പ്രവാസികൾക്ക് വലിയ ആശ്വാസം, യുഎഇയിൽ ഈ ഒമ്പത് ആവശ്യസാധനങ്ങളുടെ വില അനധികൃതമായി വർധിപ്പിക്കുന്നതിന് കടിഞ്ഞാണിട്ടു, പുതിയ നിയമം ജനുവരി മുതൽ പ്രാബല്യത്തിൽ വരും...!!!

യുഎഇയിൽ കുടുംബമായി താമസിക്കുന്ന പ്രവാസികൾക്ക് വലിയ വെല്ലുവിളിയാണ് കുടുംബ ബജറ്റ് താളം തെറ്റാതെ നോക്കുക എന്നത്. എന്തിനാ ആവശ്യസാധനങ്ങളുടെ വില വർധിക്കുന്നതിനാൽ കുടുംബമായി താമസിക്കാൻ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ പ്രവാസികൾക്ക് വലിയ ആശ്വാസമായി തീർന്നിരിക്കുകയാണ് യുഎഇയുടെ നടപടി. വിലക്കയറ്റത്തിന് കടിഞ്ഞാൺ ഇടുന്നതിനാൽ അടുത്ത വർഷം മുതൽ ഈ ഒമ്പത് ആവശ്യസാധനങ്ങളുടെ വില അനധികൃതമായി വർധിപ്പിക്കാൻ ആകില്ല.
അനധികൃതമായി വില വർദ്ധിപ്പിക്കാൻ സാധിക്കാത്ത അവശ്യവസ്തുക്കൾ ഇവയാണ്.പാചക എണ്ണ, മുട്ട, പാലുല്‍പ്പന്നങ്ങള്‍, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗ്ഗങ്ങള്‍, റൊട്ടി, ഗോതമ്പ് എന്നിവയുടെ അനധികൃത വില വര്‍ധനയ്ക്കാണ് യുഎഇ സാമ്പത്തിക മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തുക. ഉപഭോക്താക്കളെ വിലക്കയറ്റത്തില്‍ നിന്ന് മോചിപ്പിക്കാനാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഈ പട്ടികയിൽ ഉള്ള മിക്ക അവശ്യസാധനങ്ങളും നിത്യേന ഉപയോഗിക്കുന്നവയാണ്. അതിനാൽ ഈ ഉൽപ്പന്നങ്ങൾക്ക് വില അനധികൃതമായി കൂട്ടുന്നതിന് തടയിടുന്നത് സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്. വിതരണക്കാർ, ചില്ലറവ്യാപാരികൾ, ഡിജിറ്റൽ വ്യാപാരികൾ എന്നിവർ പുതിയ നയം നടപ്പിലാക്കണം. പുതുക്കിയ വില ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം. തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണവും മിന്നൽ പരിശോധനയും ഊർജിതമാക്കും.
പുതിയ വില നിയന്ത്രണ നയത്തിന്‍റെ ഭാഗമായി അവശ്യ സാധനങ്ങളുടെ വിലനിര്‍ണ്ണയത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു പ്രത്യേക വിദഗ്ധ സംഘത്തിന് രൂപം നല്‍കും. ഈ സമതി വില വര്‍ദ്ധനവിനുള്ള അപേക്ഷകള്‍ വിലയിരുത്തുകയും പരാതികള്‍ അന്വേഷിക്കുകയും ചെയ്യും. യുഎഇ സാമ്പത്തിക മന്ത്രാലയം 2025 ജനുവരി രണ്ട് അഥവാ അടുത്ത ചൊവ്വാഴ്ച മുതല്‍ ഈ ഒമ്പത് തരം അവശ്യ സാധനങ്ങളുടെ കാര്യത്തില്‍ പുതിയ വിലനിര്‍ണ്ണയ നയം നടപ്പിലാക്കും. ഇതുപ്രകാരം ഈ സാധനങ്ങളുടെ ഏത് വില വര്‍ദ്ധനവിനും മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
അടുത്ത വര്‍ഷം മുതല്‍ ഈ അടിസ്ഥാന സാധനങ്ങളുടെ വിലയില്‍ തുടര്‍ച്ചയായി രണ്ട് വര്‍ധനവുകള്‍ക്കിടയില്‍ കുറഞ്ഞത് ആറ് മാസമെങ്കിലും വേണ്ടിവരുമെന്നും പുതിയ നിയമം അനുശാസിക്കുന്നു. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഭേദഗതികളും വിലനിര്‍ണ്ണയത്തെക്കുറിച്ചുള്ള കാബിനറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ നിലവിലുള്ള നിയമനിര്‍മ്മാണ പരിഷ്‌കാരങ്ങളും പരിഗണിച്ചാണ് പുതിയ നയമെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടര്‍സെക്രട്ടറി അബ്ദുല്ല അഹമ്മദ് അല്‍ സാലിഹ് പറഞ്ഞു. ഈ ശ്രമങ്ങള്‍ സുതാര്യത, വിപണി സ്ഥിരത, ഉപഭോക്തൃ അവകാശങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ശുചീകരണ ഉൽപന്നങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വില കുറച്ചിട്ടുണ്ടെന്ന് അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു. വിപണികളിൽ അവശേഷിക്കുന്ന ഉൽപന്നങ്ങളുടെ വിൽപനയിലും നിയമം ബാധകമായിരിക്കും. കുത്തക സമ്പ്രദായം പരിമിതപ്പെടുത്തി വിപണിയിൽ സ്ഥിരതയും ഗുണനിലവാരവും ഉറപ്പാക്കുകയാണ് ലക്ഷ്യം. 245 ഉൽപന്നങ്ങളുടെ വില നിർണയത്തിൽ സുതാര്യത കൊണ്ടുവരാൻ ശ്രമിക്കുന്ന മന്ത്രാലയം ഗുണനിലവാരമുള്ള ബദൽ ഉൽപന്നങ്ങൾ ലഭ്യമാക്കുമെന്നും അറിയിച്ചു.
അതേസമയം ഈ വർഷം സ്വകാര്യമേഖലാ കമ്പനികൾക്ക് ഈ വർഷം പൂർത്തിയാക്കേണ്ട സ്വദേശിവത്ക്കരണ നിരക്ക് ഡിസംബർ 31നകം കൈവരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ ഈ വർഷാവസാനത്തോടെ വിദഗ്ധ തസ്തികകളിൽ സ്വദേശിവൽക്കരണ നിരക്ക് രണ്ട് ശതമാനം വർധിപ്പിക്കണമെന്നാണ് വ്യവസ്ഥ.
20 മുതൽ 49 വരെ ജീവനക്കാരുള്ള ചില നിർദിഷ്ട കമ്പനികൾക്കും ഇതേ സമയപരിധി ബാധകമാണ്. ഈ സ്ഥാപനങ്ങൾ നിലവിൽ ജോലി ചെയ്യുന്ന സ്വദേശികളെ നിലനിർത്തി ജനുവരി ഒന്നിന് മുൻപ് ഒരു എമിറാത്തിയെയെങ്കിലും ജോലിക്കെടുക്കണം. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വ്യാജ എമിറേറ്റൈസേഷൻ ഉൾപ്പെടെയുള്ള വഞ്ചനാപരമായ നടപടികൾ സ്വീകരിക്കുന്ന കമ്പനികളെ നിരീക്ഷിക്കാൻ ശക്തമായ സംവിധാനം ഒരുക്കിയതായി മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha