ചെങ്കടലിൽ സൗദി എണ്ണക്കപ്പലിനു നേരെ ആക്രമണം; ഇറാനും ഹൂതി തീവ്രവാദികളുമാണെന്ന് സ്ഥിതീകരിച്ച് സൗദി സഖ്യസേന
സൗദി എണ്ണക്കപ്പലിനു നേരെ ചെങ്കടലിൽ വച്ചു ഹൂതി ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. യമനിലെ ഹുദൈദ തുറമുഖത്തിനടുത്ത് വെച്ചാണ് ആക്രമണം നടന്നത്. സംഭവത്തെത്തുടർന്ന് കപ്പലിന് ചെറിയ കേടുപാടുകളുണ്ടായി. അതേസമയം ആക്രമണത്തിന് പിന്നിൽ ഇറാനും ഹൂതി തീവ്രവാദികളുമാണെന്ന് സഖ്യസേന അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയ്ക്ക് അക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൗദി സഖ്യസേന വക്താവ് തുർക്കി അൽമാലിക്കിയാണ് വിവരം പുറത്തുവിട്ടത്. ആക്രമണത്തിൽ നിസ്സാര കേടുപാടുകളായതിനാൽ എണ്ണക്കപ്പൽ സഖ്യസേനയുടെ സൈനിക കപ്പലിന്റെ അകമ്പടിയോടെ യാത്ര തുടർന്നതായും വക്താവ് പറഞ്ഞു.
ചെങ്കടലിലെയും ബാബുൽ മന്ദബ് കടലിടുക്കിലെയും ഹുദൈദ തുറമുഖത്തെയും കപ്പൽ സഞ്ചാരത്തിന് ഹൂതി വിഘടനവാദികൾ ഭീഷണി സൃഷ്ടിക്കുകയാണെന്ന് സഖ്യസേന വക്താവ് കൂട്ടിച്ചേർത്തു.സാമ്പത്തികവും പാരിസ്ഥിതികവുമായ ഭീഷണിയും അപകടവും സൃഷ്ടിക്കുന്ന ഇത്തരം നടപടി അന്താരാഷ്ട്ര കരാറിന് വിരുദ്ധമാണ്. യമനിൽ സമാധാനം പുന:സ്ഥാപിക്കാനും മേഖലയിലെ സുസ്ഥിരതക്കും വേണ്ടി സൈനിക ഇടപെടൽ നടത്തുന്ന സഖ്യസേന ദൗത്യത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നതാണ് ഹൂതി നടപടി എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha