എല്ലാം സജ്ജമാക്കാൻ ഒരുങ്ങി കുവൈറ്റ്; പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത, കുവൈറ്റ് സമൂഹം 2021 സെപ്റ്റംബറോടെ കൊവിഡ് വൈറസിനെതിരായ സാമൂഹിക പ്രതിരോധം നേടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ്, എല്ലാവര്ക്കും വാക്‌സിൻ എത്തിക്കും
കൊറോണ വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കുവൈറ്റിൽ നിന്ന് ആശ്വാസത്തിന്റെ വാക്കുകളാണ് പുറത്ത് വരുന്നത്. കുവൈറ്റ് സമൂഹം 2021 സെപ്റ്റംബറോടെ കൊവിഡ് വൈറസിനെതിരായ സാമൂഹിക പ്രതിരോധം അതായത് Herd Immunity നേടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
അടുത്ത ഏതാനും ആഴ്ചകള്‍ക്കിടയില്‍ തന്നെ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം 20 ലക്ഷമായി ഉയരുന്നതോടെ സാമൂഹിക പ്രതിരോധമെന്ന ലക്ഷ്യത്തിലേക്ക് കുവൈറ്റ് ഏറെ അടുത്തിരിക്കുകയാണ് എന്നും അധികൃതർ വ്യക്തമാക്കി. ആയതിനാൽ തന്നെ സെപ്റ്റംബറോടെ എല്ലാ വിളക്കുകളും എടുത്തുമാറ്റുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇതിന്റെ ഭാഗമായി തന്നെ പെരുന്നാളിന് പിന്നാലെ കുവൈറ്റിൽ നിലനിന്നിരുന്ന ലോക്ക്ഡൗൺ എടുത്തുമാറ്റിയിട്ടുണ്ട്.
കൂടാതെ സെപ്റ്റംബറോടെ 30 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇത് യാഥാര്‍ഥ്യമാവുന്നതോടെ സമൂഹത്തിലെ 70 ശതമാനത്തോളം ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നതാണ്. ഒരു സമൂഹമെന്ന നിലയ്ക്ക് പ്രതിരോധ ശേഷി ആര്‍ജിക്കുവാന്‍ ഇതോടെ സാധിക്കുമെന്നും മന്ത്രാലയം അഭിപ്രായപ്പെടുകയുണ്ടായി. സെപ്റ്റംബറിൽ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പായി ഈ ലക്ഷ്യം കൈവരിക്കാനാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്.
അതോടൊപ്പം തന്നെ രാജ്യത്ത് വാക്‌സിനേഷന്‍ ക്യാംപയിന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലെയും മറ്റും ജീവനക്കാര്‍ക്ക് അവരുടെ ജോലി സ്ഥലങ്ങളിലെത്തി കുത്തിവയ്പ്പ് നല്‍കുന്നതിനുള്ള മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റ് കുവൈറ്റ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ ആദ്യഘട്ടത്തില്‍ പള്ളികള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കിംഗ് സ്ഥാപനങ്ങള്‍, സിനിമാ തിയറ്ററുകള്‍, ഭക്ഷ്യ ഉല്‍പ്പാദന സ്ഥാപനങ്ങള്‍ എന്നിങ്ങനെ ജനങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു.
ഇവിടങ്ങളില്‍ നിന്നായി 30,000ത്തിലേറെ പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ തന്നെ വാക്‌സിന്‍ നല്‍കിയത്. രാജ്യത്തെ 13 സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലെ 30,000ത്തോളം ജീവനക്കാര്‍ക്ക് മൊബൈല്‍ വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ ഇതിനകം വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ വാക്‌സിന്‍ എത്തിക്കാനാണ് കുവൈറ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അതേസമയം പെരുന്നാള്‍ അവധി ദിനങ്ങളില്‍ റസ്റ്റൊറൻ്റുകള്‍, ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ രജിസ്റ്റര്‍ ചെയ്ത ജീവനക്കാര്‍ക്ക് വാക്‌സിനെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം സ്ഥാപനങ്ങളുടെ ഉടമകള്‍ എത്രയും വേഗം ആരോഗ്യവകുപ്പിൻ്റെ വെബ്‌സൈറ്റില്‍ ജീവനക്കാരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha