പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...

കേരളത്തില്‍ നിന്ന് വളരെ തിരക്കുള്ള വിമാന റൂട്ടാണ് സൗദിയിലെ വിവിധ സെക്ടറുകള്‍. ഒട്ടേറെ മലയാളികള്‍ ജോലി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. കൂടാതെ ഉംറ, ഹജ്ജ് തീര്‍ഥാടനത്തിന് നൂറുകണക്കിന് ആളുകളാണ് കേരളത്തില്‍ നിന്ന് പുറപ്പെടുന്നത്. ഈ യാത്രക്കാര്‍ക്കെല്ലാം ആശ്വാസമാകുന്നതാണ് ആകാശ എയറിന്റെ പുതിയ പ്രഖ്യാപനം.
കോഴിക്കോട്-ജിദ്ദ സെക്ടറില്‍ ആകാശ എയര്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ പോകുകയാണ്. മാര്‍ച്ച് 13 മുതലാണ് സര്‍വീസ് തുടങ്ങുക. കമ്പനി അധികൃതരില്‍ നിന്ന് ലഭിച്ച വിവരം എംകെ രാഘവന്‍ എംപിയാണ് അറിയിച്ചത്. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 9.10നാണ് വിമാനം പുറപ്പെടുക. വൈകീട്ട് 5.30ന് കോഴിക്കോടെത്തും. 6.55നാണ് മടക്ക സര്‍വീസ്. രാത്രി പ്രാദേശിക സമയം 10.50ന് ജിദ്ദയിലെത്തും
കോഴിക്കോട് നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങണം എന്ന് ആകാശ എയര്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് എംപി പറഞ്ഞു. റമദാന്‍ അവസാന വാരത്തിലാണ് സര്‍വീസ് തുടങ്ങുന്നത്. ചെറിയ പെരുന്നാള്‍ ആഘോഷ വേളയായതിനാല്‍ യാത്രക്കാരുടെ മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം കോഴിക്കോട് നിന്നുള്ള ഹജ്ജ് സര്‍വീസ് ആകാശ എയര്‍ ആണ് ഓപറേറ്റ് ചെയ്യുന്നത്. സൗദിയിലെ റിയാദ്, ഖത്തറിലെ ദോഹ എന്നീ നഗരങ്ങള്‍ക്ക് പുറമെ കുവൈത്ത്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കും കോഴിക്കോട് നിന്ന് സര്‍വീസ് വേണമെന്ന് എംപി ആകാശ എയറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി, ഗോവ, തിരുവനന്തപുരം എന്നീ ആഭ്യന്തര സര്‍വീസുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
എംകെ രാഘവന്‍ എംപിയുടെ കുറിപ്പ് വായിക്കാം: പ്രിയപ്പെട്ട എന്റെ കോഴിക്കോടിന് ഒരു സന്തോഷ സമ്മാനം കൂടി സമർപ്പിക്കുന്നു. നമ്മുടെ ഒരു നല്ല പരിശ്രമം കൂടി വിജയിച്ചിരിക്കുന്നു. ഇന്ത്യയിലെ പുതിയ എയർലൈനായ 'ആകാശ എയർ' നമ്മുടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര ഫ്ലൈറ്റ് സർവീസ് കൂടി ആരംഭിക്കുകയാണ്.
കോഴിക്കോടിന്റെ എക്കാലത്തെയും ഓൾ സീസൺ റൂട്ടായ ജിദ്ദ സെക്‌ടറിലാണ് ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നത്. ഭാവിയിൽ കൂടുതൽ അന്തരാഷ്ട്ര സർവീസുകൾ ഉണ്ടാകുമെന്നും ആകാശ എയർ അധികൃതർ അറിയിച്ചു.
സൗദി സമയം രാവിലെ 9:10 ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 5:30 ന് കോഴിക്കോട് എത്തി 6:55 ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെടുന്ന രൂപത്തിലാണ് സമയക്രമം.
വൃതമാസമായ റമദാനിന്റെ അവസാന സമയത്തും ഉംറ യാത്രക്കാർക്കും ചെറിയ പെരുന്നാൾ സമയങ്ങളിലുമുള്ള സെക്‌ടറിലെ തിരക്കിന് ആകാശയുടെ പുതിയ ഫ്ലൈറ്റ് ഏറെ ആശ്വാസം നൽകും. രാജ്യത്തെ അതിവേഗം വളരുന്ന എയർലൈനായ 'ആകാശ എയറിനെ' കോഴിക്കോട് എത്തിക്കാൻ വിവിധ ഘട്ടങ്ങളിൽ 'ആകാശ' അധികൃതരുമായി നേരിട്ട് നടത്തിയ ചർച്ചകൾ വിജയം വരിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണ്.
കോഴിക്കോട് സർവീസ് ആരംഭിക്കുന്നതിന് സഹായിച്ച എയർലൈൻ ഡെപ്യൂട്ടി ജന. മാനേജറും കമ്പനിയുടെ എയ്‌റോ പൊളിറ്റിക്കൽ അഫയേഴ്‌സ് ഇൻ ചാർജുമായ പ്രതീക് ശർമ്മ, ആകാശ എയർലൈൻ ചീഫ് ഓഫ് ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക്ക് അക്വിസിഷൻ ശ്രീമതി. പ്രിയ മെഹ്‌റ, സൗത്ത് ഇന്ത്യ ജന. മാനേജർ മുരളി മേനോൻ, മാനേജർ സുധീഷ് മംഗലശ്ശേരി എന്നിവർക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കോഴിക്കോട് എയർപോർട്ടിന്റെ കണക്ടിവിറ്റി പൊട്ടൻഷ്യലിനെ കുറിച്ച് പഠനം നടത്തി ആകാശ എയർലൈനിന് സഹായകമാകുന്ന രൂപത്തിൽ എയർപോർട്ട് അഡ്വൈസറി കമ്മിറ്റി അംഗം ശ്രീ. അവാം സുറൂർ തയ്യാറാക്കിയ 'Calicut International Airport: Regional Potential, Route Viability and Growth Opportunities' എന്ന റിപ്പോർട്ടും അനുബന്ധ രേഖകളും ആകാശ ഓഫീഷ്യൽസിന് നേരത്തെ സമർപ്പിച്ചിരുന്നു. സർവീസ് ആരംഭിക്കുന്നതിന് ആവശ്യമായ പഠനങ്ങൾക്ക് ഈ ഡോക്യൂമെന്റസ് ഏറെ സഹായകമായെന്ന് അകാശ അധികൃതർ നന്ദിപൂർവം പരാമർശിച്ചതും സന്തോഷപൂർവ്വം പങ്ക് വെക്കുന്നു.
ഈ വർഷം കോഴിക്കോട് നിന്നുള്ള ഹജ്ജ് സർവീസും ആകാശ എയറാണ് ഓപ്പറേറ്റ് ചെയ്യുന്നത്. കുവൈറ്റ്, ദോഹ, റിയാദ്, സിങ്കപ്പൂർ, ഡൽഹി, ഗോവ, തിരുവനന്തപുരം ഉൾപ്പടെ വിവിധ അന്താരാഷ്ട്ര ആഭ്യന്തര റൂട്ടുകളിലേക്ക് കൂടി സർവീസ് വർദ്ധിപ്പിക്കണമെന്ന ആവശ്യവും ആകാശ അധികൃതരുമായി പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























