ആയിരങ്ങൾക്ക് രക്ഷയായി ഗൾഫ് രാഷ്ട്രം! സ്വദേശിവത്കരണം കടുപ്പിക്കുമ്പോഴും ചർച്ചയായി ഖത്തറിന്റെ കരുതൽ; പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് നിയമപരമായി താമസിക്കാനും പുതിയ തൊഴിൽ കണ്ടെത്തിയവരും ആയിരങ്ങൾ

നിബന്ധനകൾ കടുപ്പിക്കുമ്പോഴും പ്രവാസികൾക്ക് ശുഭവാർത്തകളാണ് പുറത്ത് വരുന്നത്. പലരും സ്വദേശിവത്കരണം കടുപ്പിക്കുമ്പോഴും ഖത്തറിന്റെ കരുതൽ ചർച്ചയാകുകയാണ്. അതായത് ഖത്തറിലെ പൊതുമാപ്പ് അവസാനിച്ചപ്പോൾ നിരവധി പ്രവാസികൾക്കാണ് അത് ഗുണം ചെയ്തത്. ഇത്തരത്തിൽ ഖത്തർ അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് നിയമപരമായി താമസിക്കാനും പുതിയ തൊഴിൽ കണ്ടെത്തിയവരും ആയിരങ്ങളാണ് എന്നാണ് കണക്കുകൾ പുറത്ത് വരുന്നത്.
ഇതുകൂടാതെ തന്നെ ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയവരും നിരവധി പേരാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോയവർക്ക് തൊഴിലിനും മറ്റുമായി വീണ്ടും ഖത്തറിലേക്ക് വരാനുള്ള അനുമതിയും അധികൃതർ നൽകിയിരിക്കുകയാണ്.
ഇത്തരത്തിൽ 2021 ഒക്ടോബറിൽ ആരംഭിച്ച ഈ അവസരം ആദ്യം മൂന്ന് മാസ കാലാവധിയോടെ തന്നെ ഡിസംബർ 31 ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട്, കൂടുതൽ പേർക്ക് പ്രയോജനം ലഭ്യമാക്കാനായി മാർച്ച് 31 വരെ നീട്ടി നൽകുകയായിരുന്നു അധികൃതർ. പൊതുമാപ്പിനെക്കുറിച്ചും അതിലെ ആനുകൂല്യങ്ങൾ, നടപടിക്രമങ്ങൾ തുടങ്ങിയവെ സംബന്ധിച്ച് അഭ്യന്തര മന്ത്രാലയത്തിന് കീഴിൽ എണ്ണമറ്റ അവബോധ ക്ലാസുകൾ നടത്തിയതിന് പുറമെ, എല്ലാ നടപടിക്രമങ്ങളും മലയാളം ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്തു പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് പ്രവാസികൾക്ക് സുഗമമാക്കുകയായിരുന്നു.
അതോടൊപ്പം തന്നെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അഞ്ച് സർക്കാർ സർവ്വീസ് സെൻററുകൾ വഴി പൊതുമാപ്പിന് അപേക്ഷ നൽകാനുള്ള അവസരവും നൽകുകയുണ്ടായി. അപേക്ഷ ലഭിച്ച് ദിവസങ്ങൾക്കകം തന്നെ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. ഇതിന് പുറമെ, പ്രശ്നപരിഹാരത്തിനായി ഉയർന്ന ഉദ്യോഗസ്ഥരെ നേരിൽ സമീപിക്കാനുള്ള വിപുല സൗകര്യവും ഒരുക്കുകയായിരുന്നു.
എന്നാൽ ലോകത്ത് മിക്കയിടങ്ങളിലും പ്രവാസികളെ ഒഴിവാക്കാൻ നിയമ നിർമ്മാണം നടത്തുമ്പോഴാണ് ഖത്തർ സർക്കാർ നിയമവിധേയമായി രാജ്യത്ത് തങ്ങാനും ഇഷ്ടപ്പെട്ടതും കൂടുതൽ സാമ്പത്തിക മെച്ചമുളളതുമായ ജോലി സമ്പാദിക്കാനും അവസരം ഒരുക്കിയിരുന്നത്.
എന്നാൽ, ഇത്രയൊക്കെ അവസരം ഒരുക്കിയിട്ടും ഇതൊന്നും പ്രയോജനപ്പെടുത്താത്തവർക്ക് ഏറെ പ്രയാസം ഉണ്ടാവുക സ്വാഭാവികമാണ് എന്നും അധികൃതർ അറിയിച്ചു. പൊതുമാപ്പ് കാലാവധി കഴിഞ്ഞ അവസരത്തിൽ രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്കായി തിരച്ചിൽ ശക്തമാവാനിടയുണ്ട്. ഇവർക്ക് എല്ലാ നിയമ നടപടികളും ബാധകമായിരിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























