ഒന്നൊന്നായി ഉരുകിത്തീരുന്ന ജീവിതങ്ങൾ; അറബ് മണലാരണ്യത്തില്‍ നിന്നും അടുത്തിടെയായി വീശുന്ന ചില കാറ്റുകള്‍ക്ക് മരണത്തിന്റെ ഗന്ധം, പ്രവാസലോകത്തേക്ക് കടന്ന് ചെന്നവരില്‍ അനവധി പേരാണ് ഹൃദയഘാതം മൂലം മരണപ്പെട്ടത്, കൂടുതലും യുവാക്കൾ, ഹൃദയത്തെ കാത്തുസൂക്ഷിക്കാം
ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം എല്ലാവരും ഓര്‍ക്കണം. പ്രത്യേകിച്ച് നമ്മുടെ പ്രവാസികൾ. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഗൾഫിലേക്ക് എത്തുന്ന പ്രവാസികളിൽ വില്ലനായി എത്തുന്നത് മറ്റൊന്നുമല്ല....
തൊട്ടുമുന്നിലെ നിമിഷം വരെ തിരക്കുകൾക്കിടയിലമർന്നവരിൽ പലരും അടുത്തനിമിഷം മരണത്തിനു കീഴടങ്ങിയ കാഴ്ചകൾ ഞെട്ടലോടെയാണ് പ്രവാസികൾ കാണുന്നതും കേൾക്കുന്നതും. പ്രവാസികൾക്കിടയിൽ മുൻപെങ്ങുമില്ലാത്തവിധം ഹൃദയസംബന്ധമായ രോഗങ്ങൾ വർധിക്കുകയും അതു ഹൃദയാഘാതം കാരണമുള്ള മരണത്തിലേക്കു നയിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണ്. പ്രായഭേദമെന്ന്യേ ഏവരിലും ഇത് കണ്ടുവരുകയാണ്.
എന്താണ് നമ്മുടെ പ്രവാസികളായ സഹോദരങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്? കൊറോണ വ്യാപനത്തിന് മുന്നേ തന്നെ ഏറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇതിനായിരുന്നു. എന്നാൽ അതൊന്നും അവസാനിക്കുന്നില്ല എന്ന തരത്തിൽ വാർത്തകൾ നമ്മെ തേടി എത്തുകയാണ്. അറബ് മണലാരണ്യത്തില്‍ നിന്നും അടുത്തിടെയായി വീശുന്ന ചില കാറ്റുകള്‍ക്ക് മരണത്തിന്റെ ഗന്ധം കൂടിയുണ്ട് എന്നത് ഓർത്തുകൊള്ളുക. പല ഹൃദയം നുറുങ്ങുന്ന മരണങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഏറെ പ്രതീക്ഷകളും പ്രത്യാശകളും അഭിലാഷങ്ങളുമായി പ്രവാസലോകത്തേക്ക് കടന്ന് ചെന്നവരില്‍ അനവധി പേരാണ് ഹൃദയഘാതം മൂലം മരണപ്പെട്ടത്. ദുഃഖവാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നത് നമ്മെ ഏറെ പ്രയാസപ്പെടുത്തുന്നു. മാത്രമല്ല, ഇതില്‍ കൂടുതലും യുവാക്കളാണ് എന്നത് മനസ്സിന് പിടച്ചിലയ്ക്കുന്നു. ഒരുപാട് കുടുംബങ്ങളുടെ അത്താണികളാണ് ജീവിച്ചു തുടങ്ങും മുമ്പേ കൊഴിഞ്ഞു പോവുന്നത്.
ഇടുപറയുകയാണെങ്കിൽ യു.എ.ഇയിലെ ഹൃദ്രോഗികളില്‍ 70 ശതമാനവും ഹൃദയാഘാത ഭീഷണിയിലെന്ന് പഠനം പുറത്ത്. മുപ്പതിനായിരം ഹൃദ്രോഗികളില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനത്തിലേറെയും ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലം ഹൃദയാഘാത സാധ്യത കൂടിയ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി കണ്ടെത്തിയിരിക്കുകയാണ്. അബൂദബിയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കും ഇംപീരിയല്‍ കോളജ് ലണ്ടന്‍ ഡയബറ്റ്‌സ് സെന്‍ററുമായി ചേര്‍ന്നാണ് പഠനം നടത്തിയത്.
കുവൈത്തില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നതിനനുസരിച്ച് ഇന്ത്യക്കാരുടെയും മരണം വര്‍ധിക്കുന്നതായി റിപ്പോർട്ട്. 2019ല്‍ 707 ഇന്ത്യക്കാരാണ് കുവൈത്തില്‍ മരിച്ചിരുന്നതെങ്കില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 572 പേരാണ് 2020ല്‍ കൂടുതലായി മരണപ്പെട്ടത്. ഇവരില്‍ കൊവിഡ് കൂടാതെ കൂടുതല്‍ മരണ കാരണമായത് ഹൃദയാഘാതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് സൃഷ്ടിച്ച ഭീതിയും അരക്ഷിതാവസ്ഥയും ഹൃദയാഘാതം വര്‍ധിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രവാസ ദേശങ്ങളില്‍ വെച്ചുള്ള മലയാളികളുടെ മരണങ്ങളില്‍ ഏറ്റവുമധികം ഹൃദയസ്തംഭനം മൂലമുള്ളവയാണ്. ഏറെ ജീവനെടുത്തു കൊണ്ടിരിക്കുന്ന കൊറോണാ മഹാമാരികാലത്തും ഹൃദ്രോഗം മൂലമുള്ള മരണങ്ങള്‍ തന്നെയാണ് മുന്‍പന്തിയില്‍. എന്നല്ല, കൊറോണാ ഭീതി ഹൃദ്രോഗ മരണങ്ങള്‍ക്ക് പശ്ചാത്തലം കൂടുതല്‍ ഉണ്ടാകുന്നതായും നിരീക്ഷണമുണ്ട്. ജീവിത ശീലം, സ്വദേശത്തും വിദേശ നാട്ടിലുമായി പ്രവാസി നേരിടുന്ന തൊഴില്‍ - സാമ്ബത്തിക - കുടുംബ - മാനസിക പ്രയാസങ്ങളുടെ പ്രത്യാഘാതങ്ങള്‍, അനാരോഗ്യപരമായ ജീവിത ശീലം, കുടുംബവുമായി അകന്നു നില്‍ക്കുന്ന അവസ്ഥ തുടങ്ങിയവയെല്ലാം പലര്‍ക്കും പലതോതിലുള്ള മാനസിക ആഘാതങ്ങള്‍ക്കും അത് ഒരുവേള മരണത്തിനും വഴിവെക്കാറുണ്ട്. സൗദിയുടെ പശ്ചിമ പ്രവിശ്യയില്‍ മാത്രം ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂന്ന് മലയാളികളുടെ മരണമാണ്. മൂന്നും ഹൃദയാഘാതം മൂലമുള്ള മരണങ്ങളാണ്. മറ്റൊന്ന് കിഴക്കന്‍ പ്രവിശ്യയിലും. എല്ലാം ചെറു പ്രായക്കാര്‍.
എന്നാൽ പ്രവാസലോകത്തെ മോടികളിൽ നിന്നും പിന്നാമ്പുറങ്ങളിലേക്ക് പോയാല്‍ ഒരുപാട് കാരണങ്ങള്‍ നമുക്ക് കണ്ടെത്താൻ സാധിക്കും. പ്രവാസലോകത്ത് എല്ലാവരും ഒറ്റയ്ക്കാണ് എന്നത് ഒരു പ്രധാന കാരണമാണ്. കൂടെപിറപ്പുകളെ വിട്ടെറിഞ്ഞു കൂട്ടുകൂടാൻ ആരുമില്ലാതെ കണ്ണീരോടെ അവര്‍ കടന്ന് പോവുന്നത് നമ്മുടെ സുരക്ഷിതമായൊരു ജീവിതത്തിനായിട്ടാണ്. പക്ഷെ ഹൃദയാഘാത മരണങ്ങളുടെ കണക്കെടുക്കുമ്പോള്‍ ഒരു കാരണം ഇതുമാകാം. പ്രവാസ ലോകത്തെ ഏകാന്തത, തന്റെ വിഷമങ്ങളും പ്രായസങ്ങളും തുറന്ന് പറയാനാകാതെ വരുമ്പോഴുള്ള മാനസീക സംഘര്‍ഷങ്ങളാണ് ഹൃദയാഘാത മരണങ്ങളില്‍ കൂടിയ പങ്ക് വഹിക്കുന്നത് എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ പ്രവാസികളുടെ റൂം സംസ്കാരം തന്നെ മാറിയിട്ടുണ്ട് ഇന്ന്. ഓരോരുത്തരും തങ്ങളുടെ ബെഡ് സ്‌പേസുകളില്‍ മൊബൈല്‍ ഫോണുകളുടെ ചുവരുകള്‍ക്കുള്ളിലാണ് ഒതുങ്ങിക്കൂടുന്നത്. കൂടെയുള്ളവരോട് മിണ്ടാനോ ഹൃദയം തുറന്ന് സംസാരിക്കാനോ ആർക്കും നേരമില്ല. ഒരു മുറിയില്‍ പാര്‍ക്കുന്നവര്‍ ഒറ്റപ്പെട്ട തുരുത്തുകളായി മാറുമ്പോള്‍ വിഷമങ്ങളില്‍ ആശ്വാസത്തിന്റെ വാക്കുകള്‍ ചൊരിഞ്ഞു ചേര്‍ത്ത് നിര്‍ത്താന്‍ ആരുമില്ല എന്ന യാഥാര്‍ഥ്യങ്ങള്‍ ഹൃദയാഘാതങ്ങളായി മാറുകയും ചെയ്യുന്നു.
മറ്റൊന്ന്, പ്രവാസികളുടെ ഭക്ഷണ രീതികളാണ്. ഇത് ഹൃദയാഘാതങ്ങള്‍ക്ക് മറ്റൊരു കാരണമായി പറയപ്പെടുന്നു. ഒരുപാട് കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണമാണ് പ്രവാസികളുടേത്. അതിന്റെ പ്രത്യാഘാതങ്ങള്‍ ചിന്തിക്കാതെയുള്ള ഭക്ഷണ രീതിയും ഹൃദയങ്ങളെ സാരമായി മുറിവേല്‍പ്പിക്കുന്നു. ഭക്ഷണം നേരാം വണ്ണം കഴിക്കാത്തതും ഹൃദയാഘാതങ്ങള്‍ക്ക് ഹേതുവാകുന്നു. പലരും സമയത്തിന് ഭക്ഷണം കഴിക്കാറില്ല. ജോലിത്തിരക്കുകള്‍ മൂലം ഭക്ഷണങ്ങള്‍ക്ക് പ്രത്യേക സമയം ഒന്നും ലഭിക്കാറില്ല എന്നതും ഒരു സത്യമാണ്. അതും ഇത്തരം മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.
പൊതുവെ ഏവർക്ക്കും ഉണ്ടാക്കുന്ന ജോലിക്കിടയിലുള്ള മാനസിക സംഘര്‍ഷങ്ങള്‍! ഇത് അനുഭവിക്കുന്ന പ്രവാസികളുടെ എണ്ണം ഏറെയാണ്. പുതിയ നാട്, സംസ്കാരം, ജീവിതം എന്നിവയൊക്കെ നമ്മുടേതുമായി പൊരുത്തപ്പെടണമെന്നില്ല. കൂടാതെ കമ്പനികളില്‍, സ്ഥാപനങ്ങളില്‍ ഭരിക്കുന്നവര്‍ നമ്മളെ മനസ്സിലാക്കണെമെന്നില്ല. പണം എന്നത് മാത്രം അവരുടെ ലക്ഷ്യമാവുമ്ബോള്‍ കണ്ണീരൊഴുക്കേണ്ടി വരുന്നത് പാവം തൊഴിലാളികളാണ്. അത് സൃഷ്ടിക്കുന്ന വേദനകളും ഹൃദയാഘാതങ്ങളായി മാറുന്നു.
അതോടൊപ്പം തന്നെ കോവിഡ്19 കാലത്ത് ഗൾഫിൽ മലയാളികൾ സ്വയം ജീവനൊടുക്കുന്നതും ഹൃദയാഘാതത്തെ തുടർന്നുള്ള മരണവും വർധിച്ചിട്ടുണ്ട്.പലവിധ പ്രശ്നങ്ങളിൽപ്പെട്ട് മാനസിക സമ്മർദമനുഭവിക്കുന്ന ഇവർക്ക് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ കൗൺസിലിങ് അടക്കമുള്ള സാന്ത്വനങ്ങൾ നൽകണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിട്ടുണ്ട്. ദിനംപ്രതി ഇത്തരം മരണങ്ങൾ തീരുന്നത് ഏവരിലും ആശങ്ക ഉണർത്തുകയാണ്.
https://www.facebook.com/Malayalivartha