യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ഒരു മുന്നറിയിപ്പ്; ഇനിമുതൽ കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുത്, അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പുതുക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് ദുബായിലെ കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ഒരു മുന്നറിയിപ്പ്. ഇനിമുതൽ കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബായിലെ കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം അറിയിക്കുകയുണ്ടായി. കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് വരെ പാസ്പോർട്ട് പുതുക്കാൻ അവസരം നൽകുന്നതാണ്.
പലരും കാലഹരണപ്പെടുന്നതുവരെ കാത്തിരിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പുതുക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് പാസ്പോർട്ട്, വിദ്യാഭ്യാസം, സാക്ഷ്യപ്പെടുത്തൽ കോൺസൽ രാംകുമാർ തങ്കരാജ് അഭിപ്രായപ്പെടുകയുണ്ടായി.
കൂടാതെ പ്രി-പൊലീസ് വെരിഫിക്കേഷൻ ആവശ്യമില്ലാത്ത അപേക്ഷകർക്ക് പരമാവധി രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ യാത്രാ രേഖല തിരികെ നൽകുന്നുവെന്ന് ഉറപ്പുവരുത്തുന്നു. യുഎഇയിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് പുതുക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷൻ പ്രോട്ടോക്കോൾ 2020 സെപ്റ്റംബറിൽ പുനഃസ്ഥാപിച്ചിരുന്നു. വിലാസം, പേര്, അല്ലെങ്കിൽ വിശദാംശങ്ങളിൽ മറ്റെന്തെങ്കിലും മാറ്റം എന്നിവ സംഭവിച്ചിട്ടുണ്ടെങ്കിൽ അപേക്ഷകർ പൊലീസ് പരിശോധനയ്ക്ക് വിധേയരാകണം എന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി. വിശദാംശങ്ങളിൽ മാറ്റമില്ലാത്ത പുതുക്കലുകൾ പൊലീസ് വെരിഫിക്കേഷൻ ആവശ്യമില്ലാത്ത വിഭാഗത്തിൽപ്പെടുന്നു.
അതോടൊപ്പം തന്നെ സേവന ഏജൻസിയായ ബിഎൽഎസിന് അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ പാസ്‌പോർട്ട് നടപടി പൂർത്തിയാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതാണ്. ഫുജൈറ, ആർകെഎ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വരുന്ന പാസ്‌പോർട്ടുകൾക്ക് മാത്രം രണ്ട് ദിവസത്തിൽക്കൂടുതൽ എടുത്തേക്കാവുന്നതാണ്. പൊലീസ് വെരിഫിക്കേഷൻ ആവശ്യമുള്ള പാസ്‌പോർട്ടുകൾക്ക് അറ്റസ്റ്റേഷന് പരമാവധി 30 പ്രവൃത്തി ദിവസം ആവശ്യമായി വരുന്നുണ്ട്. വളരെ ചെറിയ വിഭാഗത്തിന് മാത്രമേ ഇതാവശ്യമുണ്ടാകുകയുള്ളു. ആളുകൾക്ക് അടിയന്തരമായി യാത്ര ചെയ്യാനുണ്ടെങ്കിൽ ഇന്ത്യയിലെ ബന്ധപ്പെട്ട പ്രാദേശിക പാസ്‌പോർട്ട് ഓഫീസുമായി (ആർപിഒ) ബന്ധപ്പെട്ട് യാത്രാ രേഖ ശരിയാക്കി നൽകുകയും ചെയ്യുന്നതായും തങ്കരാജ് പറയുകയുണ്ടായി.
അതേസമയം അപേക്ഷകൻ ഇളവ് അർഹിക്കുന്ന ചില അടിയന്തര കേസുകളിൽ പൊലീസിന്റെ മുൻ സ്ഥിരീകരണത്തെ പോസ്റ്റ്-പൊലീസ് സ്ഥിരീകരണമാക്കി മാറ്റാൻ കഴിയുന്നതാണ്. അപേക്ഷകർക്ക് അധിക ഫീസ് അടച്ച് തത്കാൽ വഴി പുതുക്കുന്നതിന് അപേക്ഷിക്കാനും സാധിക്കും. ഇത്തരം സന്ദർഭങ്ങളിൽ പാസ്പോർട്ട് നൽകിയാൽ പൊലീസ് വെരിഫിക്കേഷൻ നടത്തും.
അപേക്ഷകനെതിരെ ക്രിമിനൽ കേസ് നിലവിലുണ്ടെങ്കിൽ 'ഷോ-കോസ്' നോട്ടീസ് നൽകുകയും ചെയ്യും. അപേക്ഷകന് സാധുവായ വിശദീകരണം നൽകാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാത്രമേ പാസ്‌പോർട്ട് പിടിച്ചെടുത്ത് നടപടി സ്വീകരിക്കാറുള്ളൂ. ആയതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ മനസിലാക്കി വേഗം പാസ്സ്‌പോർട്ട് പുതുക്കാനുള്ള മുന്നറിയിപ്പാണ് നൽകുന്നത്.
https://www.facebook.com/Malayalivartha


























