കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് പ്രവേശന അനുമതി നൽകി യുഎഇ; ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ്19 വാക്സീൻ സ്വീകരിച്ച, സാധുവായ താമസ വീസയുള്ളവരെ നാളെ മുതൽ യുഎഇയിലേയ്ക്ക് വരാൻ അനുവദിക്കുമെന്നു ദേശീയ ദുരന്ത നിവാരണ സമിതി
പ്രവാസികൾക്ക് നിർണായകമായ തീരുമാനം കൈകൊണ്ട് യുഎഇ. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ്19 വാക്സീൻ സ്വീകരിച്ച, സാധുവായ താമസ വീസയുള്ളവരെ നാളെ മുതൽ യുഎഇയിലേയ്ക്ക് വരാൻ അനുവദിക്കുമെന്നു ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചിരിക്കുകയാണ്. യുഎഇയുടെ ഈ തീരുമാനത്തിന് പിന്നാലെ കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് യുഎഇ യിലേക്ക് യാത്ര ചെയ്യാൻ സാധിക്കും....
പ്രവാസികൾക്ക് സന്തോഷ വാർത്ത. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നബീമിയ, സാംബിയ, കോംഗോ, യുഗാണ്ട, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യക്കാർക്ക് യുഎഇ ഗവണ്‍മെന്റിന്റെ തീരുമാനം ഗുണകരമാകുന്നതാണ്. ഇന്ത്യയിൽ കോവിഷീൽഡ് വാക്സീൻ ആണ് ലോക ആരോഗ്യ സംഘടന അംഗീകരിച്ചിരിക്കുന്നത്. നേരത്തെ വിവിധ വിമാന കമ്പനികള്‍ ഈ വിവരം പുറത്തുവിട്ടിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വരുന്നത്. വൈകാതെ ഇന്ത്യയിലെ കോവാക്സീന് കൂടി അംഗീകാരം ലഭിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ.
അതോടൊപ്പം തന്നെ മുൻപ് സസ്പെൻഷൻ പട്ടികയിൽ ഉണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവരും ആറു മാസത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചവരും ഈ നീക്കത്തിൽ ഉൾപ്പെടുന്നുണ്ട്. യാത്രക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (െഎസിഎ) വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്. കൂടാതെ, യുഎഇയിലേക്ക് പുറപ്പെടുമ്പോൾ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനൊപ്പം ആവശ്യമായ അംഗീകാരം ലഭിക്കുന്നതിനു വാക്സീനേഷൻ അപേക്ഷ പൂരിപ്പിക്കുകയും വേണം.
കൂടാതെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നേടിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം. ഇതിൽ ക്യു ആർ കോഡ് പതിച്ചിരിക്കണമെന്ന് നിർബന്ധമാണ്. വിമാനം കയറുന്നതിനുമുമ്പ് ദ്രുതഗതിയിലുള്ള പിസിആർ പരിശോധനയും നാല്, എട്ട് ദിവസങ്ങളിൽ മറ്റൊരു പിസിആർ പരിശോധനയും നടത്തേണ്ടതാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികളെ നടപടിക്രമങ്ങളിൽ നിന്ന് ഒഴിവാക്കിയിരിട്ടുണ്ട്.
അതോടൊപ്പം യുഎഇയിലേയ്ക്ക് സന്ദർശക വീസക്കാർക്ക് ഓഗസ്റ്റ് 30 മുതൽ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ യാത്രാ വിലക്കിനു മുൻപ് സന്ദർശക വീസയെടുത്ത ഒട്ടേറെ പേരുടെ കാലാവധി കഴിഞ്ഞതിനാൽ അതു നീട്ടിക്കൊടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ല. ആയതിനാൽ തന്നെ മലയാളികളടക്കമുള്ളവർ ഇപ്പോഴും കാലാവധി നീട്ടുന്നതും കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha