കളികഴിഞ്ഞ് ഗുഹയില്‍ കയറിയത് ഒരു രസത്തിന് ; തായ്‌ലന്റില്‍ ഗുഹയില്‍ 12 അംഗ ഫുട്‌ബോള്‍ ടീം രണ്ടാഴ്ചയോളം കുടുങ്ങിയത്തിനു പിന്നിലെ സത്യാവസ്ഥ ചുരുളഴിയുന്നു

തായ്‌ലന്റില്‍ ഗുഹയില്‍ 12 അംഗ ഫുട്‌ബോള്‍ ടീം രണ്ടാഴ്ചയോളം കുടുങ്ങിയത്തിനു പിന്നിലെ സത്യാവസ്ഥ ചുരുളഴിയുന്നു. ഒരു മണിക്കൂര്‍ സമയം ഗുഹയില്‍ ചെലവഴിക്കാനായിരുന്നു കുട്ടികൾ കയറിയത്. എന്നാല്‍ അപകടകരമായ നിലയില്‍ ഗുഹയിലേക്ക് വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയതോടെ ഇവർ കെണിയിലാകുകയായിരുന്നു.
മൂന്ന് ദിവസത്തോളം നീണ്ടു നിന്ന രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് 12 കളിക്കാരേയും അവരുടെ 25 കാരനായ പരിശീലകനെയും രക്ഷാപ്രവര്‍ത്തകര്‍ ഗുഹയ്ക്ക് വെളിയിലെത്തിച്ചത്. തായ് നേവി സീലുകളും അന്താരാഷ്ട്ര ഡൈവിംഗ് സംഘവും ഗുഹാ വിദഗ്ദ്ധരുമെല്ലാം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ജൂണ്‍ 23 നായിരുന്നു വടക്കന്‍ പ്രവിശ്യയായ ചിയാംഗ് റായിയിലെ താം ലുവാംഗ് ഗുഹയില്‍ കുട്ടികള്‍ എത്തപ്പെട്ടത്. ഫുട്‌ബോള്‍ പരിശീലനത്തിന് ശേഷം ഒരു ചെറിയ വിനോദയാത്ര പദ്ധതിയിട്ടതായിരുന്ന. എന്നാല്‍ ഗുഹയില്‍ കടന്നതോടെ കനത്തമഴയും വെള്ളപ്പൊക്കവും മൂലം ഗുഹാമുഖം അടഞ്ഞു പോയി.
ജൂലൈ 2 നായിരുന്നു രണ്ടു ബ്രിട്ടീഷ് ഡൈവര്‍മാര്‍ കുട്ടികളെ കണ്ടെത്തിയത്. വെള്ളം നിറഞ്ഞ ഗുഹയില്‍ കിലോമീറ്റര്‍ അപ്പുറത്ത് മണ്‍കൂനയ്ക്ക് മുകളില്‍ ഇരിക്കുന്ന നിലയില്‍ 13 പേരെ കണ്ടെത്തുകയായിരുന്നു. അപ്പോഴേയ്ക്കും ഇവര്‍ എത്തിയിട്ട് ഒമ്പതു ദിവസം കഴിഞ്ഞിരുന്നു. ഒമ്ബതാം ദിവസം രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ കനത്ത ഇരുളില്‍ കൊടും പട്ടിണിയില്‍ കടുത്ത ഈര്‍പ്പത്തില്‍ കുട്ടികളെ മനസ്സാന്നിദ്ധ്യത്തോടെ കാത്തത് ഏക് എന്ന വിളിക്കുന്ന പരിശീലകന്‍ എക്കപ്പോള്‍ ചന്താവോംഗിനാണ്.
ഗുഹാഭിത്തിയിലൂടെയും ചുണ്ണാമ്ബുകല്ലിലൂടെയും ഒലിച്ചിറങ്ങിയ വെള്ളമായിരുന്നു അവരുടെ ഭക്ഷണം. ചിലന്തികളും പഴുതാരകളും കടവാവലുകളും ഉള്‍പ്പെടെയുള്ള ജീവികളുടെ ആവാസകേന്ദ്രമായ ഗുഹയില്‍ നിന്നും കുട്ടികള്‍ക്ക് പ്‌ളേഗ് ഉള്‍പ്പെടെയുള്ള അണുബാധ ഭീതി ഉണ്ടായിരുന്നതിനാല്‍ ഗുഹയില്‍ നിന്നും മോചിപ്പിച്ച ഉടന്‍ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. മാതാപിതാക്കള്‍ പോലും കുട്ടികളെ നേരിട്ട് കാണാനുള്ള അനുവാദമുണ്ടായിരുന്നില്ല. ഒരാഴ്ചയ്ക്ക് ശേഷം ഇവര്‍ക്ക് അണുബാധയില്ലെന്ന് ഉറപ്പായതോടെയാണ് മാതാപിതാക്കളെ ആശ്‌ളേഷിക്കാന്‍ പോലും അനുവദിച്ചത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച നേവി സീലുകള്‍ക്കും ഡൈവര്‍മാരുടെ അന്താരാഷ്ട്ര ടീമിനും അഭിനന്ദനങ്ങള്‍ ഏറുകയാണ്
കുട്ടികളെല്ലാം സുഖം പ്രാപിച്ചു വരികയാണ്. അടുത്ത വ്യാഴാഴ്ച ഇവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യും. ഗുഹയില്‍ നിന്നും പുറത്തെത്തിക്കുമ്ബോള്‍ കുട്ടികളില്‍ ചിലര്‍ക്ക് ന്യൂമോണിയ ബാധിച്ചിരുന്നു. എന്നാല്‍ അവര്‍ സുഖം പ്രാപിച്ചു വരികയാണ്. കുട്ടികളില്‍ ചിലര്‍ക്ക് അഞ്ചു കിലോ വരെ തൂക്കം കുറഞ്ഞതായും വിവരമുണ്ട്. കുട്ടികളുടെ മാനസീക നിലയെ ദോഷമായി ബാധിക്കും എന്നതിനാല്‍ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും മാധ്യമങ്ങളുമായുള്ള അഭിമുഖത്തില്‍ നിന്നും വിലക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























