റിയാദിന് നേരെ വീണ്ടും ഹൂതികൾ മിസൈലാക്രമണം നടത്തി; ശക്തമായി പ്രതിരോധിച്ച് സൗദി വ്യോമ സേന, ആളപായമില്ലെന്ന് അധികൃതർ
സൗദി അറേബ്യയ്ക്ക് നേരെ ഹൂതികൾ നടത്തിവരുന്ന ആക്രമണങ്ങൾ പതിവാകുകയാണ്. ഇതിനെതിരെ യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിട്ടും വീണ്ടും അത്തരം റിപ്പോർട്ടുകൾ പുറത്തുവരുന്നു. സൗദി ഇതിനെതിരെ കർശനമായ ഉപരോധമാണ് നടത്തിവരുന്നത്. ആയതിനാൽ തന്നെ ആളപായം ഒന്നും തന്നെ ഉണ്ടാകാറില്ല. സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം തുടരാറുള്ളത്. സൗദിയുടെ വിമാനത്താവളങ്ങളെയും ഇവർ ലക്ഷ്യം വയ്ക്കാറുണ്ട്.
ഇപ്പോഴിതാ സൗദി തലസ്ഥാന നഗരം ലക്ഷ്യമാക്കി യമനിലെ വിമത സായുധ വിഭാഗമായ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം സൗദി വ്യോമ സേന പരാജയപ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയിൽ റിയാദ് ലക്ഷ്യമാക്കി വന്ന മിസൈല്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ പാട്രിയറ്റ് മിസൈലുകള്‍ ഉപയോഗിച്ച് തകർക്കുകയായിരുന്നെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി അറിയിക്കുകയുണ്ടായി.
ഇതേതുടർന്ന് തകർന്ന മിസൈലിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിലുൾപ്പടെ വീണെങ്കിലും ജനങ്ങളുടെ ജീവനോ സ്വത്തിനോ ഒരു നാശവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാകൃതവും നിരുത്തരവാദപരവുമായ സമീപനമാണ് ഹൂതികളുടേതെന്നും അതിന്റെ തെളിവാണ് സാധാരണക്കാരായ ജനങ്ങളെയും അവരുടെ സ്വത്തുക്കളെയും നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് മിസൈലാക്രമണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha