കാണണം പ്രവാസികളുടെ ദുരവസ്ഥ; വിമാനത്താവളത്തിനകത്തേക്കു കയറാൻ യാത്രക്കാർക്ക് പാസ്പോർട്ടും പോക്കറ്റിലിട്ട് കടൽക്കരയിലൂടെ പെട്ടിയും തൂക്കി നടക്കേണ്ട അവസ്ഥ, തലസ്ഥാന നഗരിയുടെ തലയെടുപ്പായ വിമാനത്താവളം ഇങ്ങനെയാണ്....
അന്നും ഇന്നും പ്രവാസികൾ തന്നെ ബലിയാടാകുന്ന ദയനീയ കാഴ്‌ച. ഇത് കാണുമ്പോൾ ഒരു സുഹൃത്ത് തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ എടുത്തുപറയേണ്ടിയിരിക്കുന്നു. "അദാനിക്ക് കടലിൽ കല്ലിടാൻ കൊടുത്താൽ വിമാനത്താവളത്തിലേക്ക് കടലു കയറി വരുമെന്ന് പണ്ടേക്കു പണ്ടേ പറഞ്ഞിരുന്നു. ഇന്നിപ്പോ വിമാനത്താവളത്തിനകത്തേക്കു കേറാൻ യാത്രക്കാർക്ക് പാസ്പോർട്ടും പോക്കറ്റിലിട്ട് കടൽക്കരയിലൂടെ പെട്ടിയും തൂക്കി നടക്കേണ്ട അവസ്ഥ വരെ എത്തി നിൽക്കുന്നു, കാത്തിരുന്നു കാണണം കൂടുതൽ വിളയാട്ടുകൾ!! അതെ ആ അവസ്ഥ തന്നെ....
വിമാനത്താവളത്തിലേക്കുള്ള ശംഖുമുഖം തീരദേശ റോഡ് കടലേറ്റത്തിൽ തകർന്നു. എന്നാൽ മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തി ഗതാഗതം പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല. ആഭ്യന്തര വിമാനത്താവളത്തിലേക്കു പോകാൻ മറ്റു വഴികൾ തേടേണ്ട അവസ്ഥയിലാണ് ഇപ്പോൾ യാത്രക്കാർ. റോഡ് തകർന്നതും ഗതാഗതം നിരോധിച്ചതും അറിയാതെ ദൂരെ നിന്നു വരുന്നവർ റോഡ് തകർന്ന ഭാഗത്ത് കാർ നിർത്തി പെട്ടികളും ബാഗുകളും തലയിൽ ചുമന്ന് വിമാനത്താവളത്തിലേക്കു നടന്നു പോകേണ്ട അവസ്ഥയാണ് ഉള്ളത്.
കഴിഞ്ഞ മേയിൽ കടലാക്രമണത്തിൽ ശംഖുമുഖം തീരവും റോഡും തകർന്നപ്പോൾ മന്ത്രിമാരായ മുഹമ്മദ് റിയാസും ആന്റണി രാജുവും അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചിരുന്നു. തീരത്തെ വീടുകൾ സംരക്ഷിക്കാൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്നും തീരദേശ റോഡ് ഉടൻ വീണ്ടെടുക്കുമെന്നും മന്ത്രിമാർ പ്രഖ്യാപിച്ചെങ്കിലും കടലാക്രമണം തുടർന്നതോടെ നിർമാണം ആരംഭിക്കാൻ സാധിച്ചിരുന്നില്ല.
50 മീറ്റർ നീളത്തിലും 18 മീറ്റർ വീതിയിലുമാണ് റോഡ് കടലേറ്റതിൽ ഒലിച്ചു പോയത്. ഭിത്തി നിർമാണത്തിന് 6 കോടി രൂപയും റോഡ് നിർമാണത്തിന് 1 കോടി രൂപയും ഇതിനോടകം തന്നെ അനുവദിച്ചിട്ടുണ്ട്. പൂന്തുറ മുതൽ ശംഖുമുഖം വരെയുള്ള കടൽത്തീര സംരക്ഷണത്തിനായുള്ള ജിയോട്യൂബ് പദ്ധതി പൂർത്തിയായ ശേഷമേ റോഡ് പുനർനിർമാണം നടത്താനാകൂ എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. റോഡ് തകർന്ന ഭാഗത്ത് കല്ലിട്ട് താൽക്കാലികമായെങ്കിലും ഗതാഗത്തിനു തുറന്നു കൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം എന്നത്.
അതോടൊപ്പം തന്നെ ശംഖുമുഖം ആഭ്യന്തര എയർപോർട്ട് റോഡ് അടിയന്തരമായി പുനർനിർമാണം നടത്തി ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ ആവശ്യപ്പെടുകയുണ്ടായി. മത്സ്യ തൊഴിലാളി കോൺഗ്രസ് തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണാന്തുറ ടോണി നടത്തിയഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെപിസിസി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആർ. ഓസ്റ്റിൻ ഗോമസ്, അഡോൾഫ് മോറായ്സ്, എം.എ.പത്മകുമാർ, സേവ്യർ ലോപ്പസ്, ലെഡ്ഗർ ബാവ, പൊഴിയൂർ ജോൺസൺ, ഹെന്ററി വിൻസെന്റ്, കെന്നഡി ലൂയിസ്, ജേഫഴ്സൺ എന്നിവർ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha