ദുബായിൽ ആത്മഹത്യ ചെയ്യുന്നവരിൽ 60 ശതമാനവും വിഷാദരോഗികൾ; കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നത് 35 ശതമാനം പേര്‍; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്
ദുബായ്: ഇൗ വര്‍ഷം ഇതുവരെ ദുബായില്‍ നടന്നത് 25 ആത്മഹത്യകളാണ്. അതേസമയം 50 പേര്‍ ആത്മഹത്യാ ശ്രമവും നടത്തി. വിഷാദരോഗികളാണ് മരിച്ചവരില്‍ 60 ശതമാനവും. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് 35 ശതമാനംപേര്‍ ജീവനൊടുക്കിയത്. ബാക്കിയുള്ളവര്‍ സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് ജീവിതം അവസാനിപ്പിച്ചത്.
'ആത്മഹത്യ: കാരണങ്ങളും പ്രതിരോധവും' എന്ന വിഷയത്തില്‍ ദുബൈ പൊലീസ് നടത്തിയ സംവാദത്തിലാണ് ഇൗ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം 90 ആത്മഹത്യകൾ ദുബൈയില്‍ നടന്നിരുന്നു. 101 പേരാണ് ആത്മഹത്യാശ്രമം നടത്തിയത്. 30 വയസില്‍ താഴെയുള്ള ചെറുപ്പക്കാര്‍ക്കിടയിലാണ് ആത്മഹത്യാ നിരക്ക് കൂടുതല്‍. കുടുതലും ഏഷ്യന്‍ വംശജരാണ് മരണം സ്വയം തെരഞ്ഞെടുക്കുന്നത്.
ആത്മഹത്യക്കെതിരെ യോഗങ്ങളും ബോധവല്‍ക്കരണ പരിപാടികളും പൊലീസ് സംഘടിപ്പിക്കാറുണ്ടെന്ന് പരിപാടിയില്‍ സംസാരിച്ച ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് കമാന്‍റന്‍റ് ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂറി പറഞ്ഞു.
വിദേശ പൗരന്മാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, തൊഴിലാളികള്‍ നേരിടുന്ന സമ്മര്‍ദ്ദം എന്നിവക്ക് പുറമെ വീഡിയോ ഗെയിമുകള്‍ക്കും മറ്റും അടിമപ്പെട്ട് കുട്ടികള്‍ ജീവനൊടുക്കുന്നത് വരെ ചര്‍ച്ചയായി. കുടുംബങ്ങള്‍ തകരുന്നത് ഒഴിവാക്കാന്‍ എടുക്കേണ്ട നടപടികളും ചര്‍ച്ചചെയ്തു.
https://www.facebook.com/Malayalivartha