കൂടുതൽപേർക്ക് യാത്രാനുമതി നൽകി കുവൈറ്റ്; വാക്‌സിന്‍ എടുക്കാത്ത 18വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി തന്നെ കുവൈറ്റ് പ്രവേശനാനുമതി നല്‍കി
വിലക്കുകൾ നീക്കിയതിന് പിന്നാലെ യാത്രക്കാർക്ക് കൂടുതൽ ഇളവുകൾ നൽകി കുവൈറ്റ്. കാത്തിരുന്ന പ്രവാസികൾക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇനിമുതൽ ആശങ്ക കൂടാതെ തന്നെ യാത്ര ചെയ്യാം...
യാത്രക്കാർക്ക് പുതിയ ഇളവുകൾ നൽകി കുവൈറ്റ്. വാക്‌സിന്‍ എടുക്കാത്ത 18വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി തന്നെ കുവൈറ്റ് പ്രവേശനാനുമതി നല്‍കിത്തുടങ്ങിയിരിക്കുകയാണ്. എന്നാൽ ഒരു തവണ മാത്രമായിരിക്കും പ്രവേശനാനുമതി നല്‍കുക. ഇതുമായി ബന്ധപ്പെട്ട് ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിക്കഴിഞ്ഞതായി വിവരം. കാലാവധിയുള്ള റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്കാണ് അനുമതി നല്‍കുക. കുവൈറ്റിലെത്തിയാല്‍ നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയോടെയാണ് അനുമതി നൽകുന്നത്.
കുവൈറ്റില്‍ എത്തിക്കഴിഞ്ഞാലുടന്‍ തന്നെ വാക്‌സിന്‍ എടുക്കുമെന്ന് രേഖാമൂലം എഴുതി നൽകേണ്ടതാണ്. യാത്ര ചെയ്യുന്ന വിമാന കമ്പനിയാണ് ഇത് എഴുതി വാങ്ങേണ്ടത്. പിന്നീട് ആഭ്യന്തര മന്ത്രാലയത്തിന് ഈ സത്യവാങ്മൂലം കൈമാരുകയും ചെയ്യുന്നതായിരിക്കും. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്നാണ് നിയമം ഉള്ളത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിലവില്‍ 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയില്ലാത്ത സാഹചര്യത്തില്‍ കുടുംബ സമേതം കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് തീരുമാനം കനത്ത തിരിച്ചടിയാവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ഒരു തവണ പ്രവേശനാനുമതി നല്‍കാന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്.
അതേസമയം, മറ്റൊരു പ്രധാന മുന്നറിയിപ്പും നൽകുകയാണ് അധികൃതർ. 2019 ആഗസ്ത് 31നോ അതിന് മുമ്പോ കുവൈറ്റ് വിട്ട പ്രവാസികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് കാലാവധി ഉണ്ടെങ്കിലും മടങ്ങിയെത്താനാവില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിരിക്കുകയാണ് കമ്പനിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. 2019 സപ്തംബര്‍ ഒന്നിനോ അതിന് ശേഷമോ കുവൈറ്റ് വിട്ട പ്രവാസികള്‍ക്ക് മടങ്ങി വരണമെങ്കില്‍ സാധുതയുള്ള റെസിഡന്‍സ് പെര്‍മിറ്റോ വിസയോ ഉണ്ടായിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോഡ്, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് കുവൈറ്റില്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. കൂടാതെ സിനോഫാം, സിനോവാക്, സ്പുട്‌നിക് വാക്‌സിനുകളുടെ രണ്ട് ഡോസ് എടുത്തവര്‍ കുവൈറ്റില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി എടുത്താല്‍ മതിയെന്നും അധികൃതര്‍ നേരത്തേ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha