സൗദിക്കും യുഎഇയ്ക്കും പിന്നാലെ ബഹ്‌റൈനിൽ ഒമിക്രോൺ; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് അധികൃതർ, ഈ മാസം 19 മുതല്‍ ജനുവരി 31 വരെ രാജ്യം യെല്ലോ ലെവലിലേക്ക് മാറുമെന്ന് കൊവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി, കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കടുത്ത നിബന്ധനകളുമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. സൗദിക്കും യുഎഇയ്ക്കും പിന്നാലെയാണ് ബഹ്‌റൈനിൽ ഒമിക്രോൺ കണ്ടെത്തിയത്. ഇതിനുപിന്നാലെ ബഹ്‌റൈന്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ മാസം 19 മുതല്‍ ജനുവരി 31 വരെ രാജ്യം യെല്ലോ ലെവലിലേക്ക് മാറുമെന്ന് കൊവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനുമാണ് രാജ്യം ഇത്തരത്തിൽ യെല്ലോ ലെവലിലേക്ക് മാറുന്നത്.
അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ സ്ഥിതിഗതികള്‍ പഠനത്തില്‍ വിധേയമാക്കി കൊണ്ടിരിക്കുകയാണെന്ന് ബഹ്‌റൈനിലെ കൊവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി. ഒമിക്രോൺ ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് യെല്ലോ അലേര്‍ട്ട് നടപ്പാക്കുന്നത്.
ലഭ്യമാകുന്ന വിവരം അനുസരിച്ച് ഈ മാസം 19 മുതല്‍ ജനുവരി 31 വരെയുള്ള കാലയളവിന് മുമ്പ് യെല്ലോ ലെവലില്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ ബൂസ്റ്റര്‍ ഡോസിന് സമയമായവര്‍ ഉടന്‍തന്നെ ഹെല്‍ത്ത് സെന്ററുകളിലെത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. യെല്ലോ ലെവല്‍ കാലയളവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഗ്രീന്‍ ലെവലിലേത് പോലെ മുന്നോട്ട് പോകാന്‍ സാധിക്കുന്നതാണ്. ബഹ്‌റൈനില്‍ കൊവിഡ് ജാഗ്രത പുലര്‍ത്തുന്നതില്‍ തന്നെ വിട്ടുവീഴ്ച പാടില്ലെന്നും രാജ്യത്തെ നിവാസികളോട് കൊവിഡ് പ്രതിരോധ സമിതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ശനിയാഴ്ച്ചയാണ് രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരോഗ്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം ഏവരെയും അറിയിച്ചത്. വിദേശ രാജ്യത്ത് നിന്ന് യാത്ര കഴിഞ്ഞെത്തിയ ആള്‍ക്കാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഏത് രാജ്യത്ത് നിന്നാണ് ഇയാള്‍ എത്തിയതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതോടൊപ്പം തന്നെ ഇയാള്‍ ബഹ്‌റൈനില്‍ എത്തിയ ശേഷം ആരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിക്കുകയുണ്ടായി. ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിയെ ഐസൊലേഷനിലേക്ക് മാറ്റിയതായും ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ് ഇദ്ദേഹമെന്നും അധികൃതര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം നേരത്തെ തന്നെ ഗള്‍ഫ് നാടുകളില്‍ സൗദി അറേബ്യ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങളില്‍ കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു വന്നവരോ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയ ആഫ്രിക്കന്‍ വംശജരോ ആയിരുന്നു ഇവിടങ്ങളില്‍ ഒമിക്രോണ്‍ പോസിറ്റീവായത്. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ഇവ പടര്‍ന്നുപിടിച്ച ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.നിലവിൽ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിൽ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടറെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha