'പ്രിയപ്പെട്ടവനേ, ദൈവം നിന്നെ രക്ഷിക്കട്ടെ..' 15വർഷമായി ഉറങ്ങുന്ന രാജകുമാരനായി സൗദി കാത്തിരിക്കുന്നു; 2005ല്‍ ലണ്ടനില്‍വച്ച് സംഭവിച്ചത്... പ്രവാസികളുടെ പ്രാർത്ഥനയിൽ 2019ൽ കൈവിരലുകൾ ചലിപ്പിച്ച് പ്രതീക്ഷ നൽകിയ രാജകുമാരൻ ഉണരുമോ?

ഓരോ വർഷവും ലോകത്തെ സമ്പന്നരുടെ പട്ടിക പുറത്തുവിടാറുണ്ട്. നാം ഏവരും ഏറെ ആകാംക്ഷയോടെയും ചിലപ്പോൾ പ്രതീക്ഷയോടെയും നോക്കിക്കാണുന്ന ആ പട്ടികയിൽ ചെറിയ രീതിയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടെങ്കിലും ചിലരുടെ സ്ഥാനം എന്നും മായാതെ തന്നെ നില്കും. അത്തരത്തിൽ ലോകത്തെ സമ്പന്നരുടെ പട്ടികയെടുത്താല്‍ അതില്‍ പലരും സൗദിയില്‍ നിന്നുള്ള രാജകുടുംബാംഗങ്ങളാകുമെന്നതിൽ സംശയമില്ല.
എന്നാൽ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സമ്പന്നരുടെ പട്ടികയിലുണ്ടായിരുന്ന ഏവർക്കും അറിയാവുന്ന സൗദിയിലെ പ്രമുഖനാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍പ്പെട്ട ഒരു രാജകുമാരന്‍ വര്‍ഷങ്ങളായി ഒരേ കിടപ്പിലാണ്. ഒരു അപകടത്തില്‍ പരിക്ക് പറ്റിയ ശേഷം 15 വർഷമായി കോമയിലാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ രാജകുമാരന്‍.
എന്നാൽ കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീഡിയോ റിമ ബിന്‍ത് തലാല്‍ രാജകുമാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയുണ്ടായി. ഇതോടെയാണ് രാജകുമാരന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടപിടിച്ചത്. എന്നാൽ പലർക്കും ഇന്നും സംശയമാണ് എന്താണ് ഈ രാജകുമാരന് സംഭവിച്ചത് എന്നത്. അതാണ് ഇപ്പോൾ പറയാൻ പോകുന്നത്.
ഉറങ്ങുന്ന രാജകുമാരന്‍ എന്നാണ് അല്‍ വലീദിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. 15 വര്‍ഷമായി ഒരേ കിടപ്പായതുകൊണ്ടാണ് ഈ വിളിപ്പേര് നൽകിയത്. കഴിഞ്ഞ ദിവസം രാജകുമാരന്റെ വീഡിയോ റിമ രാജകുമാരി ട്വിറ്ററില്‍ പങ്കുവയ്ക്കുകയുണ്ടായി. 'പ്രിയപ്പെട്ടവനേ, ദൈവം നിന്നെ രക്ഷിക്കട്ടെ..' എന്നാണ് അവര്‍ വീഡിയോക്കൊപ്പം കുറിച്ചത്. ജീവന്‍ രക്ഷാ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് അല്‍ വലീദ് 15 വര്‍ഷത്തിലധികമായി ഇത്തരത്തിൽ കഴിയുന്നത്.
അതേസമയം സൗദിയുടെ പതാക കൊണ്ട് അലങ്കരിച്ച മുറിയിലാണ് അല്‍ വലീദ് രാജകുമാരന്‍ കിടക്കുന്നത്. റിയാദിലെ ആശുപത്രിയിലാണ് രാജകുമാരന്‍ ഉള്ളത്. 2005ല്‍ ലണ്ടനില്‍ നടന്ന ഒരു അപകടത്തിലാണ് അല്‍ വലീദിന് സാരമായി പരിക്കേറ്റത്. ലണ്ടനിലെ മിലിറ്ററി കോളജില്‍ പഠിക്കുകയായിരുന്നു അദ്ദേഹം. ഗുരുതരമായ പരിക്കേറ്റ അല്‍ വലീദ് പിന്നീട് ഇതുവരെ എഴുന്നേറ്റഇട്ടില്ല. കണ്ണുകൾ തുറന്നിട്ടുമില്ല.
കൂടാതെ വിദേശ ഡോക്ടര്‍മാരെല്ലാം അല്‍ വലീദിനെ ചികില്‍സിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള മൂന്ന് ഡോക്ടര്‍മാര്‍, ഒരു സ്പാനിഷ് ഡോക്ടര്‍ എന്നിവരെല്ലാം ഏറെ പരിശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. അപകടത്തിന് ശേഷം തലയില്‍ നിന്നു രക്തസ്രാവമുണ്ടായിരുന്നു. ഇതിനുശേഷമാണ് ബോധം നഷ്ടമായത്. എന്നാല്‍ എന്നെങ്കിലും രാജകുമാരന്‍ എഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം കഴിയുന്നത്.
അതോടൊപ്പം തന്നെ പിതാവ് ഖാലിദ് ബിന്‍ തലാലിന്റെ നിര്‍ദേശ പ്രകാരം അല്‍ വലീദ് പ്രത്യേക നിരീക്ഷണത്തിലാണ്. മകന്‍ മരിക്കണമെന്ന് ദൈവം ആഗ്രഹിച്ചിട്ടില്ല എന്നാണ് ഖാലിദ് ബിന്‍ തലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മരിക്കണമെന്ന് ദൈവം തീരുമാനിച്ചിരുന്നെങ്കില്‍ ആ അപകടത്തില്‍ തന്നെ ആകാമായിരുന്നല്ലോ. പക്ഷേ, ജീവന്‍ തിരിച്ചുകിട്ടി. എന്നെങ്കിലും അവന്‍ എഴുന്നേല്‍ക്കുമെന്ന പ്രതീക്ഷയാണ് ഖാലിദ് ബിന്‍ തലാല്‍ ഏവരോടും പങ്കുവയ്ക്കുന്നത്.
വീഡിയോ കാണാം;
എന്നാൽ 2020 ഒക്ടോബറില്‍ രാജകുമാരന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതീക്ഷ കുടുംബത്തിനുണ്ടായിരുന്നു. രാജകുമാരന്റെ കൈ വിരലുകള്‍ അന്ന് ചലിച്ചു എന്നതാണ് കാരണം. ഖാലിദിന്റെ സഹോദരി നൂറ രാജകുമാരി ഇതിന്റെ വീഡിയോ എടുക്കുകയും സന്തോഷത്തോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഖാലിദിന്റെ മകന്‍ കൈവിരല്‍ അനക്കിയിരിക്കുന്നു. ദൈവത്തിന്റെ ശക്തിയില്‍ നിരാശ വേണ്ട എന്നായിരുന്നു നൂറ രാജകുമാരി അന്ന് കുറിച്ച വാക്കുകള്‍.
https://www.facebook.com/Malayalivartha


























