മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം മൊയ്തീൻ നേടിയത്; ചുമട്ടുതൊഴിലിൽ നിന്നും 2000 തൊഴിലാളികൾക്ക് ജോലി നൽകി, പതിനേഴാം വയസ്സിൽ ചുമട്ടുതൊഴിലാളിയായി പ്രവാസ ജീവിതം തുടങ്ങിയ തിരൂർ സ്വദേശി പാറപ്പുറത്ത് മൊയ്തീന് ഗോൾഡൻ വിസ
പ്രവാസികൾക്ക് തണലൊരുക്കുന്ന യുഎഇ പട്ടിണി മാറ്റിയത് ഒട്ടനവധി കുടുംബങ്ങളുടേതാണ്. ഒന്നുമില്ലായ്മയിൽ നിന്നും കോടികൾ ഉണ്ടാക്കിയ പ്രവാസികൾ ഇന്നും പ്രചോദനവും പ്രതീക്ഷയുമാണ്. അത്തരത്തിൽ ഒട്ടനവധി പ്രവാസികളെ നമുക്ക് കാണുവാൻ കഴിയും. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ യുഎഇയിലേക്ക് എത്തിച്ചേർന്നവർ ആ മണ്ണിനെ അത്രത്തോളം സ്നേഹിക്കുന്നു. ഒരു ചുമട്ടുതൊഴിലാളിയിൽ നിന്നും മമ്മൂട്ടിക്കും മോഹലാലിനും യുസഫലിക്കും ലഭിച്ച അതേ ഗോൾഡൻ വിസ ലഭിച്ച ഒരു പ്രവാസിയുടെ കഥ വൈറലാകുകയാണ്....
പതിനേഴാം വയസ്സിൽ ചുമട്ടുതൊഴിലാളിയായി പ്രവാസ ജീവിതം തുടങ്ങിയ തിരൂർ സ്വദേശി പാറപ്പുറത്ത് മൊയ്തീൻ, എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ബാവ ഹാജി എങ്ങനെ മമ്മൂട്ടിക്കും മോഹൻലാലിനും എം.എ.യൂസഫലിക്കുമൊപ്പം യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ നേടിയെന്നത് നിങ്ങളെ ഏറെ അദ്ഭുതപ്പെടുത്തിയേക്കാം. എന്നാൽ പറയാനുള്ളത് പട്ടിണി സമ്മാനിച്ച അനുഭവങ്ങളും കഠിനാധ്വാനവും ആരെയും ഉന്നത സ്ഥാനങ്ങളിൽ എത്തിക്കുമെന്ന പാഠം തന്നെയാണ്. അത് തന്നെയാണ് ബാവ ഹാജി പകരുന്നത്. 1964ൽ കോഴിക്കോട്ട് നിന്ന് ഖോർഫക്കാനിലേക്കുള്ള ലോഞ്ചിലാണു പതിനേഴുകാരനായ പയ്യൻ യുഎഇയിൽ എത്തുന്നത്.
പട്ടിണിയിലായിരുന്ന ഒരു വലിയ കുടുംബത്തെ കര കയറ്റാനായിരുന്നു ബാവ കടൽ കടന്ന് മറുകരയിൽ എത്തിയത്. ജോലിക്കായി യുഎഇയിലെ ഒട്ടേറെ സ്ഥലങ്ങളിൽ ദിവസങ്ങളോളം അലഞ്ഞുതിരിഞ്ഞു. ആ ദിവസങ്ങളിൽ വിശപ്പ് മാത്രമായിരുന്നു ആകെ ഉണ്ടായിരുന്ന കൂട്ട്. അവസാനം തളർന്നിരുന്ന കെട്ടിടത്തിൽ നിന്ന് തൊഴിലാളികളാണ് ചുമടെടുക്കാൻ കൂടെ കൂട്ടിയത്. പിന്നെ ജീവിതഭാരത്തിൽ കല്ലും മണ്ണും കോൺക്രീറ്റും ബാവ ഹാജിയുടെ തലയിൽ കനമില്ലാത്ത ചുമടായി മാറുകയായിരുന്നു. ചുമട്ടുതൊഴിലിനിടെ ജോലി സ്ഥലം സന്ദർശിച്ച യുഎഇ സ്വദേശി അബ്ദുല്ല അൽ ഖത്താറിനെ പരിചയപ്പെട്ടതാണ് ബാവയുടെ ജീവിതത്തിൽ ഏറെ വഴിത്തിരിവായത്.
ബാവാ ഹാജിയുടെ കഠിനാധ്വാനവും ജോലിയോടുള്ള കൂറും കണ്ട് അറബി ഒപ്പം കൂട്ടുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അറബിയുടെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ജോലിക്കാരനായി മാറി. ബാവ ഹാജിയുടെ ഇടപെടലുകളിൽ സന്തുഷ്ടനായ അറബി ദുബായ് ദേര മത്സ്യമാർക്കറ്റിലെ വ്യാപാര സ്ഥാപനം അദ്ദേഹത്തിനായി വിട്ടുനൽകി. എന്നാൽ ഇന്ന്, അരനൂറ്റാണ്ട് പിന്നിടുമ്പോൾ യുഎഇയിലെ വലിയ പഴം പച്ചക്കറി വ്യാപാര സ്ഥാപനമായ എഎകെ ഗ്രൂപ്പിന്റെ ചെയർമാനാണ് ബാവ ഹാജി.
2000 തൊഴിലാളികൾ യുഎഇയിലെ ബാവ ഹാജിയുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്നു. ഭൂരിഭാഗവും മലയാളികളാണ്. തിരൂരിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിലും സജീവമാണ് ഇദ്ദേഹം. യുഎഇ സർക്കാരിന്റെ താമസ കുടിയേറ്റ രേഖ ഏറ്റവും കൂടുതൽ തവണ പാസ്പോർട്ടിൽ പതിപ്പിച്ച വ്യക്തികളിൽ ഒരാൾ കൂടിയാണ് ബാവ ഹാജി. ഇപ്പോൾ അതേ പാസ്പോർട്ടിൽ യുഎഇ ഗോൾഡൻ വീസ സ്റ്റാംപ് അധികൃതർ പതിച്ചുനൽകിയപ്പോൾ തന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് ഇദ്ദേഹം കാണുന്നത്. അതെ, യുഎഇ അങ്ങനെയാണ്. അർഹിക്കുന്നവർക്ക് വാരിക്കോരി സഹായം നൽകുന്ന ഇടം.
https://www.facebook.com/Malayalivartha