സൗദി അറേബ്യയിൽ വീണ്ടും ഏവരെയും കണ്ണീരിലാഴ്ത്തി മലയാളികൾ; മദീന പള്ളിയിൽ സന്ദർശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തെ ഇടിച്ചു! ഒരു യുവാവ് മരിച്ചു

സൗദി അറേബ്യയിൽ വീണ്ടും വാഹനാപകടം. മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരു യുവാവ് മരിച്ചു. മ മദീന പള്ളിയിൽ സന്ദർശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. ഒട്ടകത്തെ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം. ഒരാൾ മരിക്കുകയും ഏഴു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു.
മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്‍ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണ് അപകടത്തിൽ മരിച്ചത്. റിഷാദ് അലിയുടെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. പരിക്കേറ്റവരെ ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മദീന സന്ദർശനം നടത്തിയ ശേഷം ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റിഷാദ് അലിയുടെ മൃതദേഹം റാബിഖ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
അതേസമയം കളിത്തീവണ്ടിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം നടന്നത്. അച്ഛനും അമ്മയ്‍ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ സ്വദേശി ബാലന്‍ ഇബ്രാഹീം അലി അല്‍ ബലവിയാണ് ദാരുണമായി മരിച്ചത്.
രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തതിനാല്‍ തന്നെ കുട്ടിയുടെ അമ്മയെ മേളയിലെ ഗെയിം ഏരിയയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഇതേത്തുടർന്ന് അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ അകത്തേക്ക് കടന്നത്. അവിടെയുണ്ടായിരുന്ന കളിത്തീവണ്ടിയുടെ ആദ്യ ബോഗിയില്‍ കയറിയ ബാലന്‍ അബദ്ധത്തില്‍ തീവണ്ടി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതോടെ തീവണ്ടി ഉയര്‍ന്നുപൊങ്ങുകയും അതിന്റെ ആഘാതത്തില്‍ ബാലന്‍ ബോഗിയില്‍ നിന്ന് താഴേക്ക് വീഴുകയും ചെയ്തു. ട്രാക്കില്‍ വീണ ബാലന്റെ ശരീരത്തിലേക്ക് ട്രെയിനിന്റെ രണ്ടാമത്തെ ബോഗി കയറിയിറങ്ങുകയായിരുന്നു.
അപകടം കണ്ട് ജീവനക്കാരും ബാലന്റെ പിതാവും ചേര്‍ന്ന് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ പുറത്തെടുത്ത് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. പൊലീസ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പൊലീസിന്റെ അന്വേഷണം പുരോഗമിച്ചുവരുകയാണ്. പൊലീസിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha
























