ഇനിമുതൽ വിസ പുതുക്കാൻ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണം; കുവൈറ്റിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നൽകില്ലെന്ന തീരുമാനം മാറ്റിയതിനുപിന്നാലെ പുതിയ നിബന്ധനകൾ പുറത്ത്, പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്

കുവൈറ്റിലെ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നൽകില്ലെന്ന തീരുമാനം മാറ്റിയതിനുപിന്നാലെ നിബന്ധനകളാണ് അധികൃതർ മുന്നോട്ട് വയ്ക്കുന്നത്. ഇനിമുതൽ വിസ പുതുക്കാൻ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന നിബന്ധന മുന്നോട്ടുവയ്ക്കാന്‍ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുകൂടാതെ സാധാരണ വിസ പുതുക്കുന്നതിനുള്ള ഫീസ് നല്‍കുകയും ചെയ്യണം. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെയുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതോടൊപ്പം തന്നെ ബിരുദമുള്ളവരും ഇല്ലാത്തവർ എന്ന വ്യത്യാസമില്ലാതെ തന്നെ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും വിസ പുതുക്കുന്നതിന് ആരോഗ്യ ഇന്‍ഷൂറന്‍സ് വേണമെന്ന നിബന്ധന മുൻപോട്ട് വയ്ക്കാനാണ് മാന്‍ പവര്‍ അതോറിറ്റി വ്യക്തമാക്കുന്നത്. ബിരുദമില്ലാത്ത 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാനുള്ള അനുമതി നിഷേധിച്ച മുന്‍ നടപടി ഫത്‌വ, നിയമനിര്‍മാണ കമ്മിറ്റി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കൈകൊണ്ടത്. ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ അതോറിറ്റിക്ക് നിയമപരമായ അവകാശമില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് വിവാദ തീരുമാനം കൈക്കൊണ്ട അതോറിറ്റി ഡയരക്ടറെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
അതായത് 60 കഴിഞ്ഞവര്‍ക്ക് ഉണ്ടാകാവുന്ന വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വലിയ ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ക്ക് കുവൈറ്റില്‍ നിന്നുള്ള ഇന്‍ഷൂറന്‍സ് ഏജന്‍സികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതെന്ന് മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. അല്ലാത്ത പക്ഷം ചികില്‍സാ, ആരോഗ്യ സംരക്ഷണ ചെലവുകള്‍ കുവൈറ്റിലെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നതാണ്. ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതിലൂടെ അവയുടെ ചെലവുകള്‍ കമ്പനികള്‍ വഹിച്ചുകൊള്ളും എന്നതിനാലാണിത് എന്നാണ് അറിയാൻ കഴിയുന്നത്.
ഇങ്ങനെ ആരോഗ്യ ഇന്‍ഷൂറന്‍സ് രേഖകള്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥയില്‍ 60 കഴിഞ്ഞവരുടെ വിസ പുതുക്കി നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് കുവൈറ്റ് വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല അല്‍ സല്‍മാനാണെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മാന്‍പവര്‍ അതോറിറ്റി ചെയര്‍മാന്‍ കൂടിയാണ് മന്ത്രി. 60 കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ വിസ പുതുക്കി നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയ മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ ജനറലിന്റെ തീരുമാനത്തിനെതിരേ തുടക്കം മുതലേ ശക്തമായി നിലകൊണ്ട വ്യക്തി കൂടിയാണ് ഇദ്ദേഹം. 2000 ദിനാര്‍ ഫീസ് ഈടാക്കി ഇവര്‍ക്ക് വിസ പുതുക്കി നല്‍കാമെന്ന തീരുമാനത്തെയും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇതുമൂലം പതിറ്റാണ്ടുകളോളം തൊഴിൽ ചെയ്തുവന്നിരുന്ന പ്രവാസികൾക്ക് ആശ്വാസം കൈവന്നിരിക്കുകയാണ്.
60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനം കാബിനറ്റിന് കീഴിലുള്ള ഫത് വ കമ്മിറ്റി റദ്ദാക്കി ആഴ്ചകള്‍ കഴിഞ്ഞെങ്കിലും വിസ പുതുക്കല്‍ നടപടികള്‍ പുനരാരംഭിക്കാനായിട്ടില്ല. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തതയാണ് കാരണം. വ്യവസായ വാണിജ്യ മന്ത്രിയുടെ പുതിയ നിര്‍ദ്ദേശം അടുത്ത മാന്‍പവര്‍ അതോറിറ്റി യോഗം അംഗീകരിക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം നല്‍കുന്നതിന് ഫത് വ കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധി കൂടി അടുത്ത യോഗത്തില്‍ പങ്കെടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ് വേണമെന്ന നിബന്ധനയോടെ വിസ പുതുക്കാന്‍ അനുമതി നല്‍കുന്നതിന് നിയമപരമായ തടസ്സമില്ലെങ്കില്‍ ഇക്കാര്യത്തില്‍ യോഗത്തില്‍ തന്നെ അന്തിമ തീരുമാനമാകും.
അതേസമയം, വിസ പുതുക്കി നല്‍കുന്നതിനുള്ള വിലക്ക് പിന്‍വലിക്കുന്നതിന്റെ ആനുകൂല്യം ഈ കാലയളവില്‍ കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോയവര്‍ക്ക് ലഭിക്കില്ല. നിലവില്‍ കുവൈറ്റില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.
വീഡിയോ കാണാം;
വിസ പുതുക്കാന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പബ്ലിക് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നാലിയിരത്തിലേറെ പ്രവാസികള്‍ കുവൈറ്റ് വിടേണ്ടി വന്നിരുന്നു. ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിയമം നിലവില്‍ വന്ന 2021 ജനുവരി ഒന്നു മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനിടയില്‍ മാത്രം 4013 പേര്‍ വിസ പുതുക്കാനാവാതെ കുവൈറ്റ് വിട്ടതായാണ് കണക്കുകള്‍. അതിനു ശേഷം കൂടുതല്‍ പേര്‍ കുവൈറ്റ് വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























