ചോദ്യപേപ്പർ ചോർച്ചയിൽ പ്രവാസികൾക്ക് ഇനി ആശ്വസിക്കാം; ഗള്‍ഫ് മേഖലയിലെ സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ഇല്ല
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ആശങ്കയിലായ ഗള്‍ഫ് മേഖലയിലെ സിബിഎസ്‌ഇ വിദ്യാര്‍ഥികള്‍ക്കും ഇവരുടെ രക്ഷിതാക്കള്‍ക്കും ആശ്വസമാകുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
മാറ്റിവച്ച പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷ ഇന്ത്യയ്ക്ക് പുറത്തു നടത്തില്ലെന്നു വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിനു പുറത്ത് ഒരു പരീക്ഷയുടേയും ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും അതുകൊണ്ടു തന്നെ വീണ്ടും പരീക്ഷ നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കു പുറത്തുള്ള സിബിഎസ്‌ഇ പരീക്ഷക്ക് നല്‍കിയ ചോദ്യപേപ്പറുകള്‍ വ്യത്യസ്തമാണെന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനം. അതേസമയം ഇന്ത്യയില്‍ പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25 ന് വീണ്ടും നടത്തും. ഹരിയാനയിലും ഡല്‍ഹിയിലും മാത്രം ചോര്‍ന്ന പത്താം ക്ലാസ് കണക്ക് പരീക്ഷ ഈ രണ്ട് സംസ്ഥാനങ്ങളില്‍ വീണ്ടും നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ പരീക്ഷയുടെ തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
പുന: പരീക്ഷയില്‍ നിന്നു ഗള്‍ഫ് സ്‌കൂളുകളെ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഗൾഫ് മേഖലയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ സിബിഎസ്‌ഇ യ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. പലരും പരീക്ഷ കഴിയുന്ന തിയതി കണക്കാക്കി നാട്ടില്‍ പോവാനുള്ള ടിക്കറ്റുകള്‍ വരെ എടുത്തവരായിരുന്നു. ഇതോടെ സിബിഎസ്ഇയുടെ പുതിയ തീരുമാനം ഇവർക്കെല്ലാം ആശ്വാസമാകുമെന്നത് ഉറപ്പാണ്.
https://www.facebook.com/Malayalivartha