" യു.എ.ഇ എന്ന നാട്ടിലായതു കൊണ്ടുമാത്രമാണ് താനിപ്പോഴും വിഷമതകളില്ലാതെ കഴിയുന്നത്" ; രാത്രികൾ വാടകയ്‌ക്കെടുത്ത കാറിൽ തള്ളി നീക്കും പകൽ ഷോപ്പിങ് മാളുകളിലും പ്രാര്‍ഥനാ മുറികളിലും; ഫ്രഞ്ച് യുവതിയുടെ രണ്ടു വർഷത്തെ നിസ്സഹായ ജീവിതം
ദുബായ്: വീടോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ ഷോപ്പിങ് മാളുകളിലും പ്രാര്‍ഥനാ മുറികളിലും പകലും കാറിനുള്ളില്‍ രാത്രിയിലുമായി രണ്ടു വര്‍ഷം കഴിച്ചുകൂട്ടിയ ഫ്രഞ്ച് യുവതിക്ക് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയതിന്റെ പേരിലെ ലക്ഷകണക്കിന് രൂപയുടെ പിഴ അധികൃതര്‍ ഇളവു ചെയ്തു നല്‍കി.
അബുദാബിയിലെ മാളില്‍ ഉദ്യോഗസ്ഥയായിരുന്ന യുവതിയുടെ ജോലി നഷ്ടപ്പെട്ടതോടെയാണ് ജീവിതം പെരുവഴിയിലായത്. വീടു നഷ്ടപ്പെട്ടതോടെ വാടകയ്ക്കെടുത്ത കാര്‍ ഷോപ്പിങ് മാളുകളില്‍ പാര്‍ക്ക് ചെയ്ത് സ്ത്രീകളുടെ പ്രാര്‍ഥനാ ഹാളുകളില്‍ പകല്‍ കഴിച്ചുകൂട്ടലായി.
രാത്രി ആളൊഴിഞ്ഞ സുരക്ഷിതമായ ഇടങ്ങളില്‍ വാഹനമിട്ട് ഉറങ്ങും. പൊതു ടോയ്ലറ്റുകളും ബീച്ചുകളിലെ ഷവറും ഉപയോഗിച്ച് പ്രാഥമിക കാര്യങ്ങളും കുളിയും നിര്‍വഹിക്കും. ചിപ്സോ തൈരോ വാങ്ങിക്കഴിച്ചാണ് ജീവിതം നിലനിര്‍ത്തിയിരുന്നത്.
അതേസമയം ദുബൈയിലെ ഷെയറിങ് ഫ്രിഡ്ജുകളിലെ ഭക്ഷണവും അനുഗ്രഹമായി. തന്റെ ദൈന്യാവസ്ഥ ഇമിഗ്രേഷന്‍ അധികൃതരെ നേരിലെത്തി ബോധ്യപ്പെടുത്തിയതോടെ അല്‍ഐന്‍ കോടതിയിലേക്കയക്കുകയായിരുന്നു. ഇതോടെ 2500 ദിര്‍ഹം പിഴയടച്ച് ജൂലൈ ആദ്യ വാരത്തിനകം രാജ്യം വിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഭാരിച്ച തുക ബാങ്കിലും കാര്‍ കമ്പനിയിലും അടക്കാനുള്ളതിനാല്‍ പുതിയ ജോലി കണ്ടെത്താനാകുമോ എന്ന ശ്രമത്തിലാണ് താനെന്ന് യുവതി ഒരു ഇംഗ്ലിഷ് പത്രത്തോടു പറഞ്ഞു. യു.എ.ഇ എന്ന നാട്ടിലായതു കൊണ്ടുമാത്രമാണ് താനിപ്പോഴും വിഷമതകളില്ലാതെ കഴിയുന്നതെന്നും ഇടക്കിടെ ഭക്ഷണവും സഹായവും എത്തിച്ചിരുന്ന അപരിചതരോടുള്ള കടപ്പാട് പറഞ്ഞാല്‍ തീരാത്തതാണെന്നും അവര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha