ദോഹയിൽ സ്വർണ്ണക്കടകൾ കയ്യടക്കി പ്രവാസികൾ; സ്വർണ്ണ വിലയിലുണ്ടായ കുറവ് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്നു
ദോഹ: കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണ വിലയിലുണ്ടായ കുറവ് സ്വര്‍ണവില്‍പ്പന മെച്ചപ്പെടുത്താൻ സഹായകമായി. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജ്വല്ലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ജനുവരിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 155 റിയാലായിരുന്നുവെങ്കില്‍ ജൂണില്‍ 147 റിയാലായി ഇത് കുറഞ്ഞിരുന്നു. വില കുറഞ്ഞ ശേഷം വില്‍പ്പനയില്‍ 20 മുതല്‍ 22 ശതമാനത്തിന്റെ വരെ വര്‍ധനവുണ്ടായതായി പ്രമുഖ ജ്വല്ലറി ശൃംഖലയുടെ പ്രതിനിധി പറയുന്നു.
പ്രവാസി കുടുംബങ്ങള്‍ വേനലവധിക്കായി നാട്ടിലേക്ക് പുറപ്പെടുമെന്നതിനാല്‍ വരുംദിവസങ്ങളിലും വില്‍പ്പനയില്‍ വര്‍ധനവുണ്ടാകുമെന്നാണ് ഷോപ്പുകള്‍ കണക്കാക്കുന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിച്ചതും അമേരിക്കന്‍ നയങ്ങളുമാണ് സ്വര്‍ണവിലയിലെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈദുല്‍ ഫിത്വര്‍, റമദാന്‍ കാലയളവിലും ഷോപ്പുകളില്‍ വില്‍പ്പനയില്‍ വര്‍ധനവുണ്ടായിരുന്നു. എല്ലാ വര്‍ഷവും ഈദുല്‍ഫിത്വര്‍ അവധി ദിനങ്ങളില്‍ ഖത്തറില്‍ സ്വര്‍ണവില്‍പനയില്‍ വര്‍ധനവുണ്ടാകുന്നത് സാധാരണമാണ്.
മുന്‍വര്‍ഷങ്ങളിലും മറ്റുമാസങ്ങളെ അപേക്ഷിച്ച് റമദാന്‍ ഒടുവില്‍ 30% വര്‍ധന പതിവായിരുന്നു. വേനലവധിക്ക് നാട്ടിലേക്കു പോകുന്ന ഏഷ്യന്‍ വംശജരാണ് ഖത്തറിലെ ജ്വല്ലറികളില്‍ നിന്നു സ്വര്‍ണം വാങ്ങുന്നവരില്‍ അധികവും.
കേരളത്തിലെ പ്രമുഖ ഷോറൂമുകള്‍ക്കെല്ലാം ഖത്തറില്‍ ശാഖകളുള്ളതിനാല്‍ ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ഇവിടെ ലഭിക്കും. ഗുണമേന്‍മയിലും ഖത്തറിലെ ആഭരണങ്ങള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ പ്രവാസി മലയാളികളും ഖത്തറിലെ ജ്വല്ലറികളില്‍ നിന്ന് ധാരളാമായി വാങ്ങുന്നുണ്ട്. റമദാനിലും സ്വര്‍ണവില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടായി.
https://www.facebook.com/Malayalivartha