പ്രവാസികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും; സർക്കാർ പ്രഖ്യാപനത്തിൽ നിരാശയോടെ പ്രവാസി സമൂഹം, ജൂൺ വരെയെങ്കിലും വിലക്ക് തുടരുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന സൂചന, നിലവിൽ കുവൈത്തിലുള്ളവർക്ക് നാട്ടിലേക്ക് പോകാൻ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വത്തിൽ വലയുകയാണ്
കൊറോണ വ്യാപനം മൂലം കടുത്ത നിയന്ത്രണമാണ് ഗൾഫ് രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈത്തിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് റിപ്പോർട്ട്. സർക്കാർ പ്രഖ്യാപനത്തിൽ നിരാശയോടെ പ്രവാസി സമൂഹം. ജൂൺ വരെയെങ്കിലും ഈ വിലക്ക് തുടരുമെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന സൂചനകൾ. നിലവിൽ കുവൈത്തിലുള്ളവർക്ക് നാട്ടിലേക്ക് പോകാൻ കഴിയുമെങ്കിലും തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം കാരണം പലരും യാത്ര ഒഴിവാക്കുകയാണ് എന്നാണ് പറയുന്നത്.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി ഏഴ് മുതലാണ് കുവൈത്ത് പ്രവാസികളായ എല്ലാവര്ക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. അതിന് മുമ്പ് തന്നെ ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുണ്ടായിരുന്നു. വിലക്ക് മറികടക്കാൻ ദുബൈ ഉൾപ്പെടെ ഇടത്താവളങ്ങളിൽ രണ്ടാഴ്ച ക്വാറൻറീൻ ഇരുന്നായിരുന്നു ആളുകൾ വന്നിരുന്നത്. എന്നാൽ ഇതും നിർത്തിവയ്ക്കുകയായിരുന്നു.
ഇത്തരത്തിൽ പ്രവാസികളുടെ പ്രവേശനം പൂർണമായി വിലക്കിയതോടെ ഇത്തരം ഇടത്താവളങ്ങളിൽ നിരവധി പേർ കുടുങ്ങിയിരുന്നു. ഇതിൽ ഭൂരിഭാഗവും നാട്ടിലേക്ക് തന്നെ തിരിച്ചുപോയിരുന്നു. ജോലിയുമായും വിസ പുതുക്കലുമായും ബന്ധപ്പെട്ട് പെെട്ടന്ന് കുവൈത്തിലേക്ക് എത്തേണ്ടതുള്ളവരും ഏറെയാണ്. വൈകാതെ വിലക്ക് നീക്കും എന്ന പ്രതീക്ഷയിൽ ദുബൈയിൽ തങ്ങുന്നവർ നിരാശരായിട്ടുണ്ട്.
മാസങ്ങളായി വരുമാനമില്ലാത്തതും ജോലി നഷ്ട്പ്പെടുമോ എന്ന ഭീതിയും ആണ് നാട്ടിൽ കുടുങ്ങിയവരെ അലട്ടുന്നത് . അവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകാത്തവർ നിരവധിയാണ് . കമ്പനി നിർബന്ധിത അവധി നൽകിയിട്ടും നാട്ടിൽ പോയാൽ തിരിച്ചു വരവ് മുടങ്ങുമോ എന്ന ഭയത്താൽ യാത്ര ഉപേക്ഷിച്ചവരും കടുത്ത മാനസിക സംഘർഷത്തിലാണ് ജീവിക്കുന്നത്.
https://www.facebook.com/Malayalivartha