തായ്ലാൻറിലെ ഗുഹയിൽ കുടുങ്ങിയ എട്ടാമത്തെ കുട്ടിയെ കൂടി രക്ഷപ്പെടുത്തി

തായ്ലാൻറിലെ ഗുഹയിൽ കുടുങ്ങിയ എട്ടാമത്തെ കുട്ടിയെ കൂടി രക്ഷപ്പെടുത്തി. പ്രാദേശിക സമയം വൈകീട്ട് അഞ്ചു മണിയോടെയാണ് അഞ്ചാമത്തെ കുട്ടിയെ മുങ്ങൽ വിദഗ്ധർ അതിസാഹസികമായി ഗുഹാമുഖത്ത് എത്തിയത്. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ ആറാമത്തെയും തുടർന്ന് ഏഴാമത്തെയും കുട്ടിയും പുറത്തെത്തി.അവശരായ കുട്ടികളെ വിദഗ്ധ ചികിത്സ നൽകാൻ ചിയാങ്റായിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഗുഹയിൽ കുടുങ്ങിയ 13 പേരിൽ നാലു പേരെ ഞായറാഴ്ച രക്ഷപ്പെടുത്തിയിരുന്നു. ശേഷം ഫുട്ബാൾ കോച്ചും കുട്ടികളും അടക്കം ഒമ്പത് പേരാണ് ഗുഹയിൽ ഉണ്ടായിരുന്നത്. ഉച്ചക്ക് 11 മണിക്കാണ് രണ്ടാം ദൗത്യം രക്ഷാപ്രവർത്തകർ തുടങ്ങിയത്.
15 ദിവസത്തിന് ശേഷമാണ് 13 അംഗ സംഘത്തിലെ നാലു പേർ ഞായറാഴ്ച പുറംലോകം കണ്ടത്. ആറു ദിവസം നീണ്ട തയാറെടുപ്പിന് ശേഷമാണ് ആദ്യ ദൗത്യം വിജയത്തിൽ എത്തിച്ചത്. തുടർന്ന് ഇന്നലെ ദൗത്യം താൽകാലികമായി നിർത്തിവെച്ചു. രാവിലെ കൂടുതൽ പരിശോധനക്കും നിരീക്ഷണത്തിനും ശേഷമാണ് ദൗത്യം പുനരാരംഭിച്ചത്.
50 വിദേശ മുങ്ങൽ വിദഗ്ധറും 40 തായ്ലൻറുകാരായ മുങ്ങൽ വിദഗ്ധരും ആണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. 18 അംഗ മുങ്ങൽ വിദഗ്ധ സംഘമാണ് ഗുഹയുടെ ഉള്ളിൽ കടന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്. ഗുഹക്ക് പറത്തു കടക്കാൻ കുട്ടികൾ ശാരീരികമായും മാനസികമായും തയാറാണെന്ന് അവരാടൊപ്പമുള്ള രക്ഷാപ്രവർത്തക സംഘം അറിയിച്ചിട്ടുണ്ട്. വൈദ്യസംഘം അടിയന്തര ചികിത്സക്ക് വേണ്ടി ഗുഹക്ക് പുറത്ത് പൂർണ സജ്ജരാണ്.
ഗുഹാമുഖവും കുട്ടികൾ ഇപ്പോൾ നിൽക്കുന്ന സ്ഥലവും തമ്മിലുള്ള ദൂരവും അവിടേക്കുളള യാത്രയിലെ അപകടങ്ങളും തരണം ചെയ്യുകയായിരുന്നു പ്രധാനം. ആദ്യ ഘട്ടത്തിൽ നാലു കുട്ടികളെ പുറത്തെത്തിക്കാൻ സാധിച്ചത് എല്ലാവരുടെയും ആത്മവിശ്വാസം വർധിപ്പിച്ചു. രക്ഷാപ്രവർത്തകർക്ക് നടന്നു പോകാൻ സാധിക്കും വിധം ഗുഹയിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാൽ, ഗുഹാമുഖത്തു നിന്ന് മൂന്നാം ചേംബർ വരെയുള്ള 1.5 കിലോമീറ്റർ ദൂരത്ത് ധാരാളം വെള്ളമുണ്ടായിരുന്നു. ഇത് മറികടന്നായിരുന്നു രണ്ടാം ഘട്ടം വിജയത്തിൽ എത്തിച്ചത്.
https://www.facebook.com/Malayalivartha























