ഒമാനില്‍ വിദേശികളുടെ കൊഴിഞ്ഞുപോക്ക് രൂക്ഷം; വേദന താങ്ങാനാകാതെ പ്രവാസികൾ, ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം 40 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി
കോവിഡ് വ്യാപനം മൂലം ഏറെ പ്രതിസന്ധി നേരിടുന്നത് പ്രവാസികളാണ്. സ്വദേശിവത്കരണത്തിന് പുറമെ കോവിഡ് മൂലം നിരവധിപേർക്കാണ് തൊഴിൽ നഷ്ടമായത്. ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടവും ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരിടേണ്ടി വന്നു. ഇതിനുപിന്നാലെ നിരവധി ഇളവുകൾ നൽകി ആഘാതം കുറയ്ക്കാൻ ശ്രമിച്ചുവെങ്കിലും ഗൾഫ് രാഷ്ട്രങ്ങൾ സാധാരണ ജീവിതത്തിലേക്ക് കടക്കുന്ന ഈ സാഹചര്യത്തിലും സ്വദേശിവത്കരണം കടുപ്പിക്കുകയാണ്. ഇതുമൂലം നിരവധി പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. അത്തരത്തിൽ ഒരു റിപ്പോർട്ടാണ് ഒമാനിൽ നിന്നും പുറത്ത് വന്നിരിക്കുന്നത്.
കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് ഒമാനില്‍ വിദേശികളുടെ കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. ജോലി നഷ്ടപ്പെട്ടതാണ് പ്രവാസികളെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്. ഒമാനിലെ മൊത്തം ജനസംഖ്യയുടെ 37.10 ശതമാനം വിദേശികള്‍ ആണ് എന്നതാണ് കണക്ക്. സെപ്റ്റംബർ നാലുവരെയുള്ള കണക്കനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ മൊത്തം ജനസംഖ്യ എന്നത്. ഇതിൽ 16.37 ലക്ഷം പേര്‍ മാത്രമാണ് വിദേശികള്‍ ഉള്ളത്. കഴിഞ്ഞ രണ്ടുവർഷത്തെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഒമാനിലെ മൊത്തം ജനസംഖ്യയിൽ അഞ്ച് ശതമാനത്തിന്‍റെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ദേശീയ സ്ഥിതിവിവര കേന്ദ്രം ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
അതോടൊപ്പം തന്നെ 2017ൽ 20 ലക്ഷത്തിനു മുകളിൽ ആയിരുന്നു ഒമാനിലെ വിദേശികളുടെ ജനസംഖ്യ. എന്നാൽ ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം 40 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ന് ശേഷമുള്ള വര്‍ഷങ്ങളില്‍ എല്ലാം വിദേശികളുടെ വലിയ കുറവാണ് ഒമാനില്‍ കാണുവാൻ സാധിച്ചത്. 2020 ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാലുവരെയുള്ള കണക്കുകള്‍ മാത്രം പരിശോധിക്കുകയാണെങ്കില്‍ 17912 വിദേശികൾ ആണ് ഒമാനില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഒമാനില്‍ 11.02 ലക്ഷം വിദേശികൾ സ്വകാര്യ മേഖലയില്‍ ആണ് ജോലി ചെയ്യുന്നത് എങ്കില്‍ 39306 പേർ സർക്കാർ മേഖലയില്‍ ആണ് ജോലി ചെയ്യുന്നത്.
തലസ്ഥാന നഗരിയായ മസ്കത്തിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ ഉള്ളത്. വിദേശികളെ കൂടാതെ അവരുടെ കുടുംബാംഗങ്ങളും ആശ്രിതരുമായി 2.41 ലക്ഷം പേര്‍ രാജ്യത്ത് കഴിഞ്ഞുവരുകയാണ്.
യാത്രവിലക്കിനു ശേഷം വിദേശികള്‍ ഒമാനിലേക്ക് തിരിച്ചെത്തും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. വിദേശികള്‍ക്കായി കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നതോടൊപ്പം ഒമാന്‍റെ സമ്പദ്വ്യവസ്ഥയില്‍ ചെറിയ ഉണര്‍വും അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പല മേഖലകളിലും സ്വദേശിവത്കരണ സാധ്യത മുന്നിൽക്കണ്ട് പ്രവാസികൾ ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളിലേക്കും തിരികെ വരാൻ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha