സൗദിയില്‍ മലയാളി യുവാവിനെ കാണാതായ സംഭവം: താജുദ്ദീന്‍ അഹമ്മദ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചു

റിയാദിൽ വെച്ച് ഒന്നരവർഷം മുൻപ് കാണാതായ മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം കരുനാഗപ്പള്ളി കല്ലേലി സ്വദേശിയും അസീസിയ പച്ചക്കറി മാര്‍ക്കറ്റില്‍ സെയില്‍സ്മാനായിരുന്ന താജുദ്ദീന്‍ അഹമ്മദ് കുട്ടിയാണ് (38) മരണപ്പെട്ടത്. 2020 മേയ് 17ന് റിയാദ് ശിഫയിലെ മൂസാ സനാഇയ ഭാഗത്ത് ഒഴിഞ്ഞ മുറിയില്‍ മരിച്ച കണ്ടെത്തുകയായിരുന്നു.
കാണാതായ താജുദ്ദീന് 2020 മേയ് 16 വരെ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഷുമൈസി ആശുപത്രി മോര്‍ച്ചറി രേഖകള്‍ പരിശോധിച്ചപ്പോഴാണ് ബംഗ്ലദേശ് പൗരന്‍ എന്നു തെറ്റായി രേഖപ്പെടുത്തിയിരുന്ന താജുദ്ദീന്റെ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് പൊലീസിലും സ്പോണ്‍സറുടെ പക്കലുമുള്ള രേഖകള്‍ ഒത്തുനോക്കി സ്ഥിരീകരിക്കുകയായിരുന്നു.
ഒരു മാസത്തോളം മോര്‍ച്ചറിയില്‍ സൂക്ഷിച്ച അജ്ഞാത മൃതദേഹം ബന്ധുക്കള്‍ ആരും എത്താത്തതിനെ തുടര്‍ന്ന് കബറടക്കുകയായിരുന്നുവെന്നു ശിഫ പൊലീസ് സ്ഥിരീകരിച്ചു. ഒന്നിച്ചു ജോലി ചെയ്തിരുന്ന ബന്ധു ഷരീഫ് കോവിഡ് ബാധിച്ചു മരിച്ചതോടെ താജുദ്ദീന്‍ മാനസികപ്രയാസത്തിലായിരുന്നു. ഭാര്യ: ഷംന. 2 മക്കളുണ്ട്.
https://www.facebook.com/Malayalivartha


























