്യൂ സമയം വൈകുന്നേരം ഏഴു മണി മുതൽ രാവിലെ അഞ്ചു മണി വരെയായി പുനക്രമീകരിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം സർക്കാർ വക്താവ് താരീഖ് അൽ മെസ്രേം അറിയിച്ചു.
ഏപ്രിൽ 8 മുതലാണ് കർഫ്യു സമയത്തിൽ മാറ്റം പ്രാബല്യത്തിലാവുക. രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് വരെയായിരിക്കും കർഫ്യൂ. റെസ്റ്റോറന്റുകൾ, കഫേകൾ, ഫുഡ് മാർക്കറ്റുകൾ എന്നിവ രാത്രി ഏഴ് മുതൽ പുലർച്ചെ മൂന്ന് വരെ (ഡെലിവറി സർവീസ്) അനുവദിക്കുമെന്നും രാത്രി ഏഴ് മുതൽ രാത്രി 10 വരെ പാർപ്പിട മേഖലകളിൽ നടക്കാൻ അനുവദിക്കുമെന്നും താരീഖ് അൽ മെസ്രേം അറിയിച്ചു.
അതോടൊപ്പം കോപ്പറേറ്റീവ് സൊസൈറ്റികളിൽ അപ്പോയിന്റ്മെന്റ് റിസർവേഷൻ അനുസരിച്ചു രാത്രി ഏഴ് മുതൽ രാത്രി 12 മണി വരെ ഷോപ്പിംഗിന് അനുവദിക്കുന്നതാണ്.
രാജ്യത്ത് വർധിച്ചു വരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ കർഫ്യു തുടരുന്നതിന് തീരുമാനിച്ചത്. കുവൈത്തിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1418 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മലയാളി ഉൾപ്പെടെ ആറ് പേർ കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിലും കോവിഡ് മരണ നിരക്ക് ഉയരുന്നതിലും അധികൃതർ വലിയ ആശങ്കയിലാണ്.
കോവിഡ് പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. രാജ്യത്ത് നടപ്പിലാക്കിയ ഭാഗിക കർഫ്യു ഏപ്രിൽ 22 വരെ തുടരുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എന്നാൽ രാജ്യത്തു മൊത്തം കോവിഡ് രോഗികൾ 2,33,521 ആയി വർധിച്ചു. മരണ സംഖ്യ 1,319 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതോടൊപ്പം നിലവിൽ 14,329 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 252 പേർ അതീവ ഗുരുതരമായി തുടരുന്നതയും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സനാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha