വര്‍ഷങ്ങളോളം പുറംലോകം കാണിക്കാതെ 13 മക്കളെ ചങ്ങലയ്ക്കിട്ട മാതാപിതാക്കള്‍ക്ക് 25 വര്‍ഷം തടവ്
2018 ജനുവരിയിലാണ് അമേരിക്കയിലെ കലിഫോര്‍ണിയയില്‍ 13 മക്കളെ ചങ്ങലയ്ക്കിട്ട കേസില്‍ പിതാവ് ഡേവിഡ് അലന്‍ ടര്‍പിന്നും മാതാവ് ലൂയിസ് അന്ന ടര്‍പിന്നും അറസ്റ്റിലാകുന്നത്. സംഭവത്തില്‍ ഇരുവരെയും 25 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വെള്ളിയാഴ്ച കോടതി വിധിച്ചു.
'ഒരുപക്ഷേ മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തേണ്ട രീതിയിലായിരിക്കില്ല അവര്‍ ഞങ്ങളെ വളര്‍ത്തിയത്. എന്നാല്‍ എന്നെ ഇന്നു കാണുന്നതുപോലെ രൂപപ്പെടുത്തിയത് അവരാണ്, അതില്‍ ഞാന്‍ സന്തോഷിക്കുന്നു' - വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ച കേസില്‍ മാതാപിതാക്കള്‍ക്കെതിരെ സാക്ഷിമൊഴി നല്‍കാന്‍ എത്തിയ കുട്ടികളില്‍ ഒരാള്‍ കോടതിയില്‍ പറഞ്ഞ വാക്കുകളാണിത്.
മാതാപിതാക്കളുടെ പ്രവൃത്തി സ്വാര്‍ഥവും ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നു ജസ്റ്റിസ് ബര്‍ണാഡ് ഷ്വാര്‍ട്‌സ് പറഞ്ഞു. കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും മാത്രമല്ല, സമൂഹത്തിനു തന്നെ കിട്ടിയ വരദാനമാണ്. എന്നാല്‍ ഈ കുട്ടികള്‍ക്ക് പഠിക്കാനും സമൂഹവുമായി ഇടപെടാനുമുള്ള അവസരം മാതാപിതാക്കള്‍ നഷ്ടപ്പെടുത്തിയെന്നു വിധി പ്രസ്താവിക്കവെ ജഡ്ജി പറഞ്ഞു.
കേസിന്റെ വിചാരണ വേളയില്‍ ഡേവിഡും ലൂയിസും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും മാപ്പപേക്ഷിക്കുകയു ചെയ്തിരുന്നു. കുട്ടികളെ ഉപദ്രവിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അവരെ താന്‍ സ്‌നേഹിക്കുന്നെന്നും ഡേവിഡ് പറഞ്ഞു. കുട്ടികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നതായും ദൈവത്തിന് അവര്‍ക്കായി പ്രത്യേത പദ്ധതിയുണ്ടെന്നു വിശ്വസിക്കുന്നതായും പെന്തക്കോസ്തു പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന ലൂയിസ് കോടതിയില്‍ പറഞ്ഞു.
2018 ജനുവരിയിലാണ് രണ്ടു വയസ്സു മുതല്‍ 29 വയസ്സുവരെ പ്രായമുള്ള 13 കുട്ടികളെ വീടിനുള്ളില്‍ ചങ്ങലയ്ക്കിട്ടു തടവിലാക്കിയതിന് അന്‍പത്തിയേഴുകാരനായ പിതാവ് ഡേവിഡ് അലന്‍ ടര്‍പിന്നും നാല്‍പ്പത്തിയൊന്‍പതുകാരിയായ ലൂയിസ് അന്ന ടര്‍പിന്നും അറസ്റ്റിലാകുന്നത്. കൂട്ടത്തിലെ രണ്ടു പേര്‍ വീട്ടുതടവില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും ഒരു കുട്ടി ഭയന്ന് തിരികെ പോകയായിരുന്നു. എന്നാല്‍ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയ്ക്ക് ഡീ-ആക്ടിവേറ്റ് ചെയ്തിരുന്നതാണെങ്കിലും, കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും അടിയന്തിര സഹായം അഭ്യര്‍ത്ഥിക്കുന്ന 9-1-1 നമ്പറിലേയ്ക്ക് വിളിക്കാന്‍ കഴിഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പെണ്‍കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസ് അവിടുത്തെ സാഹചര്യം കണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ദുര്‍ഗന്ധം വമിക്കുന്ന, ഇരുട്ടടഞ്ഞ മുറികളിലെ കട്ടിലുകളില്‍ കെട്ടിയിട്ട നിലയിലായിരുന്നു കുട്ടികള്‍. വര്‍ഷങ്ങളോളം കെട്ടിയിട്ടതിന്റെ ഫലമായി വളര്‍ച്ച മുരടിച്ച സ്ഥിതിയിലായിരുന്നു ഇവരില്‍ പലരും. ചിലരുടെ കൃത്യമായ പ്രായമെത്രയെന്നു മനസിലാക്കാന്‍ പോലും സാധിച്ചില്ല. കുട്ടികള്‍ പുറംലോകത്തു നിന്നു തീര്‍ത്തും ഒറ്റപ്പെട്ടു കഴിയുകയായിരുന്നുവെന്നും അവര്‍ക്ക് കൃത്യമായി ഭക്ഷണമോ വൈദ്യസഹായമോ നല്‍കിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
കേസില്‍ 4 കുട്ടികളാണ് കോടതിയില്‍ സാക്ഷിമൊഴികള്‍ നല്‍കിയത്. മറ്റുള്ളവര്‍ അവരുടെ മൊഴികള്‍ കോടതിയില്‍ എഴുതി നല്‍കി. ചിലര്‍ മാതാപിതാളോട് ദേഷ്യമില്ലെന്നു അറിയിച്ചപ്പോള്‍ തങ്ങളുടെ വിദ്വേഷം മുഴുവന്‍ പുറത്തുകാണിക്കാന്‍ മറ്റുചിലര്‍ മടിച്ചില്ല. 'ചില രാത്രികളില്‍ സഹോദരങ്ങളെ ചങ്ങലയ്ക്കിട്ടതും ക്രൂരമായി അടിച്ചതും ഓര്‍ത്ത് ഞാന്‍ ഉറക്കത്തില്‍ നിന്നു ഞെട്ടി എഴുന്നേക്കാറുണ്ട്. പക്ഷേ കഴിഞ്ഞത് കഴിഞ്ഞു, ഞാന്‍ ഇപ്പോള്‍ മാതാപിതാക്കളെ അതിയായി സ്‌നേഹിക്കുന്നു- കോടതി മുറിയ്ക്കുള്ളില്‍ ഒരു കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
'മാതാപിതാക്കള്‍ എന്റെ ജീവിതം എന്നില്‍ നിന്നു തട്ടിയെടുത്തിരുന്നു. എന്നാല്‍ ഞാന്‍ അതു തിരികെ എടുത്തു. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രയാണ്, ജീവിതം ആസ്വദിക്കുന്നു.'- ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ജീവിതത്തില്‍ നിന്നു പുറത്തുവന്ന ഒരു മകളുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു.
ഫേസ്ബുക്കിലും മറ്റും അവര്‍ അപ് ലോഡ് ചെയ്തിരുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരു സന്തുഷ്ടകുടുംബത്തിന്റെ പ്രതീതിയാണ് അനുഭവപ്പെട്ടിരുന്നതെന്ന് ബന്ധുക്കളും , തന്റെ അനന്തരവന്മാരേയും അനന്തരവള്‍മാരേയും ഒന്നു കൊണ്ടുവന്നു കാണിക്കാന്‍ കെഞ്ചിയിട്ടുണ്ടെങ്കിലും ഒരിക്കലും കാണിച്ചിട്ടില്ലെന്ന് ഡേവിഡ് അലന്‍ ടര്‍പിന്നിന്റെ സഹോദരിയും പരിതപിച്ചു. അപ്പോഴൊന്നും ആ കുഞ്ഞുങ്ങള്‍ക്ക് ഇപ്രകാരം ഒരു ദുര്‍ഗതി ഉണ്ടെന്ന ഒരു തോന്നല്‍ പോലും കടന്നുവന്നില്ലല്ലോ എന്നും അവര്‍ ഞെട്ടലോടെ ഓര്‍ക്കുന്നു.
https://www.facebook.com/Malayalivartha