പ്രവാസികളുടെ കാത്തിരിപ്പ് തുടരും; റമസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈറ്റ്, കോവിഡ് വ്യാപനത്തിന്റെ ഗൗരവം കുറയുന്നില്ലെങ്കിൽ അവസാനത്തെ പത്തിൽ പൂർണ കർഫ്യൂ ആലോചിക്കേണ്ടിവരും എന്ന നിലയിലാണ് ആലോചന
റമസാൻ അവസാനത്തെ പത്തിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് വ്യാപനം ഇന്നത്തെ നിലയിൽ തുടരുകയാണെങ്കിൽ അങ്ങനെയൊരു തീരുമാനം മന്ത്രിസഭാ പരിഗണനയിൽ ഉള്ളതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചന നൽകുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഏപ്രിൽ 22വരെ ഭാഗിക കർഫ്യൂ നിലനിൽക്കുന്നുണ്ട്.
ഏതാണ്ട് റമസാൻ ആദ്യത്തെ പത്ത് ദിവസം തുടരുന്ന ഭാഗിക കർഫ്യൂ ഇന്നത്തെ നിലയിലാണെങ്കിൽ പിന്നീടും തുടരനാണു സാധ്യതകല്പിക്കുന്നത്. രോഗികളുടെയും അതിതീവ്രവിഭാഗത്തിൽ എത്തിക്കപ്പെടുന്നവരുടെയും എണ്ണം ഉൾപ്പെടെ കോവിഡ് വ്യാപനത്തിന്റെ ഗൗരവം കുറയുന്നില്ലെങ്കിൽ അവസാനത്തെ പത്തിൽ പൂർണ കർഫ്യൂ ആലോചിക്കേണ്ടിവരുന്നതാണ് എന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം കുവൈത്തിൽ ഓക്സ്ഫോര്‍ഡ്- ആസ്ട്രസെനക വാക്സിന്‍റെ രണ്ടാം ബാച്ചെത്തിയിരുന്നു. ഒന്നര ലക്ഷം ഡോസ് വാക്സിനാണ് ശനിയാഴ്ച കുവൈറ്റിൽ എത്തിച്ചേർന്നത്. ഇന്നുമുതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ ഇത് വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഒന്നാമത്തെ ബാച്ചിൽ രണ്ടുലക്ഷം ഡോസ് ഓക്സ്ഫോർഡ്- ആസ്ട്രസെനക വാക്സിൻ ഇറക്കുമതി ചെയ്തിരുന്നു. അടുത്തയാഴ്ച മൂന്നാമത്തെ ബാച്ചുമെത്തിക്കുമെന്നാണ് വിവരം.
എന്നാൽ ആസ്ട്രസെനക വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമാകുന്നതായി പരാതി ഉയർന്നതിന്‍റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങൾ വാക്‌സിന്റെ ഇറക്കുമതി മരവിപ്പിച്ചിരുന്നു. പക്ഷെ കുവൈത്തിൽ കൊണ്ടുവന്ന ആസ്ട്രസെനക വാക്സിന് പാർശ്വഫലങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല.വാക്സിൻ ഉപയോഗവും സുരക്ഷാ മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയം സ്ഥിരമായി നിരീക്ഷിച്ചുവരുകയാണ്. പൂർണ സുരക്ഷ ഉറപ്പുവരുത്തി മാത്രമാണ് വാക്സിൻ ഇറക്കുമതി ചെയ്യുന്നത്.
മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്സിനുകൾ കൂടി വൈകാതെ കുവൈത്തിൽ എത്തിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി ആരോഗ്യ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്.കുവൈത്തിൽ പുതുതായി 1235 പേർക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1339 ആയി. 1264 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. നിലവിൽ 14129 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 239 പേരുടെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha