ലേബർ ക്യാമ്പുകളിൽ അവർ എത്തും; മാസ്ക് ഉപയോഗിക്കാതിരുന്നാൽ 5000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ, മാളുകളിലും അടച്ചിട്ട പൊതു ഇടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും കണ്ടാൽ 3000 ദിർഹമാണ് പിഴ
കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ. പ്രവാസികൾ തിങ്ങിഞെരുങ്ങി പാർക്കുന്ന ലേബർ ക്യാമ്പുകളിലും പരിശോധന കര്ശനമാക്കിയിരിക്കുകയാണ് അധികൃതർ. കടുത്ത നിർദ്ദേശമാണ് യുഎഇ അധികൃതർ നൽകുന്നത്...
ലേബർ ക്യാംപുകളിൽ മാസ്ക് ഉപയോഗിക്കാതിരുന്നാൽ 5000 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. ലേബർ ക്യാംപ് ചുമതല വഹിക്കുന്ന വ്യക്തിക്കും നടത്തിപ്പുകാർക്കുമാണ് ഈ പിഴ ലഭിക്കുക. ക്യാംപുകളിൽ മാസ്കും അകലം പാലിക്കലും നിർബന്ധമാക്കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ മാളുകളിലും അടച്ചിട്ട പൊതു ഇടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും കണ്ടാൽ 3000 ദിർഹമാണ് പിഴ ഈടാക്കുന്നത്. എന്നാൽ വാഹനത്തിൽ ഡ്രൈവർ മാത്രമാണെങ്കിൽ ഇളവ് നൽകുന്നതായിരിക്കും. ഒരു കുടുംബത്തിലെ അംഗങ്ങളും അവരുടെ അടുത്തവരും വീട്ടുജോലിക്കാരും മാത്രമാണ് വാഹനത്തിലെങ്കിലും ഇളവ് ലഭിക്കുന്നതാണ്.
കൂടാതെ പ്രവേശനത്തിനു മുമ്പ് സന്ദർകരുടെ ശരീരോഷ്മാവ് പരിശോധിക്കാൻ സംവിധാനമില്ലാതിരിക്കുക, പരിധിയിലധികം പേർക്ക് പ്രവേശനം നൽകുക, അകലം പാലിക്കൽ ഉറപ്പാക്കാതിരിക്കുക, സ്ഥാപനങ്ങളിൽ തിക്കും തിരക്കുമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഷോപ്പിങ് മാളുകൾക്ക് 20,000 ദിർഹമാണ് പിഴ ഈടാക്കുക. കോവിഡ് പ്രതിരോധ നിയമങ്ങൾ തെറ്റിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് പിഴ 10,000 ദിർഹമാണ് പിഴയെന്നും അധികൃതർ അറിയിക്കുകയുണ്ടായി.
അതേസമയം റസ്റ്ററന്റ് ,കോഫി ഷോപ്പുകൾ എന്നിവിടങ്ങളിൽ ഭക്ഷണം കഴിക്കുമ്പോൾ മാസ്ക് മാറ്റാവുന്നതാണ്. ഹൃദയ, ശ്വസന തടസ്സമുള്ളവർക്കും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇതു തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് കൈവശം കരുതിയിരിക്കണം. ഒറ്റയ്ക്കാണ് കായിക പരിശീലനമെങ്കിൽ മാസ്ക് വേണ്ട. ഓഫിസിൽ തനിച്ചാണെങ്കിലും മാസ്ക് വേണ്ട. വൈദ്യ പരിശോധനാ സമയത്തും ഭിന്നശേഷിക്കാരിലെ കടുത്ത ശാരീരിക പ്രയാസമുള്ളവർക്കും ഇളവുകൾ ഉണ്ട്.
https://www.facebook.com/Malayalivartha