പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം; അടുത്ത വര്‍ഷത്തോടെ തന്നെ കുവൈറ്റിലെ സര്‍ക്കാര്‍ ജോലികളിലും സ്വദേശിവത്കരണം പൂര്‍ത്തിയാക്കണമെന്ന് കുവൈത്ത് സിവില്‍ സര്‍വിസ് കമ്മീഷന്‍
നടപടികൾ കടുപ്പിച്ച് ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തുകയാണ്. അതായത് രാജ്യത്തെ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈറ്റ് ഭരണകൂടമാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ തന്നെ കുവൈറ്റിലെ സര്‍ക്കാര്‍ ജോലികളിലും സ്വദേശിവത്കരണം പൂര്‍ത്തിയാക്കണമെന്ന് കുവൈത്ത് സിവില്‍ സര്‍വിസ് കമ്മീഷന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു ഇളവും നല്‍കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.
അതോടൊപ്പം തന്നെ സര്‍ക്കാര്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൈക്കൊണ്ടിട്ടുള്ള 2017ലെ പതിനൊന്നാം നമ്പര്‍ പ്രമേയം അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പില്‍ വരുത്തുമെന്നും ആര്‍ക്കെങ്കിലും ഇതില്‍ ഇളവുകള്‍ നല്‍കില്ലെന്നും മുതിര്‍ന്ന കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പ്രമേയത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നാണ് കമ്മീഷന്റെ നിലപാട് എന്നത്.
ഏതെങ്കിലും ചില തസ്തികകളെ മാത്രം സ്വദേശിവത്കരണത്തില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും കമ്മീഷന്‍ അറിയിക്കുകയായിരുന്നു. ഏതാനും തസ്തികകളില്‍ പ്രവാസികളെ നിയമിക്കാന്‍ അനുവദിക്കണമെന്ന ശുപാര്‍ശയുമായി ചില മന്ത്രാലയങ്ങളും വകുപ്പുകളും സിവില്‍ സര്‍വീസ് കമ്മീഷനെ സമീപിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിലും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 2017ലെ തീരുമാന പ്രകാരമുള്ള സ്വദേശിവത്കരണ നിബന്ധനയില്‍ നിന്ന് ഒരു തസ്തികയും ഒഴിവാക്കി നല്‍കാന്‍ കഴിയില്ലെന്നാണ് കമ്മീഷന്റെ നിലപാടെന്നും അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
സ്വദേശികളെക്കാള്‍ കൂടുതല്‍ തന്നെ പ്രവാസി ജനസംഖ്യയുള്ള കുവൈറ്റില്‍ ജനസംഖ്യാ സന്തുലനം സാധ്യമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നത്. ഇതിനുള്ള ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് ഇപ്പോൾ കുവൈറ്റ് അധികൃതര്‍. സര്‍ക്കാര്‍ മേഖലയില്‍ എന്ന പോലെ തന്നെ സ്വകാര്യ മേഖലകളിലും സ്വകാര്യവത്കരണത്തിനുള്ള ശ്രമങ്ങള്‍ നേരത്തേ ആരംഭിച്ചിരിക്കുകയാണ്. സ്വകാര്യ കമ്പനികളുടെ വലിപ്പം അനുസരിച്ച് നിശ്ചിത ശതമാനം സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഈ നടപടി.
അതേസമയം 2017ല്‍ രാജ്യത്ത് സ്വദേശിവത്കരണ നടപടികള്‍ ആരംഭിച്ച സമയത്ത് തന്നെ 2022 നകം പദ്ധതി പൂര്‍ത്തിയാക്കണമെന്ന് സമയ പരിധി നിശ്ചയിക്കുകയുണ്ടായി. ഓരോ വര്‍ഷവും കൈവരിക്കേണ്ട സ്വദേശിവത്കരണത്തിന്റെ തോതും കമ്മീഷന്‍ നേരത്തേ തന്നെ നിര്‍ണിയിച്ചിട്ടുണ്ടായിരുന്നു. ഇത് പല മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും നടപ്പിലാക്കി വരുന്നുണ്ടെങ്കിലും പൂര്‍ണമായിട്ടില്ല എന്നതും കാണുവാൻ സാധിക്കും.
ഈ സാഹചര്യത്തിലാണ് നേരത്തേ നിശ്ചയിച്ചു നല്‍കിയ സമയക്രമം കൃത്യമായി പാലിക്കണമെന്നാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കണം എന്നതാണ്. 2022 അവസാനിക്കുന്നതോടെ ഈ മേഖലകളിലെ മുഴുവന്‍ ഉദ്യോഗസ്ഥരും സ്വദേശികളായിരിക്കണമെന്നാണ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം എന്നത്.
https://www.facebook.com/Malayalivartha