വീണ്ടും സൗദി കിരീടാവകാശിയുടെ കൈത്താങ്ങ്; രാജ്യത്തെ ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ പത്ത് ലക്ഷം റിയാല്‍ കൂടി സംഭാവന ചെയ്തു
വീണ്ടും കൈത്താങ്ങായി സൗദി കിരീടാവകാശി. രാജ്യത്തെ ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട ദേശീയ പ്ലാറ്റ്ഫോമായ ഇഹ്‌സാനിലേക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പത്ത് ലക്ഷം റിയാല്‍ കൂടി സംഭാവന ചെയ്തതായി റിപ്പോർട്ട്. ഇതോടെ നിര്‍ധനരെ സഹായിക്കാന്‍ തുടക്കമിട്ട ഇഹ്‌സാന്‍ വഴി ശേഖരിച്ച ഫണ്ട് വിതരണം നൂറ് കോടി റിയാല്‍ കവിഞ്ഞു. കഴിഞ്ഞ റമദാനിലും സമാനമായ തുക കിരീടാവകാശി ഇതിലേക്കായി നല്‍കിയിട്ടുണ്ടാരുന്നു. സൗദിയിലെയും ഇതര രാജ്യങ്ങളിലെയും നിര്‍ധനരെ സഹായിക്കുന്നതിനു വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിനകം പദ്ധതി വഴി നൂറ് കോടി റിയാലിന്‍റെ സഹായങ്ങളാണ് അനുവദിച്ചിരുന്നത്.
അതോടൊപ്പം തന്നെ രാജ്യത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുക പിരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും അംഗീകാരമുള്ള ഏക പദ്ധതി കൂടിയാണ് ഇഹ്‌സാന്‍. ഇരുപത് ലക്ഷം പേരാണ് പദ്ധതിയില്‍ ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സൗദി ഡാറ്റാ ആന്‍റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതോറിറ്റി അഥവാ സദായക്ക് കീഴിലാണ് ഇഹ്‌സാന്‍ നടപ്പിലാക്കി വരുന്നത്.
അതേസമയം സൗദിയിൽ ഇനിമുതൽ ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനായി സ്‌പോൺസർഷിപ്പ് മാറ്റാൻ സാധിക്കുന്നതാണ്. സ്‌പോൺസറുടെ അബ്ഷിർ അക്കൗണ്ട് വഴിയാണ് സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകുന്നത്. ഹൗസ് ഡ്രൈവർമാരുൾപ്പെടെ നിരവധി വിദേശികൾക്ക് പുതിയ ക്രമീകരണം ആശ്വാസമാകും.
ഇക്കഴിഞ്ഞ മാർച്ച് മുതൽ ഖിവ ഓൺലൈൻ പോർട്ടൽ വഴി സൗദിയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ മാറുന്നതിനുള്ള നടപടിക്രമങ്ങൾ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ലളിതമാക്കിയിരുന്നു. എന്നാൽ ഈ ആനുകൂല്യം ഗാർഹിക തൊഴിലാളികൾക്ക് അനുവദിച്ചിരുന്നില്ല. ഖിവ പോർട്ടലിന് സമാനമായ രീതിയിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിനാണ് ഇപ്പോൾ മന്ത്രാലയം അവസരമൊരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha