ദുബായില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍; പരീക്ഷണാടിസ്ഥാനത്തിൽ ഒരുമാസത്തേക്കാണ് ഇളവുകൾ പ്രഖ്യാപിക്കുന്നത്

കൊവിഡ് വ്യാപനത്തില്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബായ്. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ദുബായില്‍ നടക്കുന്ന സുപ്രധാന ടൂറിസം മേളയായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് വേദിയിലായിരുന്നു ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടത്.
റസ്റ്റോറന്റുകൾ, കഫെകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഭക്ഷണം വിളമ്പാനും തത്സമയ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനും അനുമതി നല്‍കിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
തുടക്കത്തില്‍ ഒരു മാസത്തേക്കാണ് അനുമതിയെങ്കിലും ഇളവുകള്‍ അതിനു ശേഷവും തുടരും. ഹോട്ടലുകളില്‍ ശേഷിക്കനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാനും അനുമതിയുണ്ട്. റസ്റ്റോറന്റുകൾ ഒരു ടേബിളില്‍ 10 പേര്‍ക്കും കോഫി ഷോപ്പുകളില്‍ ഒരു ടേബിളില്‍ ആറ് പേര്‍ക്കും ഇരിക്കാം. ബാറുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.
സംഗീത, വിനോദ, കായിക പരിപാടികള്‍ക്ക് വേദിയുടെ 70 ശതമാനം ശേഷിയില്‍ ആസ്വാദകരെ പ്രവേശിപ്പിക്കാം. സ്പോര്‍ട്സ് പരിപാടികള്‍, സ്ഥാപനങ്ങളുടെ ചടങ്ങുകള്‍
തുടങ്ങിയവയ്ക്കും അനുമതിയുണ്ട്. ഹോട്ടലുകളിലും മറ്റും നടക്കുന്ന വിവാഹ പരിപാടികള്‍ക്ക് 100 പേരെ പങ്കെടുപ്പിക്കാം. എന്നാല്‍, പങ്കെടുക്കുന്നവരും ജീവനക്കാരും വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. നേരത്തേ 10 പേര്‍ക്ക് മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.
അതേസമയം, വീട്ടില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ 30 പേര്‍ മാത്രമേ പാടുള്ളൂ. വീട്ടില്‍ നടക്കുന്ന മറ്റു ചടങ്ങുകളിലും പരമാവധി 30 പേര്‍ വരെയാവാം. റെസ്റ്റോറന്ററുകളിലും മറ്റും ഭക്ഷണ ടേബിളിനു മുമ്പിൽ ഇരിക്കുമ്പോഴും കഠിനമായ വ്യായാമത്തിലോ മറ്റോ ഏർപ്പെട്ടിരിക്കുമ്പോഴും മാത്രമാണ് മാസ്‌ക്ക് ധാരണത്തില്‍ ഇളവുള്ളത്.
അല്ലാത്ത സമയങ്ങളില്‍ മാസ്‌ക് ധരിക്കാതിരുന്നാല്‍ 3000 ദിര്‍ഹമാണ് പിഴ. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നടല്‍കിയ സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ദുബായ് സുപ്രിം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha


























