കളി മാറുന്നു കഥയും... ലോകത്താദ്യമായി കുറ്റം ചെയ്തവരെ പിടിച്ചു കൊടുക്കുന്ന മുതലാളിയായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് മാറുന്നു; സംസ്ഥാനങ്ങള്‍ തമ്മിലുളള പ്രശ്‌നമാക്കി മാറ്റാന്‍ ഗൂഢ നീക്കം; സാബു ജേക്കബിനെതിരെ കേസെടുക്കണമെന്ന് നേതാക്കള്‍
പോലീസുകാരുടെ പണി മുതലാളിയെടുത്താലെങ്ങനെയെന്ന് ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കേരളത്തെ കലാപഭൂമിക്ക് സമാനമാക്കി ജീപ്പുകള്‍ അടിച്ച് പൊട്ടിച്ച് കത്തിക്കുക എന്നുവച്ചാല്‍. മലയാളികള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങളാണ് കിറ്റെക്‌സിലെ തൊഴിലാളികള്‍ ചെയ്തത്. എന്നിട്ടും അതിനെ നിസാരവത്ക്കരിക്കുകയാണ് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. എന്തിനിപ്പോള്‍ മറ്റ് സംസ്ഥാനക്കാരെ ഇളക്കാനുള്ള ശ്രമവും പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
തന്റെ രക്തത്തിനു വേണ്ടി പാവപ്പെട്ട 151 കുടുംബത്തെ നശിപ്പിക്കരുതെന്നാണ് സാബു എം ജേക്കബ് പറയുന്നത്. അവരുടെ ശാപം കേരള മണ്ണിനു ബുദ്ധിമുട്ടാകാതിരിക്കാനാണ് യാചിക്കുന്നത്.
സംഭവം യാദൃശ്ചികമാണെങ്കിലും എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നത് അന്വേഷിച്ചു കണ്ടെത്തണം. 164 പേരെ കസ്റ്റഡിയില്‍ എടുത്തെന്നു പറഞ്ഞ പൊലീസ്, 164 പേരും പ്രതികളാണ് എന്നാണ് പറയുന്നത്. അറസ്റ്റു ചെയ്ത 152 പേരെ മാത്രമാണ് കമ്പനിക്കു തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളത്. 12 പേരെ എവിടെനിന്നു കിട്ടി എന്നു മനസ്സിലായിട്ടില്ല. 12 ലൈന്‍ ക്വാര്‍ട്ടേഴ്‌സുകളിലായി 984 പേരാണ് താമസിച്ചു വന്നത്. ഇവരില്‍ 499 പേര്‍ മലയാളികളാണ്. 455 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഒന്നു മുതല്‍ 12 വരെ നമ്പറുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ മൂന്നു ക്വാര്‍ട്ടേഴ്‌സുകളിലുള്ളവരെയാണ് പൊലീസ് കൊണ്ടുപോയത്. അഞ്ചു മണിയോടെ ക്വാര്‍ട്ടേഴ്‌സുകള്‍ വളഞ്ഞ് 10, 12, 13 ക്വാര്‍ട്ടേഴ്‌സുകളിലെ മലയാളികളെ മാറ്റി നിര്‍ത്തി ബാക്കി എല്ലാവരെയും ബസുകളില്‍ കയറ്റുകയായിരുന്നു.
485 ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഈ ക്വാര്‍ട്ടേഴ്‌സിലുള്ളവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത് എങ്ങനെയാണ്. ജനത്തെ വിഡ്ഢികളാക്കാന്‍ കയറ്റിക്കൊണ്ടു പോയതാണ്. രണ്ടു മണിക്കൂറില്‍ ഈ മൂന്നു ക്വാര്‍ട്ടേഴ്‌സുകളില്‍ മാത്രമാണ് പ്രതികള്‍ ഇരിക്കുന്നതെന്ന് എവിടെനിന്നാണ് പൊലീസിനു വിവരം ലഭിച്ചത്. ക്യാമറ ദൃശ്യങ്ങള്‍ പോലും പരിശോധിക്കാതെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കമ്പനിയില്‍ നടത്തിയ അന്വേഷണത്തില്‍, പൊലീസ് അറസ്റ്റു ചെയ്ത 162 ല്‍ 13 പേര്‍ മാത്രമാണ് യഥാര്‍ഥ പ്രതികള്‍ എന്നാണ് മനസ്സിലായത്. 151 പേരും നിരപരാധികളാണ്. എവിടെ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള വിവരം കിട്ടിയത് എന്നു പറയണം.
പൊലീസ് പിടിച്ചു കൊണ്ടു പോയ 164 പേരെയും പ്രതികളാക്കി മാറ്റുകയായിരുന്നു. ക്യാമറയില്‍ പതിഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെ പൊലീസിനു പിടികൂടി നല്‍കിയത് കിറ്റെക്‌സ് തന്നെയാണ്. 11 പേരെ തിരിച്ചറിഞ്ഞ് പൊലീസിനു കൈമാറാന്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് പിടികൂടിയവരില്‍ ബാക്കി പത്തു പേര്‍ മാത്രമാണ് യഥാര്‍ഥ പ്രതികള്‍.
പൊലീസ് പിടികൂടിയവര്‍ പല സംസ്ഥാനക്കാരാണ്. അഞ്ചും പത്തും വര്‍ഷമായി കൂടെ ജോലി ചെയ്യുന്ന സൂപ്പര്‍വൈസര്‍ക്കു പോലും തിരിച്ചറിയാനാകില്ല. 32 മണിക്കൂറായി സൂപ്പര്‍വൈസര്‍മാരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധന നടത്തിയാണ് ഇവരെ തിരിച്ചറിഞ്ഞത്. നമ്മുടെ മണ്ണില്‍ വന്ന് ഒരു നാട്ടുകാരനെയും പൊലീസിനെയും അക്രമിക്കുന്ന ഒരു പ്രവര്‍ത്തിയും അനുകൂലിക്കില്ല. ഒരു കുറ്റവാളിയും രക്ഷപെടാന്‍ പാടില്ല.
വളരെ സെന്‍സിറ്റീവായ വിഷയമാണ് ഇതെന്നു സര്‍ക്കാര്‍ തിരിച്ചറിയണം. 45 ലക്ഷം മലയാളി സഹോദരങ്ങള്‍ അന്യ സംസ്ഥാനങ്ങളിലുണ്ടെന്നതു മറക്കരുത്. അസമില്‍ നിന്നുള്ള രണ്ടുപേര്‍, നാഗാലന്‍ഡില്‍ നിന്നുള്ള ഒരാള്‍, ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒമ്പതു പേര്‍, മണിപ്പൂരില്‍നിന്നു നാലു പേര്‍, ഒഡീഷയില്‍നിന്ന് ഒരാള്‍, യുപിയില്‍നിന്ന് അഞ്ചു പേര്‍, ബംഗാളില്‍നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുള്ളത്.
പത്തു സംസ്ഥാനങ്ങളിലെ നിരപരാധികളെയാണ് പൊലീസ് ജയിലിലാക്കിയിട്ടുള്ളത്. ആ സംസ്ഥാനക്കാര്‍ വെറുതെ ഇരിക്കുമെന്നു കരുതരുത്. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും. നിങ്ങളുടെ കയ്യില്‍ തെളിവെന്തുണ്ടെന്നു ചോദിച്ചാല്‍ കൈമലര്‍ത്തേണ്ടി വരും. പത്തു സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിച്ച്, സാബുവിനോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതു തെറ്റാണെന്നും അതു തിരുത്തണമെന്നും സാബു പറഞ്ഞു.
അതേസമയം സാബു ജേക്കബിനെതിരെ കേസെടുക്കണമെന്ന് പറഞ്ഞ് ബെന്നി ബഹന്നാനെ പോലുള്ള നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കിറ്റെക്‌സില്‍ പരിശോധന നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അന്ന് വെറുതേയൊരു പരിശോധന നടത്തിയപ്പോഴാണ് കിറ്റക്‌സ് ആന്ധ്രാപ്രദേശിലേക്ക് നിക്ഷേപം മാറ്റിയത്. അതോടെ ആ പരിശോധന നിര്‍ത്തിക്കാനായി. ഇനി അത്തരം നമ്പരുകളൊന്നും നടക്കില്ല. കിറ്റെക്‌സില്‍ നടക്കുന്നത് പുറത്ത് വരും.
"
https://www.facebook.com/Malayalivartha