"രോഗിയായ ഉമ്മയുമായി കാറില്‍ ട്രാഫിക് പൊലീസിന്റെ കണ്ണില്‍ പെടാതെ വണ്ടിയോടിക്കും"; സൗദിയിൽ 40 വർഷമായി വാഹനമോടിക്കുന്ന അറുപതുകാരിയുടെ തുറന്നു പറച്ചിൽ
സൗദിയിലെ അംസ ഹാതെലിന് നാളെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. രാജ്യത്തിന്റെ അനുമതിയോട് കുടി അവര്‍ ഞായറാഴ്ച്ച വാഹനമോടിക്കും. എന്നാൽ അല്‍ബാഹയിലെ ഇൗ അറുപതുകാരി സൗദിയില്‍ 40 വര്‍ഷമായി ഡ്രൈവറുടെ സീറ്റിലുണ്ട്.
അനിവാര്യമായ സാഹചര്യം അവരെ വാഹനമോടിക്കാന്‍ നിര്‍ബന്ധിതയാക്കുകയായിരുന്നു. വിലക്കുകള്‍ ലംഘിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദം അംസയെ വളയം പിടിക്കാന്‍ നിര്‍ബന്ധിതയാക്കി. പിതാവ് വളരെ നേരത്തെ മരിച്ചു പോയിരുന്നു. രോഗിയായ ഉമ്മയെ സ്ഥിരമായി ആശുപത്രിയില്‍ കൊണ്ടുപോകേണ്ടിയിരുന്നു അവര്‍ക്ക്. അത് കാരണമാണ് വാഹനമെടുത്ത് ഒാടിക്കാന്‍ തുടങ്ങിയത്.
കാറില്‍ ഉമ്മയെയുമായി ട്രാഫിക് പൊലീസിന്റെ കണ്ണില്‍ പെടാതെ വണ്ടിയോടിക്കും. തന്റെ ഗ്രാമത്തില്‍ യാത്രാവഴികള്‍ ദുഷ്കരമായിരുന്നു. പ്രത്യേകിച്ച് പൊലിസ് കാണാതിരിക്കാന്‍ ടാറിങ് ഇല്ലാത്ത വഴികളിലൂടെ വണ്ടിയോടിക്കും. നാട്ടുകാരാരും തന്നെ എതിര്‍ത്തില്ല. കല്യാണം കഴിക്കാന്‍ പോവുന്നയാളോട് ആദ്യം സമ്മതം വാങ്ങി. വിവാഹത്തിന് ശേഷവും താന്‍ കാറോടിക്കുമെന്ന്. അദ്ദേഹം സമ്മതിച്ചു.
എന്നാൽ പിന്നീട് തന്നെ ഉപേക്ഷിച്ച് ഭര്‍ത്താവ് റിയാദിലേക്ക് പോയി. ഇതോടെ എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്തയാവാന് അംസ നിര്‍ബന്ധിതയായി. കൂടുതല്‍ ഉത്തരവാദിത്തങ്ങളായി. നാല്‍പത് വര്‍ഷമായി കരുതലോടെ വാഹനമോടിക്കുന്നു. ഇതുവരെ ഒരു അപകടവും വരുത്തിയിട്ടില്ല അംസ അഭിമാനത്തോട് കൂടി പറയുന്നു.
അമ്മാവന്‍ കാറോടിക്കുന്നത് കണ്ടാണ് ഡ്രൈവിങിന്റെ 'ഗുട്ടന്‍സ്' പഠിച്ചത്. ആരും പരിശീലിപ്പിക്കാതെ തന്നെ ഡ്രൈവിങ് പഠിച്ചു. അല്‍ബാഹ മേഖലയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യവനിത കൂടിയാണ് അംസ ഹാതെല്‍. രാജ്യത്തെ മറ്റ് വനിതകള്‍ക്കും ഇനി ധൈര്യമായി അനുമതിയോട് കൂടി തന്നെ വാഹനമോടിക്കാവുന്ന ദിനം വന്നണഞ്ഞതില്‍ അതിരറ്റ സന്തോഷത്തിലാണ് ഇൗ വനിത.
https://www.facebook.com/Malayalivartha