ഷഹീൻ ചുഴലിക്കാറ്റ് ഒമാനിലേക്ക്.... ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതി എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു; നാളെ രാവിലെ മുതല്‍ ശക്തമായ കാറ്റ് ഉള്‍പ്പെടെ മസ്‌കറ്റ് മുതല്‍ വടക്കന്‍ ബാത്തിന വരെയുള്ള തീരപ്രദേശങ്ങളെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുമെന്ന് അധികൃതർ, കടുത്ത ജാഗ്രതാ നിർദ്ദേശം
ഷഹീൻ കൊടുങ്കാറ്റ് ഒമാൻ തീരത്തോടടുക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഈ അടുത്ത നിമിഷങ്ങളിൽ പുറത്ത് വരുന്നത്. മസ്കത്തിൽനിന്ന് 650 കിലോമീറ്റർ അകലെയാണ് കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രം എന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു. ഞായറാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഷഹീന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതി എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു.
മസ്‌കത്ത് മുതല്‍ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകള്‍ വരെയുള്ള തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ മുൻകരുതലുകൾ എടുക്കാനും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മാറിതാമസിക്കാനും താഴ്വരകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും അതോറിറ്റി നിർദേശിക്കുകയുണ്ടായി.
നാളെ ഞായറാഴ്ച രാവിലെ മുതല്‍ ശക്തമായ കാറ്റ് ഉള്‍പ്പെടെ മസ്‌കറ്റ് മുതല്‍ വടക്കന്‍ ബാത്തിന വരെയുള്ള തീരപ്രദേശങ്ങളെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കുമെന്നാണ് സിവില്‍ ഏവിയേഷന്‍ സമിതിയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. വടക്കന്‍ ബാത്തിന , തെക്കന്‍ ബാത്തിന, മസ്‌കറ്റ്, അല്‍ ദാഹിറ, അല്‍ ബുറൈമി, അല്‍ ദാഖിലിയ എന്നീ ഗവര്‍ണറേറ്റുകളില്‍ 200 മുതല്‍ 600 മില്ലിമീറ്റര്‍ വരെയുള്ള കനത്ത മഴ പെയ്യുവാന്‍ സാധ്യതയുണ്ട് . ഇത് കനത്ത വെള്ളപാച്ചിലിനു കാരണമാകുമെന്നും സിവില്‍ സമിതിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. തെക്കന്‍ അല്‍-ശര്‍ഖിയ മുതല്‍ മുസന്ദം ഗവര്‍ണറേറ്റ് വരെയുള്ള തീരപ്രദേശങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും . തിരമാലകള്‍ പരമാവധി 8 മുതല്‍ 12 മീറ്റര്‍ ഉയരുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതോടൊപ്പം തന്നെ കടല്‍ക്ഷോഭം മൂലം താഴ്ന്ന തീരപ്രദേശങ്ങളില്‍ കടല്‍ വെള്ളം കയറാന്‍ ഇടയാക്കും. പരമാവധി ജാഗ്രത പാലിക്കാനും വാദികള്‍ കടന്നുള്ള അപകടസാധ്യത ഒഴിവാക്കാനും കടലില്‍ പോകരുതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. മത്സ്യ ബന്ധന തൊഴിലാളികളോടും , കന്നുകാലി , തേനീച്ച വളര്‍ത്തല്‍ എന്ന കൃഷിയില്‍ ഏര്‍പെട്ടവരോടും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുവാന്‍ ഒമാന്‍ കൃഷി മല്‍സ്യ ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു.
കൂടാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വാദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‌ദേശം അനുസരിച്ചു ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒമാന്‍ ദേശീയ ദുരന്തനിവാരണ സമിതിയുടെ കേന്ദ്രത്തില്‍ നിന്നുള്ള ഏറ്റവും പുതിയതും പുതുക്കിയതുമായ അറിയിപ്പുകള്‍ പൊതുജനങ്ങള്‍ പിന്തുടരണമെന്നും സമതി ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha