വെറും രണ്ടു മണിക്കൂര്‍ മാത്രം..... ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കി വിവിധമേഖലകളിൽ പരസ്പരം സഹകരിക്കുന്നതിനും സൗഹൃദം ശക്തമാക്കുന്നതിനും ധാരണ...

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍നഹ്യാന്റെ ഭാരത സന്ദര്‍ശനം വളരെ ചെറുതായിരുന്നു, വെറും രണ്ടു മണിക്കൂര്‍ മാത്രം.
ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമാക്കി വിവിധമേഖലകളിൽ പരസ്പരം സഹകരിക്കുന്നതിനും സൗഹൃദം ശക്തമാക്കുന്നതിനും ധാരണ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ഉഭയകക്ഷി വ്യാപാരം 2032-ഓടെ 200 ബില്യൻ ഡോളറാക്കി (18.17 ലക്ഷം കോടി) വർധിപ്പിക്കും. പ്രതിരോധരംഗത്ത് സഹകരിക്കാനും നിർമിതബുദ്ധി വികസന മേഖലകളിൽ സംയുക്ത പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് സൂപ്പർ കംപ്യൂട്ടിങ് ക്ലസ്റ്റർ ഇന്ത്യയിൽ സ്ഥാപിക്കാനും ധാരണയായി. ദേശീയ പ്രാധാന്യമുള്ളതും സുരക്ഷ ആവശ്യമുള്ളതുമായ അതിപ്രധാനമായ ഡേറ്റ സുരക്ഷിതമായി കൈമാറ്റം ചെയ്യുന്നതിന് ആദ്യമായി ഡിജിറ്റൽ-ഡേറ്റാ എംബസി എന്ന സങ്കൽപത്തിന് ഇരുരാജ്യങ്ങളും രൂപം നൽകി.
ഇതിനു പിന്നാലെ യു എ ഇ യുടെ മറ്റൊരു നീക്കം ചർച്ചയാകുന്നു . ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽനിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്മാറി . കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിമാനത്താവള മേഖലയിൽ സ്വകാര്യവത്കരണം നടപ്പാക്കാൻ പാകിസ്താൻ സർക്കാർ ശ്രമം നടത്തിയിരുന്നു.
ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് യു.എ.ഇക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറിൽ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. എന്നാൽ ഇപ്പോൾ, ഈ കരാറിൽനിന്ന് യു.എ.ഇ പിന്മാറിയതായി പാകിസ്താനിലെ പ്രമുഖ ദിനപത്രമായ എക്സ്പ്രസ് ട്രിബൂൺ റിപ്പോർട്ട് ചെയ്യുന്നു. വിമാത്താവള പ്രവർത്തങ്ങൾക്ക് പ്രാദേശിക പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതിനാലാണ് കരാറിൽ നിന്ന് പിന്മാറുന്നതെന്നാണ് യു എ ഇ പറയുന്നത്
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഡൽഹിയിൽ നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ നിർണായക നീക്കം ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. മൂന്ന് മണിക്കൂർ മാത്രമേ നീണ്ടുനിന്നിരുന്ന ചർച്ചക്കായി യു.എ.ഇ പ്രസിഡന്റ് ആറ് മണിക്കൂർ ദൈർഘ്യമുള്ള യാത്ര നടത്തി ഡൽഹിയിലെത്തിയത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചാവിഷയമായിരുന്നു.
പക്ഷെ അത് ചൂണ്ടിക്കാട്ടുന്നത് ആഗോളതലത്തില്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന പ്രാധാന്യം തന്നെ . യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചാനയിച്ചുവെന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതിന്റെ തെളിവാണ്.
ഭാരതവും യുഎഇയും തമ്മിലുള്ള വ്യാപാര, വാണിജ്യ പ്രതിരോധ കരാറുകളായിരുന്നു പ്രധാനമെങ്കിലും തന്ത്രപ്രധാനങ്ങളായ മറ്റു ചില വിഷയങ്ങളുടെ ചര്‍ച്ചയായിരുന്നു പ്രധാനമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
പാകിസ്ഥാനുമായുള്ള കരാർ തകരാനുള്ള കാരണം യു എ ഇ വ്യക്തമാക്കുന്നില്ല . എന്നാൽ യു എ ഇ യും സൗദിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു . പാക്കിസ്ഥാൻ സൗദി അറേബ്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങളിലാണ്. യുഎഇ ഇന്ത്യയുമായും. സൗദി അറേബ്യയുമായി ചേർന്ന് ‘ഇസ്‌ലാമിക് നാറ്റോ’ സഖ്യം രൂപീകരിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണ്.
പാകിസ്താനും സൗദി അറേബ്യയും തമ്മില്‍ അടുത്തിടെ പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ ഇരുരാജ്യങ്ങളെയും ആക്രമിച്ചതായി കണ്ട് ഇടപെടാം എന്നാണ് കരാറിന്റെ കാതല്‍. ഈ കരാര്‍ സൗദി അറേബ്യയ്ക്ക് വലിയ കരുത്താണ് നല്‍കിയത്. കാരണം, മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്‍. അവര്‍ തങ്ങളുമായി സഹകരിക്കുന്നത് സൗദിക്ക് നേട്ടമായി.
ഇതിനു പിന്നാലെ യെമനിലെ വിമതര്‍ക്കായി യുഎഇ നടത്തിയ ചില ഇടപെടലുകളില്‍ സൗദിഅറേബ്യ കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്നു. വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കിയതാണ് സൗദിയെ പ്രകോപിപ്പിച്ചത്. ഇത്തരമൊരു കപ്പല്‍ സൗദി ബോംബിട്ട് തകര്‍ക്കുകയും ചെയ്തു. യമനിലെ വിഘടനവാദികളായ എസ്‌ഐടിക്ക് യുഎഇ പിന്തുണ നല്‍കുന്നു എന്ന് സൗദി ആരോപിച്ചു. പിന്തുണയ്ക്കരുത് എന്ന് സൗദി ആവശ്യപ്പെട്ടു. യുഎഇയില്‍ നിന്ന് എത്തിയ കപ്പല്‍ യമനില്‍ വച്ച് സൗദി സൈന്യം ആക്രമിച്ചു. ഇതും വൈരം ശക്തമാകാന്‍ കാരണമായി. യമനില്‍ നിന്ന് യുഎഇ സൈന്യം പിന്മാറുകയും ചെയ്തു.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശം അവസ്ഥയിലാണ്. പാകിസ്ഥാൻ സൗദിയുമായി അടുക്കുന്നത്തിൽ യു എ ഇ യ്ക്ക് താൽപ്പര്യമില്ല .
യുഎഇയുമായുള്ള പ്രതിരോധ കരാറില്‍നിന്ന് യമനും സോമാലിയയും പിന്നാക്കം പോയത് സൗദി അറേബ്യയുടെ സമ്മര്‍ദ്ദ ഫലമാണ് എന്നായിരുന്നു വാര്‍ത്തകള്‍. ഈ വേളയിലാണ് യുഎഇ ഇന്ത്യയുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഏതാനും മണിക്കൂറുകള്‍ മാത്രം ഇന്ത്യയിലെത്തി കരാര്‍ ഒപ്പുവച്ചത് വലിയ ചര്‍ച്ചയായിരുന്നു. പാകിസ്താനുമായി സൗദി അറേബ്യയും ഇന്ത്യയുമായി യുഎഇയും പ്രതിരോധ കരാര്‍ ഉണ്ടാക്കിയതും അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. സൗദിയുമായും യുഎഇയുമായും അടുത്ത ബന്ധമായിരുന്നു പാകിസ്താന്. യുഎഇയും സൗദി അറേബ്യയും ഒരുപോലെ പാകിസ്താന് സാമ്പത്തിക സഹായവും നിക്ഷേപവും നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഎഇ അകലം പാലിക്കാന്‍ ശ്രമിക്കുന്നു എന്നാണ് കരാറില്‍ നിന്നുള്ള പിന്മാറ്റത്തിലെ സൂചന.
സൗദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പ്രശ്‌നം പരിഹരിക്കാനുമുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായാണ്, രണ്ടു രാജ്യങ്ങള്‍ക്കും ഒരു പോലെ വേണ്ടപ്പെട്ട ഭാരതത്തെ സമീപിച്ചതെന്നാണ് സൂചന. ഏഷ്യന്‍ മേഖലയില്‍ മാത്രമല്ല ലോകമെങ്ങും ഭാരതത്തിന് ലഭിക്കുന്ന വലിയ പ്രാധാന്യവും സമാധാനത്തിന്റെ വക്താവ് എന്ന ഖ്യാതിയും നിത്യേന വര്‍ദ്ധിക്കുകയാണ്. മുന്‍കൂട്ടി തീരുമാനിക്കുക പോലും ചെയ്യാതെയാണ്, യുഎഇ പ്രസിഡന്റ് ഭാരതത്തില്‍ എത്തിയതും മോദിക്കൊപ്പം രണ്ടു മണിക്കൂര്‍ ചെലവിട്ടതും.
https://www.facebook.com/Malayalivartha


























