കൂട്ടത്തോടെ പ്രവാസികളെ പിരിച്ചുവിടാൻ സൗദി അറേബ്യ; ഘട്ടം ഘട്ടമായി തുടരുന്ന സ്വദേശിവത്ക്കരണം മൂലം നിരവധി തസ്തികൾ പ്രവാസികൾക്ക് നഷ്ടമായി! നയങ്ങള്‍ ശക്തമായി തുടരുന്ന സൗദിയില്‍ കൂടുതല്‍ തൊഴില്‍ മേഖലകള്‍ പ്രവാസികള്‍ക്ക് അന്യമാകുന്നു... രാജ്യത്തെ ഫണ്‍ സിറ്റികളിലെയും കുടുംബ വിനോദ കേന്ദ്രങ്ങളിലെയും പ്രധാന ജോലികൾ സൗദികള്‍ക്ക് മാത്രമാക്കി മാറ്റാന്‍ സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടു

ഗൾഫ് രാഷ്ട്രങ്ങളിൽ സ്വദേശികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള നടപടികൾ കടുത്തതോടെ പ്രവാസികൾക്ക് ദിനംപ്രതി അഗ്നിപരീക്ഷ തന്നെ. സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ ഉൾപ്പടെയുള്ള രാഷ്ട്രങ്ങളിൽ നിന്നും നിരവധി പ്രവാസികൾക്ക് ജോലി നഷ്ടമായി. ഘട്ടം ഘട്ടമായി തുടരുന്ന സ്വദേശിവത്ക്കരണം മൂലം നിരവധി തസ്തികൾ പ്രവാസികൾക്ക് നഷ്ടമായി. അങ്ങനെ നയങ്ങള്‍ ശക്തമായി തുടരുന്ന സൗദിയില്‍ കൂടുതല്‍ തൊഴില്‍ മേഖലകള്‍ പ്രവാസികള്‍ക്ക് അന്യമാകുന്നു.
രാജ്യത്തെ ഫണ്‍ സിറ്റികളിലെയും കുടുംബ വിനോദ കേന്ദ്രങ്ങളിലെയും പ്രധാന ജോലികളാണ് സൗദികള്‍ക്ക് മാത്രമാക്കി മാറ്റാന്‍ സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടിട്ടുള്ളത്. ഇതോടെ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോർട്ട്.
അതായത് ഫണ്‍ സിറ്റികളിലെയും മാളുകളിലെയും 100 ശതമാനം ജോലികളും സീസണല്‍ ഫണ്‍ സിറ്റികളിലെയും ഫാമിലി റിക്രിയേഷന്‍ സെന്ററുകളിലെയും 70 ശമതാനം ജോലികളും സൗദികള്‍ക്ക് മാത്രമാക്കാനാണ് തീരുമാനമെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹ്മദ് അല്‍ റാജിഹി വ്യക്തമാക്കി. 2022 സെപ്തംബര്‍ 23 മുതലാണ് പുതിയ തീരുമാനം നടപ്പില്‍ വരിക എന്നാണ് അറിയാൻ കഴിയുന്നത്. ഇതിനു മുമ്പായി തന്നെ നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെ ജോലിയില്‍ നിന്ന് ഒഴിവാക്കാനാണ് അധികൃതരുടെ തീരുമാനം. ഇത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ഫണ്‍ സിറ്റികളിലെയും റിക്രിയേഷന്‍ കേന്ദ്രങ്ങളിലെയും ബ്രാഞ്ച് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഡിപ്പാര്‍ട്ട്‌മെന്റ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, കാഷ് സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ് ജോലികള്‍, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ പ്രധാന ജോലികളെല്ലാം ഇതുപ്രകാരം സൗദികള്‍ക്കു മാത്രമാക്കാനാണ് പദ്ധതി.
അതേസമയം, ഇവിടങ്ങളിലെ ചില ജോലികളെ സ്വദേശിവത്കരണത്തിൽ നിന്ന് ഒഴിവാക്കിയതായും മന്ത്രി അറിയിക്കുകയുണ്ടായി. ശുചീകരണ പ്രവൃത്തികള്‍, ലോഡിംഗ്, അണ്‍ലോഡിംഗ്, പ്രത്യേക പരിശീലനവും സര്‍ട്ടിഫിക്കറ്റും ആവശ്യമുള്ള ചില ഗെയിമുകളുടെ നടത്തിപ്പ് തുടങ്ങിയവയാണ് പ്രവാസികള്‍ക്കായി നിലവിൽ മാറ്റിവച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗദി യുവതീ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കുകയെന്ന ഭരണകൂടത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതിയെന്നും മന്ത്രി അറിയിച്ചു. ഇതുകൂടാതെ തൊഴില്‍ കമ്പോളത്തില്‍ സൗദി പൗരന്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും അതിലൂടെ രാജ്യത്തിന്റെ വികസനത്തില്‍ അവരുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്.
കൂടാതെ ഈ മേഖലകളില്‍ നിതാഖാത്ത് എന്ന പേരില്‍ അറിയപ്പെടുന്ന സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കുലര്‍ സ്ഥാപനങ്ങള്‍ക്ക് അയച്ചുനല്‍കിയിരിക്കുകയാണ്. നിശ്ചിത ശതമാനം സൗദികളെ ജോലിക്ക് വയ്ക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ സ്വീകരിക്കുന്ന പിഴ ഉള്‍പ്പെടെയുള്ള നടപടികളും ഇതില്‍ വിശദീകരിച്ചിരിക്കുകയാണ് അധികൃതർ.
അതേസമയം സൗദി അറേബ്യയിലെ രണ്ടാംഘട്ട സ്വദേശിവല്‍ക്കരണം മാര്‍ച്ച് 28 മുതല്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 300 ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തീര്‍ണമുള്ള എല്ലാ കാറ്ററിംഗ് സ്റ്റോറുകള്‍ക്കും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത വിസ്തീര്‍ണമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളിലുമാണ് സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ളത്. ഇതിനു തൊട്ടുടനെയാണ് പുതിയ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള തീരുമാനവുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























