അനുവാദമില്ലാതെ ക്ലിക്കരുത്! യുഎഇയില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഇനി ഒരുകോടി രൂപവരെ പിഴയും ആറ് മാസം വരെ തടവും; പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ ഇനി അഴിയെണ്ണും! ഇതാണ് യുഎഇ
യുഎഇ മാറുന്നു. 2022 ആകാൻ വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏവരെയും കാത്തിരിക്കുന്നത് നിർണായക പ്രഖ്യാപനങ്ങളാണ്. ഇനിമുതൽ യുഎഇയില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. ഇതിന് പുറമേ ആറ് മാസം വരെ തടവും ലഭിക്കുന്നതായിരിക്കും. സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യുഎഇയില്‍ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച് ലക്ഷം ദിർഹം ഏകദേശം ഒരു കോടി രൂപ വരെയായിരിക്കും പിഴ ഈടാക്കുക. ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. നിയമഭേദഗതി ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
അതോടൊപ്പം തന്നെ വിവിധ സൈബർ കുറ്റങ്ങൾക്ക് ഒന്നരലക്ഷം ദിര്‍ഹംസ് മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹംസ് വരെയാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നതും ശിക്ഷക്കിടയാക്കുന്നതാണ്. ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇന്‍റർനെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്. നേരത്തെ സ്വകാര്യ സ്ഥലങ്ങളിലായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നത്.
എന്നാൽ പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്, പാർക്ക് ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ ഫോട്ടോ എടുക്കുമ്പോള്‍ അത് മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചാല്‍ നിയമലംഘനമാകുന്നതാണ്. ഇതുമാത്രമല്ല ഓൺലൈൻ, സാങ്കേതിക വിദ്യ എന്നിവ ദുരുപയോഗം ചെയ്ത് വ്യാജ വാർത്തകളും അപവാദപ്രചാരണങ്ങളും നടത്തുന്നതും സൈബർ ലോയുടെ പരിധിയിൽ വരുന്നതാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും സോഫ്റ്റ്വെയറും കണ്ടുകെട്ടാനുള്ള അധികാരം കോടതിക്കുണ്ടായിരിക്കുമെന്നും നിയമ ഭേദഗതിയില്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha