ആശ്വാസത്തിലേക്ക് യുഎഇ; കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7,741 ആയി കുറഞ്ഞു, ഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 833 പേര്‍ക്ക്
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 833 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,127 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്.പുതിയതായി നടത്തിയ 2,82,015 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,26,025 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,16,231 പേര്‍ രോഗമുക്തരാവുകയും 2,053 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 7,741 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
അതേസമയം ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ക്ക് സന്തോഷ വാർത്ത. അതത് രാജ്യങ്ങളുടെ ഔദ്യോഗിക കൊവിഡ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ യുഎഇയില്‍ ഉപയോഗിക്കാമെന്ന് അധികൃതർ. യുഎഇ നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‍മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊവിഡ് വാക്സിനേഷന്‍ വിവരങ്ങളും പിസിആര്‍ പരിശോധനയുടെ വിശദാംശങ്ങളും ഈ ആപ്ലിക്കേഷനുകളിലൂടെ യുഎഇയില്‍ പരിശോധനയ്‍ക്ക് വിധേയമാക്കിയാല്‍ മതിയാകുന്നതാണ്.
ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ അധികൃതർ ഇത്തരത്തിൽ പുതിയ നീക്കം നടത്തുന്നത്. യുഎഇയില്‍ ഗ്രീന്‍ പാസ് സംവിധാനം ഉപയോഗിക്കുന്ന ഏത് സ്ഥലങ്ങളിലും പ്രവേശിക്കാന്‍ മറ്റ് ജി.സി.സി രാജ്യങ്ങളിലെ സമാനമായ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാൻ സാധിക്കും.
കൂടാതെ അബുദാബിയില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഇത് ബാധകമാണ്. അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസാണ് ഇതിനായി പരിഗണിക്കുന്നത്. എന്നാൽ വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു തവണ പിസിആര്‍ പരിശോധന നടത്തിയാല്‍ 30 ദിവസത്തേക്കാണ് ഗ്രീന്‍ സ്റ്റാറ്റ്സ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha