പ്രവാസികൾക്ക് ആശ്വാസമായി സൗദി അറേബ്യ; കോവിഡ് വാക്‌സിനെടുക്കാതെ സൗദിയിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു, ഇന്ത്യയില്‍ നിന്നും വാക്‌സിനെടുക്കാതെ വരുന്നവര്‍ സൗദിയിലേക്ക് പ്രവേശിക്കും മുന്നേ 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങണം
നീണ്ട കാത്തിരിപ്പിന് ശേഷം പ്രവാസികൾക്ക് നിബന്ധനകളിൽ ഇളവുകൾ വരുത്തി സൗദി അറേബ്യ. പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നിബന്ധനകളില്‍ പുതിയ ഇളവുകള്‍ വരുത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തു....
കോവിഡ് വാക്‌സിനെടുക്കാതെ സൗദിയിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കാലാവധി അഞ്ച് ദിവസമാക്കി കുറയ്ക്കുകയുണ്ടായി. ഇന്ത്യയില്‍ നിന്നും വാക്‌സിനെടുക്കാതെ വരുന്നവര്‍ സൗദിയിലേക്ക് പ്രവേശിക്കും മുന്നേ 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങണം എന്നത് തന്നെ തുടരുന്നുണ്ട്. അതോടൊപ്പം തന്നെ രാജ്യത്ത് കോവിഡ് ഇളവിന്റെ ഭാഗമായി സന്ദര്‍ശന വിസകള്‍ പുതുക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയടക്കം പ്രവേശന നിരോധനമുള്ള രാജ്യങ്ങളില്‍ നിന്ന് വരണമെങ്കില്‍ സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തിരിക്കണം എന്ന നിയമം മാറ്റമില്ലാതെ തന്നെ തുടരുന്നു. മറ്റു രാജ്യക്കാര്‍ക്കാണ് ഇത് വലിയ ഗുണമുണ്ടാക്കുക.
ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയേ സൗദിയിലെത്താൻ മാത്രമേ സാധിക്കുകയുള്ളു. ഇവരുടെ തവക്കല്‍നാ ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസാണെങ്കില്‍ തന്നെ സൗദിയില്‍ ക്വാറന്റൈന്‍ വേണ്ട. നാട്ടില്‍ നിന്നും വാക്‌സിനേഷനും ഇമ്യൂണ്‍ സ്റ്റാറ്റസും ഇല്ലാത്തവര്‍ക്ക് മറ്റൊരു രാജ്യത്തെ ക്വാറന്റൈന് പുറമെ സൗദിയിലും 5 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടി വരുന്നതാണ്. ഇതിന് പുറമെ സൗദിയിലെത്തുന്ന ഒന്നാം ദിനവും അഞ്ചാം ദിനവും കോവിഡ് ടെസ്റ്റും നടത്തേണ്ടതാണ്.
സെപ്തംബര്‍ 23 ന് ഉച്ചക്ക് 12 മുതലാണ് ഈ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരിക. മാത്രവുമല്ല വാക്സിനേഷന്‍ പൂര്‍ത്തിയാക്കാതെ എത്തുന്നവര്‍ സൗദിയിലെത്തിയ ശേഷം ആവശ്യമായ ഡോസുകള്‍ സ്വീകരിച്ചിരിക്കണം. സൗദി അറേബ്യയോ ലോകാരോഗ്യ സംഘടനയോ അംഗീകരിക്കാത്ത സിനോഫാം, സിനോഫാക് എന്നീ വാക്സിന്‍ എടുത്തവര്‍ ഇവിടെ എത്തിയ ശേഷം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിച്ചാല്‍ മതിയാകും. സൗദിയിലേക്ക് വിദേശത്ത് നിന്നും പ്രവേശിക്കാന്‍ അനുമതിയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ സ്വീകരിക്കാത്ത കുട്ടികളേയും കൊണ്ടു വരാൻ സാധിക്കുന്നതാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് എട്ടു വയസ്സിന് മുകളിലാണ് പ്രായമെങ്കില്‍ അഞ്ചാം ദിവസം പി.സി.ആര്‍ ടെസ്റ്റും നിര്‍ബന്ധമാണ്.
അതോടൊപ്പം തന്നെ ഇതിന് ശേഷം നെഗറ്റീവ് റിസള്‍ട്ടോടെ പുറത്തിറങ്ങാം. ഇതിനിടെ, സൗദിയില്‍ കോവിഡിന്റെ ഭാഗമായി സന്ദര്‍ശക വിസകള്‍ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്ന രീതി അവസാനിപ്പിച്ചു. ഇപ്പോള്‍ പുതുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് രണ്ടാഴ്ചക്കകം രാജ്യം വിടാനാണ് അധികൃതർ നിര്‍ദേശം നൽകുന്നത്. എന്നാൽ പുതിയ സന്ദര്‍ശക വിസകളില്‍ എത്തിയവര്‍ക്ക് ഇത് ബാധകമല്ല. അവര്‍ക്ക് വിസാ കാലാവധി വരെ പുതുക്കി കൊണ്ട് രാജ്യത്ത് തുടരാവുന്നതാണ്.
അതേസമയം സൗദി അറേബ്യയില്‍ അംഗീകാരമുള്ള ഏതെങ്കിലും ഒരു വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചെത്തുന്ന സന്ദര്‍ശകര്‍ക്ക് മാത്രമേ രാജ്യത്തെ സര്‍ക്കാര്‍- സ്വകാര്യ ഓഫീസുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മാളുകള്‍, ചടങ്ങുകള്‍ തുടങ്ങിയവയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും ഇക്കാര്യം സന്ദര്‍ശകര്‍ കൃത്യമായി പാലിക്കണമെന്നും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha