പ്രവാസികൾ ഇനി പുറത്ത് തന്നെ! സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയ തസ്തികകളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി നല്‍കരുതെന്ന് ഓര്‍മിപ്പിച്ച് കുവൈറ്റ് അധികൃതര്‍; സ്വദേശിവത്കരണം മൂലം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കുവൈറ്റ് വിട്ടത് 3.71 ലക്ഷത്തിലേറെ പ്രവാസികൾ

പ്രവാസികളെ പുറന്തള്ളാനുള്ള പദ്ധതികളുമായി പല ഗൾഫ് രാഷ്ട്രങ്ങളും രംഗത്ത് എത്തുകയാണ്. ഇത്തരത്തിൽ പ്രവാസികളെ പുറത്താക്കി സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയ തസ്തികകളില്‍ പ്രവാസികള്‍ക്ക് ഇനി ജോലി നല്‍കരുതെന്ന് ഓര്‍മിപ്പിച്ച് കുവൈറ്റ് അധികൃതര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തൊഴില്‍ അവസരങ്ങളില്‍ കുവൈറ്റ് വത്കരണം സംബന്ധിച്ച 2017 ലെ 11 സിഎസ്‌സി പ്രമേയം അനുസരിക്കാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ അനുബന്ധ സര്‍ക്കാര്‍ ഏജന്‍സികളോട് ആഹ്വാനം ചെയ്തുകഴിഞ്ഞു. അല്‍ ഖബാസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടൊപ്പം തന്നെ വിവിധ ഗവണ്‍മെന്റ് ഏജന്‍സികളില്‍ നിന്ന് കുവൈറ്റ് പൗരന്മാരല്ലാത്തവരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അഭ്യര്‍ഥനകള്‍ ലഭിച്ചതിന് ശേഷം ബന്ധപ്പെട്ട അധികാരികളെ അഭിസംബോധന ചെയ്ത കത്തിലാണ് സിഎസ്‌സി ഇക്കാര്യം ആഹ്വാനം ചെയ്തിരിക്കുന്നത്. നിയമന അഭ്യര്‍ഥനകള്‍ നേരത്തെ നിരസിക്കപ്പെട്ട ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയില്‍ നിന്നാണ് നിയമന അഭ്യര്‍ഥനകള്‍ വീണ്ടും വന്നിരിക്കുന്നത്.
അതേസമയം, ഇത്തരത്തിൽ സ്വദേശിവത്കരണം മൂലം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ കുവൈറ്റ് വിട്ടത് 3.71 ലക്ഷത്തിലേറെ പ്രവാസികളാണ്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച 2018 മുതലുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2018ല്‍ രണ്ട് കോടി എണ്‍പത്തി ഒന്‍പത് ലക്ഷത്തില്‍ കൂടുതല്‍ പ്രവാസികള്‍ കുവൈറ്റില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2021 ആകുമ്പോഴേക്കും അവരുടെ എണ്ണം രണ്ടു കോടി അമ്പത്തി രണ്ട് കോടിയായി കുറഞ്ഞതായാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഈ കാലയളവില്‍ തന്നെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിലും വലിയ തോതില്‍ കുറവുണ്ടായതായും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുകയാണ്. 11 ശതമാനത്തിന്റെ കുറവാണ് സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 2018ല്‍ 1.08 ലക്ഷം പ്രവാസികളായിരുന്നു സര്‍ക്കാര്‍ സ്ഥാപനങ്ങല്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, 2021 ആയപ്പോഴേക്കും അവരുടെ എണ്ണം 96,800 ആയി കുറഞ്ഞിട്ടുമുണ്ട്.
അങ്ങനെ 2017ല്‍ മുതല്‍ രാജ്യത്തെ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ സിവില്‍ സര്‍വീസ് കമ്മീഷന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സ്വകാര്യ മേഖലയില്‍ 2018ല്‍ ഒരു കോടി അമ്പത്തി മൂന്ന് ലക്ഷത്തിലേറെ പ്രവാസികള്‍ കുവൈറ്റില്‍ ജോലി ചെയ്തിരുന്നെങ്കില്‍ മൂന്നു വര്‍ഷത്തിനു ശേഷം അവരുടെ എണ്ണം ഒരു കോടി 25 ലക്ഷമായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുകയാണ്.
കുവൈറ്റിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള സിവില്‍ സര്‍വീസ് കമ്മീഷന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും തീരുമാനം വരുംദിനങ്ങളില്‍ കുവൈറ്റ് വിടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ കാലയളവില്‍ രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. 2018ല്‍ 7.07 ലക്ഷം പേരുണ്ടായിരുന്ന സ്ഥാനത്ത് 2021ല്‍ അത് 5.91 ലക്ഷമായി കുറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം സ്വകാര്യ മേഖലയിലെ ജീവനക്കാരിലും ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തിലും 2020നു ശേഷം വലിയ കുറവുണ്ടായതായും വിലയിരുത്തപ്പെടുന്നു. പല സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടിയപ്പോള്‍ മറ്റുള്ളവ പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്ന സ്ഥിതിയുണ്ടായി.
https://www.facebook.com/Malayalivartha


























