'ബിസ്സിനസ്സിൽ നേട്ടങ്ങൾ വരുമ്പോഴും അവശത അനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നതിൽ നായരേട്ടൻ മുന്നിലായിരുന്നു. ആര് മുന്നിൽ വന്ന് വേദനകൾ പറഞ്ഞാലും അവരെ വെറും കയ്യോടെ മടക്കി അയക്കില്ലായിരുന്നു പി.പി നായർ. ഒടുവില്‍, കടക്കാരെ ഭയന്ന് ഒരു കഷ്ണം കയറില്‍ അദ്ദേഹം ജീവിതം അവസാനിപ്പിച്ചപ്പോള്‍, മൃതദേഹം നാട്ടിലേക്കയക്കാനുള്ള പെട്ടി വാങ്ങാന്‍ പോലുമുള്ള പണം ബാക്കിയുണ്ടായിരുന്നില്ല...' പ്രവാസികളുടെ കണ്ണുനനയിച്ച് നയരേട്ടൻ വിടപറഞ്ഞു
ഒത്തിരിയേറെ സ്വപനങ്ങളുമായി ഗൾഫിലേക്ക് ജോലി ചെയ്യാൻ എത്തുന്ന പ്രവാസികളെ പോലെ തന്നെയായിരുന്നു നായരേട്ടനും. പ്രവാസിയായ നായരേട്ടന് ചുറ്റും സമ്പത്തുകാലത്ത് നിറയെ ആളുകളുണ്ടായിരുന്നു. ഒത്തിരിയേറെ ആവശ്യങ്ങളുമായി വന്നവര്‍ക്കൊന്നും നിരാശരായി മടങ്ങേണ്ടിയും വന്നിട്ടില്ല.
എന്നാൽ ഒടുവില്‍, കടക്കാരെ ഭയന്ന് ഒരു കഷ്ണം കയറില്‍ അദ്ദേഹം ജീവിതം അവസാനിപ്പിച്ചപ്പോള്‍, മൃതദേഹം നാട്ടിലേക്കയക്കാനുള്ള പെട്ടി വാങ്ങാന്‍ പോലുമുള്ള പണം ബാക്കിയുണ്ടായിരുന്നില്ല. പ്രവാസികളെ ഏവരെയും നൊമ്പരപ്പെടുത്തുന്ന ഒരു പ്രവാസിയുടെ ദുരന്ത കഥയാണിത്. യുഎഇ സന്നദ്ധ പ്രവര്‍ത്തകനായ അഷ്റഫ് താമരശേരിയാണ് യു.എ.ഇയില്‍ കഴിഞ്ഞ ദിവസം മരിച്ച പ്രസന്നന്‍ നായരുടെ ദുരന്തകഥ പുറം ലോകത്തോട് പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നലെ വേദനയോട് കൂടിയാണ് ഒരു മയ്യത്ത് നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ ആഴ്ച അയാൾ എന്നെ വിളിച്ചിരുന്നു. ജീവിക്കുവാൻ കഴിയുന്നില്ല, ചുറ്റിലും കടക്കാരെ കൊണ്ട് നിറയുന്നു. മരിച്ചാലോ എന്ന് ചിന്തിക്കുയാണെന്ന്. ഒരിക്കലൂം അങ്ങനെ ചെയ്യരുത്, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സമാധാനപ്പെടുത്തുകയും ചെയ്തു. പക്ഷെ ഒരു ദുർബല നിമിഷത്തിൽ അയാളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട, ഇനിയും ഒരിക്കലും തിരിച്ച് കിട്ടാത്ത ആ ജീവൻ നശിപ്പിച്ച് കളഞ്ഞു.
തിരുവനന്തപുരം സ്വദേശി പ്രസന്നൻ നായർ എന്ന P.P നായർ എൺപതുകളുടെ തുടക്കത്തിലാണ് ഗൾഫിൽ വരുന്നത്. ഏതൊരു പ്രവാസിയെ പോലെ തുടക്കം ജോലിയിലൂടെ തുടങ്ങിയ പ്രവാസം ടെക്സ്റ്റയിൽ ഗാർമെൻ്റസ് കച്ചവടമേഖലയിലെ പ്രമാണിയായി മാറി. സൂപ്പർമാർക്കറ്റുകളും, ഹെെപ്പർ മാർക്കറ്റുകളും വരുന്നതിന് മുമ്പ് പി,പി നായരുടെ കടയിൽ നിന്നാണ് നാട്ടിലേക്ക് പോകുന്ന പ്രവാസികൾ സാധനങ്ങൾ മേടിച്ചോണ്ട് പോകുന്നത്. ബിസ്സിനസ്സിൽ നേട്ടങ്ങൾ വരുമ്പോഴും അവശത അനുഭവിക്കുന്ന സഹജീവികളെ സഹായിക്കുന്നതിൽ നായരേട്ടൻ മുന്നിലായിരുന്നു.
ആര് മുന്നിൽ വന്ന് വേദനകൾ പറഞ്ഞാലും അവരെ വെറും കയ്യോടെ മടക്കി അയക്കില്ലായിരുന്നു പി.പി നായർ. അങ്ങനെയിരിക്കുമ്പോഴാണ് വിധി നായരുടെ ജീവിതത്തെ ഒന്നാകെ തലകീഴായി മറിക്കുന്നത്. കച്ചവടത്തിൽ പെട്ടെന്നുണ്ടായ തകർച്ച. പലരെയും വിശ്വസിച്ച് ഏൽപ്പിച്ച പണം തിരിച്ച് കിട്ടാതെയിരിക്കുക. അതിനിടയിൽ കേസുകൾ, അങ്ങനെ, അങ്ങനെ പ്രശ്നങ്ങളും, പ്രതിസന്ധികളുമായി ജീവിതം തളളി നീക്കുന്ന സമയത്താണ് കോവിഡ് വന്നത് കൂടി പൂർണ്ണമായും നായർ തകരുന്നു. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ ആകുക, ആളുകളെ ഭയന്ന് ജീവിക്കുന്ന ഒരു മാനസികവസ്ഥയിൽ വരെ പി.പി. നായരെത്തി. അതിനിടയിലാണ് കഴിഞ്ഞയാഴ്ച എന്നെ അന്വേഷിച്ച് നായരുടെ ഫോൺ വരുന്നത്. അഭിമാനിയായ ആ മനുഷ്യൻ എൻ്റെ വാക്കുകൾക്ക് പ്രാധാന്യം പോലും നൽകാതെ മുറിയിലെ ഫാനിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.
സമ്പത്ത് കാലത്ത് എല്ലാത്തിനും കൂടെയുണ്ടായിരുന്നവർ നായരുടെ മരണസയത്ത് കൂടെ ഇല്ലായിരുന്നു. എന്തിന് പറയുന്നു മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ പെട്ടി വാങ്ങുവാൻ പോലും കാശില്ലായാരുന്നു. ഈ വിവരം അറിഞ്ഞ് രണ്ട് മലയാളികളായ ബിസ്സിനസ്സുകാർ( പേരു പരസ്യപ്പെടുത്തുവാൻ ആഗ്രഹിക്കുന്നില്ല)അവരുടെ നല്ല, മനസ്സ് കാരണം പി.പി.നായരുടെ മൃതദേഹം ഒരു തടസ്സവും നാട്ടിലേക്ക് അയക്കുവാൻ കഴിഞ്ഞു.നോക്കുക സുഹൃത്തുക്കളെ സമ്പത്ത് കാലത്ത് മറ്റുളളവരെ സഹായിച്ചതിൻ്റെ ഫലം ഒന്നും ഇല്ലാതെയിരുന്ന സമയത്ത് ഈശ്വരൻ ഒരിക്കലും ജീവിതത്തിൽ കണ്ടിട്ടാല്ലാത്തവരുടെ സഹായം കൊണ്ട് ആ മനുഷ്യൻ്റെ മൃതദേഹം നാട്ടിലേക്കെത്തിക്കുവാൻ സാധിച്ചു.
രണ്ട് പാഠങ്ങളാണ് നമ്മൾ ഇവിടെ നിന്നും പഠിക്കേണ്ടത്.അതിലൊന്ന് ജീവിതത്തിൽ തകർച്ചയും ഉയർച്ചയും ഉണ്ടാകും,അതുപോലെ ബിസ്സിനസ്സിലും ഒരിക്കലും പിന്തിരിഞ്ഞ് ഓടാതെയിരിക്കുക.ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മറ്റൊന്ന് ജീവിതത്തിൽ മറ്റുളളവരെ സഹായിക്കുവാൻ ശ്രമിക്കുക. എന്നെങ്കിലും അതിൻ്റെ പ്രതിഫലം പടച്ചതമ്പുരാൻ തരാതെ ഇരിക്കില്ല.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha