പ്രവാസികളെ കുടുക്കി കുവൈറ്റ് സർക്കാർ; കുവൈറ്റിലെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രവാസികള്‍ നല്‍കേണ്ട ഫീസ് കുത്തനെ കൂട്ടാന്‍ മുനിസിപ്പാലിറ്റി, റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതിന് ഉള്‍പ്പെടെ ഏതാണ്ടെല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ധിപ്പിക്കാൻ നീക്കം
സ്വദേശിവത്കരണവും കോറോണയും പ്രവാസികളെ പാടേ തളർത്തിയിട്ടും പിടിച്ചുനിന്ന പ്രവാസികൾക്ക് മുട്ടൻ പണി. ഇനിമുതൽ പണിയെടുത്താൽ മാത്രം പോരാ! പ്രവാസികൾക്ക് തങ്ങളുടെ വിവിധ സേവനങ്ങൾക്ക് നൽകേണ്ടി വരുക ഇരട്ടി തുകയാണ്. അതായത് കുവൈറ്റിലെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രവാസികള്‍ നല്‍കേണ്ട ഫീസ് കുത്തനെ കൂട്ടാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിരിക്കുകയാണ്.
ലഭ്യമാകുന്ന വിവരം അനുസരിച്ച് റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതിന് ഉള്‍പ്പെടെ ഏതാണ്ടെല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ധിക്കാനാണ് നീക്കം. ചില ഫീസുകള്‍ 14 മടങ്ങ് വര്‍ധിക്കുമെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷം മുതലാണ് ഫീസ് വര്‍ധന നിലവില്‍ വരുന്നത്.
അതോടൊപ്പം തന്നെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ കാന്റീന്‍, കിയോസ്‌ക് നടത്തിപ്പുകാര്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസാണ് 1400 ശതമാനം വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ 20 ദിനാറാണ് ഇതിനായി ഈടാക്കുന്നത്. അടുത്ത വര്‍ഷത്തോടെ തന്നെ ഇത് 300 ദിനാറായി വര്‍ധിപ്പിക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം എന്നത്. പ്ലോട്ടുകള്‍ വിഭജിക്കാനും ഒരുമിച്ചു ചേര്‍ക്കാനും നിലവില്‍ 10 ദിനാര്‍ ഈടാക്കുന്ന സ്ഥാനത്ത് 40 ദിനാറാക്കി ഉയര്‍ത്തുകയും ചെയ്യും.
ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പുതുതായി സമര്‍പ്പിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും പുതുതായി 80 ദിനാര്‍ ഫീസ് ഈടാക്കാനും തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. വ്യാപാര ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സ്ഥലം അനുവദിച്ച് നല്‍കുന്നതിനുള്ള അപേക്ഷയ്ക്ക് പുതുതായി 100 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തുകയും ചെയ്യും. ഇത് പുതുക്കുന്നതിന് 200 ദിനാറാണ് ഈടാക്കുക.
കൂടാതെ അടുത്ത വര്‍ഷം മുതല്‍ പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന സര്‍ക്കാര്‍ ഫീസുകള്‍ അഞ്ചിരട്ടി വര്‍ധിപ്പിക്കുമെന്നായിരുന്നു നേരത്തേ തന്നെ പുറത്ത് വന്ന റിപ്പോര്‍ട്ടുകളിൽ വ്യക്തമാക്കുന്നത്. എന്നാല്‍ വര്‍ധനവ് അതിലേറെ കൂടുതലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കുവൈറ്റിലെ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിൽ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഒരു പ്രത്യേക സമിതിക്ക് രൂപം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha